ADVERTISEMENT

20 വർഷം തടവിലാക്കപ്പെട്ടപ്പോൾ ഇൻഗ്രിഡ് ബെറ്റൻകോർട്ട്  മോചനത്തിനു വേണ്ടി അപേക്ഷിച്ചത് പ്രസിഡന്റിനോടാണ്. രണ്ടു പതിറ്റാണ്ടിനുശേഷം ബെറ്റൻകോർട്ട് മത്സരിക്കുകയാണ് പ്രസിഡന്റ് സ്ഥാനാർഥിയായി. ഇത്തവണ അവർ അപേക്ഷിക്കുന്നത് കൊളംബിയയിലെ ജനങ്ങളോടാണ്. തന്നെ വിജയിപ്പിക്കാൻ.

താൻ തടവിലാക്കപ്പെട്ടപ്പോൾ എത്രമാത്രം അഴിമതി നിറഞ്ഞതായിരുന്നോ സർക്കാർ സംവിധാനങ്ങൾ ഇപ്പോഴും അവസ്ഥ അതുതന്നെയാണെന്ന് ബെറ്റൻകോർട്ട് പറയുന്നു. ഭരണകൂടത്തിനു കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു. അവർ ഇരുട്ടിൽത്തപ്പുകയാണ്. ജനങ്ങളെ ഏതുവഴിക്ക് നയിക്കണമെന്ന് അവർക്ക് അറിയില്ല. അതുകൊണ്ടാണ് താൻ മത്സരിക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന വിവരം ബെറ്റൻകോർട്ട് അറിയിച്ചത്. രാഷ്ട്രീയ പ്രവർത്തകയായ അവരെ ഒരിക്കൽ ഗറില്ലാപ്പോരാളികളാണ് തടവിലാക്കിയത്. കൊളംബിയയിൽ നിലനിൽക്കുന്ന ക്രൂരതയുടെയും ഭരണവ്യവസ്ഥയുടെയും പരാജയത്തിന്റെയും പ്രതീകമായിരുന്നു അവർ. ഇപ്പോഴും അതേ കാരണങ്ങൾ തന്നെയാണ് തനിക്കു ചൂണ്ടിക്കാട്ടാനുള്ളതെന്ന് അവർ പറയുന്നു.

20 വർഷം മുൻപ് ഞാൻ ഒരു ജോലി തുടങ്ങി. ആ ജോലി പൂർത്തിയാക്കുകയാണ് ഇനി  ലക്ഷ്യം . അവസരം കിട്ടിയാൽ തീർച്ചയായും ഞാൻ രാജ്യത്തെ രക്ഷിക്കും- തടിച്ചുകൂടിയ അണികളോട് ബെറ്റൻകോർട്ട് പറഞ്ഞു. റെവല്യൂഷണറി ആംഡ് ഫോഴ്‌സ് ഓഫ് കൊളംബിയ എന്ന ഗറില്ലാ സംഘടനയാണ് 2002 ൽ ബെറ്റൻകോർട്ടിനെ തടവുകാരിയായി പിടിച്ചത്. ആറു വർഷത്തിനു ശേഷമാണ് അവർ പുറം ലോകം കണ്ടതുതന്നെ. ഇപ്പോഴിതാ മേയ് മാസത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ അവർ സ്ഥാനാർഥിയായിരിക്കുന്നു.

പതിറ്റാണ്ടുകളോളം കൊളംബിയൻ സർക്കാരും ഗറില്ലാ പോരാളികളും തമ്മിൽ നിരന്തര യുദ്ധത്തിലായിരുന്നു. 2016 ഇരുകൂട്ടരും സമാധാന ഉടമ്പടിയിൽ ഒച്ചുവച്ചു. എന്നാൽ പ്രധാന ഗറില്ലാ സംഘടനയിൽ നിന്നു വിഘടിച്ചു നിൽക്കുന്ന ചെറു ഗ്രൂപ്പുകൾ ഇപ്പോഴും യുദ്ധത്തിലാണ്. സർക്കാരിനു ചെറുതല്ലാത്ത തലവേദനയും സൃഷ്ടിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും അക്രമ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സമാധാനമില്ലായ്മയ്ക്ക് പ്രതിപക്ഷ കക്ഷികൾ സർക്കാരിനെയാണ് കുറ്റപ്പെടുത്തുന്നത്. എന്നാൽ അക്രമം അമർച്ച ചെയ്യാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

തടവിൽ കിടക്കുന്ന കാലത്ത് നരകയാതനകളിലൂടെ കടന്നുപോയിട്ടുണ്ട് ബെറ്റൻകോർട്ട്. പലപ്പോഴും അവരെ ചങ്ങലകളിൽ  തളച്ചിരിക്കുകയായിരുന്നു. രാജ്യത്തിന്റെ മോചനത്തിന്റെ പ്രതീക്ഷയായി അവരെ പലരും ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു. സമാധാന ഉടമ്പടി വേണമെന്ന് പലതവണ അവർ ആവശ്യപ്പെട്ടിരുന്നു. സമാധാനത്തിനുവേണ്ടി എല്ലാ വശത്തുനിന്നും നീക്കങ്ങൾ ശക്തമായതോടെയാണ് ഉടമ്പടി ഒപ്പുവയ്ക്കുന്നത്. എന്നാൽ അതുകൊണ്ടും എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചിട്ടില്ലെന്നാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ വ്യക്തമാക്കുന്നത്.

ഇരുപതോളം പേർ കൊളംബിയയുടെ പ്രസിഡന്റാകാൻ ഇപ്പോൾ രംഗത്തുണ്ട്. അവരിൽ ഒരാളാണ് ബെറ്റൻകോർട്ടും മാർച്ചിൽ നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ വിജയി ആകുക എന്നതാണ് ആദ്യത്തെ കടമ്പ. അതിനുശേഷം മാത്രമേ എത്രപേർ മത്സരരംഗത്ത് അവശേഷിക്കുന്നുണ്ട് എന്നും അവരിൽ ബെറ്റൻകോർട്ടും ഉണ്ടോയെന്നും ഉറപ്പിക്കാനാകൂ. എന്തായാലും ആത്മവിശ്വാസത്തിലാണ് അവർ. ജനങ്ങൾ തന്നെ മനസ്സിലാക്കുമെന്നും രാജ്യത്തെ നയിക്കാനുള്ള അവസരം നൽകുമെന്നാണ് പ്രതീക്ഷ. ഊർജിതമായ പ്രചാരണം തുടങ്ങിക്കഴിഞ്ഞു പഴയ തടങ്കൽക്കാലത്തെ വീരനായിക.

English Summary: Once a hostage, she’s now running for President of Colombia

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com