ADVERTISEMENT

ഒരു ചാൺവയറിന്റെ വിളികേട്ട് അഴുക്കുചാലുകളിലേക്കിറങ്ങേണ്ടി വരുന്ന ജീവിതങ്ങൾ. അവർക്ക് സമൂഹം കൽപ്പിച്ചു നൽകുന്ന പേര് ‘വേശ്യയെന്നാണ്.’ പകൽ മാന്യൻമാരുടെ ലോകത്ത് ജീവനും ജീവിതവും മാനവും അടിയറവു വച്ച് ജീവിച്ചു മരിക്കുന്ന ജന്മങ്ങളിലേക്ക് ക്യാമറ തിരിക്കുകയാണ് അരുൺ രാജ് ആർ നായർ. ഈ ലോകം എല്ലാവർക്കും വേണ്ടി ശബ്ദമുയർത്തുമ്പോൾ അവൾക്കു വേണ്ടി മാത്രം എന്തുകൊണ്ട് നാവ് ചലിപ്പിക്കുന്നില്ലെന്ന് അരുണിന്റെ ചിത്രങ്ങൾ സമൂഹത്തോട് ചോദിക്കുന്നു. അവളെ വേശ്യയെന്ന വേഷം കെട്ടിച്ചത് ആദർശ ധീരരെന്ന് ഭാവിക്കുന്ന ഈ സമൂഹം കൂടിയാണെന്നും അരുണിന്റെ ചിത്രങ്ങൾ പറഞ്ഞു വയ്ക്കുന്നു.

viral3

ശരീരം വിൽപനയ്ക്കു വച്ച പാവം പെണ്ണിൽ നിന്നും അവൾക്കായി വിധി കരുതിവച്ച ദുരന്തത്തിലേക്കാണ് അരുണിന്റെ കഥാചിത്രങ്ങൾ കടന്നു പോകുന്നത്. ഒരു സിനിമാക്കഥ പോലെ കണ്ടിരിക്കാവുന്ന ചിത്രങ്ങൾ വലിയൊരു ട്വിസ്റ്റ് കൂടി കരുതിവയ്ക്കുന്നു.

അരുൺ രാജ് പങ്കുവച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘സമൂഹം നിന്ദയോടും, അവഗണനയോടും കൂടി തുറിച്ചു നോക്കുന്ന ചിലരുണ്ട്. ജീവിക്കാനായ്, ഒരു ചാൺ വയർ നിറയ്ക്കാനായ് മടിക്കുത്തഴിക്കേണ്ടി വരുന്ന ചില നിർഭാഗ്യർ. കയ്പ്പേറിയ ജീവിതഗതിക്കുള്ളിൽ കൂടി സഞ്ചരിക്കുമ്പോഴും , മറ്റുള്ളവരുടെ കണ്ണിലെ വെളിച്ചം കാണാൻ കൊതിക്കുന്നവർ.നിങ്ങളിൽ പകൽമാന്യർ അവരെ പരസ്യമായി അവഗണിക്കുന്നു,നിന്ദിക്കുന്നു, കണ്മുന്നിലെ പച്ചയായ ജീവിതങ്ങളെ കണ്ടില്ലെന്ന് നടിച്ച് പായുന്നു. പക്ഷേ, അത്തരം ജീവിതങ്ങൾക്ക് ചോരയൊലിക്കുന്ന ഒരുപാട് കഥകൾ പറയാനുണ്ട്. സഹനത്തിന്റെ, ഉയർത്തെയുന്നെൽപ്പിന്റെ, അതിജീവനത്തിന്റെ.

താൻ കടന്നു വന്ന മുള്ളുകൾ നിറഞ്ഞ വഴികളിൽ, ഇനി മറ്റൊരു ജീവനും കടന്നു വരാൻപാടില്ല എന്നവർ അതിയായി ആശിക്കുന്നു. കാരണം, ആ മുറിവിൽ നിന്നൊലിക്കുന്ന പഴുപ്പിന്റെ ഗന്ധം എത്രമാത്രം അസ്സഹനീയമാണെന് അവർക്കേ അറിയൂ. ചിരിക്കേണ്ട... അവളെ ഇങ്ങനെ ഒരു വേഷം കെട്ടിച്ചത് ഞാനും നിങ്ങളുമടങ്ങുന്ന നമ്മുടെ ആദർശ സമൂഹമാണ്. കാമമൊടുക്കി ഒരു കെട്ട് നോട്ട് അവളുടെ നഗ്ന ശരീരത്തിനു മേൽ വലിച്ചെറിഞ്ഞു തിരിഞ്ഞു നടക്കുന്ന നീ മാന്യനാകുന്നെങ്കിൽ, നിന്റെ മദമേറ്റു വാങ്ങുന്ന അവൾ മാത്രമെങ്ങനെ പിഴച്ചവളാകും?

viral2

നിനക്ക് വിധിച്ച നീതി എന്തുകൊണ്ട് അവൾക്ക് നിഷേധിക്കുന്നു? കാരണമൊന്നെയുള്ളൂ... അവൾക്ക് ലോകം ചാർത്തിക്കൊടുത്ത പേര് വേശ്യയെന്നായത് കൊണ്ട്. വെറും വേശ്യ.ജീവതത്തിനും മരണത്തിനുമിടയിൽ അർബുദമെന്ന മരണവ്യാപാരിയെയും പേറി നടക്കുന്ന അവൾക്കു മുന്നിൽ കൈനീട്ടിയ ആ കുഞ്ഞിന്റെ നിഷ്കളങ്കതയാണ് അവളുടെ നാളത്തെ ഭാവി. ബാല്യത്തിന്റെ കരുണയിൽ ആ കുട്ടി നിക്ഷേപിച്ച വർണ്ണക്കടലാസിലെ ഗാന്ധി രൂപങ്ങൾക്കറിയില്ല, നാളെ താൻ ആരുടെ കൈയിൽ ആർക്കു വേണ്ടി സംസാരിക്കുമെന്ന്... ബിംബങ്ങൾ സംസാരിക്കട്ടെ... ഉച്ചത്തിൽ... വളരെ ഉച്ചത്തിൽ..

Concept & Direction of Photography

Arun Raj R Nair

Caption : Anargha Sanalkumar

Cast : Sruthi

Special Thanks : Bipin Bips Selva Chikku

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com