ADVERTISEMENT

കോവിഡ് പ്രതിരോധത്തിനായി  മുൻനിരയിൽ നിന്ന് പ്രവർത്തിച്ചവരാണ് രാജ്യത്തെ ആശാ വർക്കർമാർ. ഇപ്പോഴിതാ ഒഡിഷയിലെ സുന്ദർഗർ ജില്ലയിലെ ഗോത്രവർഗക്കാരിയായ ആശാവർക്കർ ഫോർബ്്സ് മാസികയുടെ ഈ വർഷത്തെ ശക്തരായ വനിതകളിൽ ഒരാളായി മാറിയിരിക്കുന്നു. മറ്റിൽഡ കുള്ളു എന്നാണ് 47കാരിയായ ഈ ആശാവർക്കറുടെ പേര്. ബാങ്കർ അരുന്ധതി ഭട്ടാചാര്യ, നടി രസിക ദഗ്ഗൽ എന്നിവരുൾപ്പെടുന്ന പട്ടികയിലാണ് മെറ്റിൽഡയും ഇടംനേടിയിരിക്കുന്നത്. 

 

15 വർഷം മുൻപാണ് സാമൂഹ്യ സേവന രംഗത്ത് മെറ്റിൽഡ തന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. അത്ര എളുപ്പമുള്ള ജോലിയായിരുന്നില്ല മെറ്റിൽഡയുടെത്. ഗർഗദ്ബഹൽ എന്ന പ്രദേശത്താണ് മെറ്റിൽഡയുടെ പ്രവർത്തനം. അസുഖം വന്നാൽ ആശുപത്രിയെ ആശ്രയിക്കാതെ മന്ത്രാവാദത്തിൽ വിശ്വസിക്കുന്ന ഒരുകൂട്ടം മനുഷ്യർക്കിടയിലാണ് മെറ്റിൽഡ തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 

 

‘അസുഖം വന്നാൽ ആശുപത്രിയില്‍ പോകണമെന്ന് ഇവിടുത്തെ ജനങ്ങൾ മനസ്സിലാക്കിയിരുന്നില്ല. ആശുപത്രിയിൽ പോകാൻ ഞാൻ ഇവിടെയുള്ളവരോട് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപ്പോഴൊക്കെ അവർ എന്നെ കളിയാക്കുമായിരുന്നു. ജാതീയതയുടെ വിവേചനം എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അസുഖം വന്നാൽ പ്രദേശത്തെ മന്ത്രവാദിയുടെ അടുത്തേക്കു പോകുന്നതിനു പകരം ഡോക്ടർമാരെ സമീപിക്കണമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ വർഷങ്ങൾ എടുത്തു. ’– മെറ്റിൽഡ പറയുന്നു. 

 

രാവിലെ അഞ്ചു മണിക്കു തന്നെ മെറ്റിൽഡയുടെ ഒരു ദിവസം ആരംഭിക്കും. ഒഡിഷയിലെ 47000ത്തോളം വരുന്ന ആശാപ്രവർത്തകരിൽ ഒരാളാണ് മെറ്റിൽഡ. വീടുകൾ തോറും കയറി ഇറങ്ങി പ്രതിരോധ കുത്തി വയ്പ്പുകളെ കുറിച്ച് കൗമാരക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഇടയിൽ ബോധവത്കരണം നടത്തും.  കൂടാതെ സ്ത്രീകൾക്കു ഗർഭാവസ്ഥയിലും പ്രസവശേഷവും എന്തെല്ലാം ചെയ്യണമെന്നതു സംബന്ധിച്ച്  നിർദേശം നൽകും. ലൈംഗിക ബന്ധത്തിലൂടെയും പ്രസവശേഷവുമുള്ള അണുബാധകള്‍ക്കു പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനും അവരോട് മെറ്റിൽഡ ആവശ്യപ്പെടും. 

 

രാവിലെ വീട്ടുജോലികൾക്കു ശേഷം സൈക്കിളിലാണ് മെറ്റിൽഡയുടെ യാത്ര. കോവിഡ് കാലമായതോടെ ജോലിഭാരം ഇരട്ടിച്ചു. ദിവസേന അറുപതോളം വീടുകൾ കയറിയിറങ്ങി. ആർക്കെങ്കിലും കോവിഡ് രോഗബാധയുണ്ടോ എന്നു നിരന്തരം പരിശോധിച്ചു കൊണ്ടിരുന്നു. ‘എല്ലാദിവസവും ഞാൻ വീടുകളിൽ പോയി. ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ അപ്പോൾ തന്നെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വിവരം അറിയിച്ചിരുന്നു. ഒരുസമയത്ത് കോവിഡ് പരിശോധന നടത്താൻ ആളുകൾക്ക് ഭയമായിരുന്നു. ആദ്യഘട്ടത്തിൽ ആളുകൾ വാക്സിനെടുക്കാനും തയാറായിരുന്നില്ല. അവരെ വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി.’– മെറ്റിൽഡ പറഞ്ഞു. 4500 രൂപയാണ് ഒരു ആശാവർക്കറുടെ മാസ വേതനം. കോവിഡ് രൂക്ഷമായ ഒരു മാസം 2000 രൂപയാണ് ലഭിച്ചത്. എന്നാൽ ഇപ്പോൾ വീണ്ടും 4500 രൂപ ലഭിച്ചു തുടങ്ങി എന്നും മെറ്റിൽഡ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com