ADVERTISEMENT

സ്വന്തം ജീവിതം തന്നെ മറ്റുള്ളവര്‍ക്കു വേണ്ടി മാറ്റിവയ്ക്കുന്ന അപൂർവംപേരിൽ ഒരാളാണ് സിന്ധു തായf സപ്കൽ. നിരവധി അനാഥക്കുട്ടികൾക്ക് അമ്മയായി മാറിയ സിന്ധുതായിയുടെ ജീവിതം ലോകശ്രദ്ധ നേടിയിരുന്നു. അനാഥരുടെ അമ്മ എന്നറിയപ്പെടുന്ന സിന്ധുതായിയെ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തു. തന്റെ കുഞ്ഞുങ്ങളെ വീണ്ടും അനാഥരാക്കി സിന്ധുതായി കഴിഞ്ഞ ദിവസം ലോകത്തോട് വിടപറഞ്ഞു.  ഇപ്പോഴിതാ നടന്നു വന്ന വഴികളെ കുറിച്ച് മുൻപ് സിന്ധുതായി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വീണ്ടും ചർച്ചയാകുകയാണ്. വിവാഹത്തെ കുറിച്ചും ഭർതൃഗൃഹത്തിലെ പീഡനങ്ങളെ കുറിച്ചും സിന്ധുതായ് കുറിക്കുന്നു. 

സിന്ധുതായിയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ:

അമ്മയുടെ സ്നേഹം എന്താണെന്ന് എനിക്കറിയില്ല. കാരണം ഞാൻ അവർക്ക് ആവശ്യമില്ലാത്ത ഒരു പെൺകുട്ടിയായാണ് ജനിച്ചത്. എനിക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. 9 വയസ്സായപ്പോൾ തികച്ചും അപരിചിതനായ 32കാരന് എന്നെ വിവാഹം കഴിച്ചുകൊടുത്തു. ഞാൻ കരഞ്ഞില്ല. പകരം ആശ്വാസമാണ് തോന്നിയത്. എന്നാൽ ഭർതൃവീട്ടുകാരും അദ്ദേഹത്തിന്റെ മാതാപിതാക്കളും ഭർത്താവും എന്നെ ഉപദ്രവിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കിയില്ല. കന്നുകാലി പരിപാലനവും, വീടുവൃത്തിയാക്കലും, രാത്രിയിൽ ഭർത്താവിനെ സന്തോഷിപ്പിക്കലുമായിരുന്നു എന്റെ ജോലി.

20–ാം വയസ്സിൽ 9 മാസം ഗർഭിണിയായിരുന്നപ്പോഴാണ് എന്റെ ജീവിതം മാറി മറിഞ്ഞത്. വേതനം ആവശ്യപ്പെട്ട് ജില്ലാകലക്ടറുമായി വാക്കേറ്റമുണ്ടായി‌. എന്നാൽ ഒരു സ്ത്രീ ചോദ്യം ചെയ്തത് അദ്ദേഹത്തിന് ഉൾക്കൊള്ളാനായില്ല. എന്റെ വയറ്റിൽ കിടക്കുന്നത് മറ്റൊരാളുടെ കുഞ്ഞാണെന്ന്  അയാൾ എന്റെ ഭർത്താവിനെ വിശ്വസിപ്പിച്ചു. രോഷാകുലനായ അയാൾ എന്റെ ഗർഭപാത്രം തകരുന്ന രീതിയിൽ മർദിച്ചു. അവശയായ എന്നെ ഞാൻ മരിക്കുമെന്ന പ്രതീക്ഷയോടെ തൊഴുത്തിലേക്ക് വലിച്ചെറിഞ്ഞു. ആ രാത്രി ഞാൻ മംമ്തയ്ക്ക് ജന്മം നൽകി. കല്ലുപയോഗിച്ച് പൊക്കിൾക്കൊടി നീക്കം ചെയ്തു. എന്റെ അമ്മയുടെ അടുത്തേക്ക് പോയി. പക്ഷേ, അവർ എന്നെ സ്വീകരിച്ചില്ല. 

ട്രെയിനിലും മറ്റും പാട്ടുപാടി ഭിക്ഷയാചിച്ചു. മൂന്നു വർഷത്തോളം അങ്ങനെ ജീവിച്ചു. വിശന്നു കരയുന്ന മംമ്തയെ കാണുമ്പോൾ അവൾ ഇതിലും മികച്ച ജീവിതം അർഹിക്കുന്നില്ലേ എന്നു ഞാൻ കരുതി. തുടർന്നാണ് അവളെ ദത്തു നൽകാൻ തീരുമാനിച്ചത്. ഹൃദയഭേദകമായിരുന്നു അത്. ദീപക് എന്ന കുട്ടിയെ കണ്ടെത്തുന്നതു വരെ ആ വേദന എന്നെ വേട്ടയാടിയിരുന്നു. മാതാപിതാക്കൾ പുനെയിലെ റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ചതാണ് അവനെ. ചോരയിൽ കുതിർന്നായിരുന്നു അവനെ കണ്ടത്. അവനെ പരിചരിക്കുന്നതിനിടെ എനിക്ക് എന്നെ കുറിച്ച് ഓർക്കാൻ സമയമുണ്ടായിരുന്നില്ല. ദിവസവും ഭിക്ഷയെടുത്ത് ഞാൻ അവന് ഭക്ഷണം നൽകി. പതുക്കെ ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന നിരവധി കുഞ്ഞുങ്ങൾ എനിക്കൊപ്പം വന്നു. ഞാൻ അവരുടെ അമ്മയായി. കിട്ടുന്ന ഓരോ നാണയവും അവരുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി ഞാന്‍‍ സൂക്ഷിച്ചു. അവരുടെ ഭക്ഷണത്തിനും ചിലവിനുമായി ഗ്രാമവാസികളോട് അപേക്ഷിച്ചു. അവർക്ക് സർക്കാർ സ്കൂളുകളിൽ വിദ്യാഭ്യാസം നൽകി. അനാഥരായ കുട്ടികളെ എന്റെ അടുത്ത് കൊണ്ടുവന്ന് ഗ്രാമവാസികൾ ഇവന് അല്ലെങ്കിൽ ഇവൾക്ക് ആരും ഇല്ലെന്നു പറയും. ഞാൻ അവർക്ക് അമ്മയായി.

വർഷങ്ങളോളം ഞങ്ങൾ തെരുവിൽ ഉറങ്ങി. ഭിക്ഷ യാചിച്ചു. എങ്കിലും ഈ കുട്ടികളൊന്നും എന്നെ വിട്ടു പോയില്ല. വർഷങ്ങൾ കടന്നു പോയപ്പോൾ ദീപക് ഒരു വസ്തു സ്വന്തമാക്കി. അവിടെ ഞങ്ങൾ ആദ്യത്തെ അനാഥാലയം സ്ഥാപിച്ചു. വളർന്നപ്പോൾ മംമ്തയും എന്നെ സഹായിച്ചു. കാലം കടന്നു പോയപ്പോൾ എന്റെ കുട്ടികൾ പഠിച്ച് ഡോക്ടർമാരും, എൻജിനീയർമാരും, അധ്യാപകരും, നിയമവിദഗ്ധരും എല്ലാം ആയി. വിദ്യാഭ്യാസത്തിനു ശേഷം പെണ്‍കുട്ടികളുടെ വിവാഹം നടത്തി. ഇന്ന് 1000ല്‍ അധികം കുട്ടികളുടെ അമ്മയാണ്. ഇവർക്കായി 4 വീടുകൾ ഉണ്ട്. അമ്മയുടെ സ്നേഹം ലഭിക്കാതെ വളരുന്ന കുട്ടികളുടെ അവസ്ഥ എനിക്ക് നന്നായി മനസ്സിലാകും. ഇപ്പോൾ എനിക്കു ലഭിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ട്. ഇവരുടെ അമ്മയായതിലും സന്തോഷം.

English Summary: Life Story Of Sindhu Thai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com