വിജനമായ വഴിയിൽ ഡ്രൈവർക്ക് ശാരീരിക അസ്വാസ്ഥ്യം; 10 കിലോമീറ്റർ ബസ് ഓടിച്ച് യാത്രക്കാരി
Mail This Article
യാത്രാമധ്യേ ഡ്രൈവർക്കുണ്ടായ ആരോഗ്യ പ്രശ്നത്തെ തുടർന്ന് ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത വനിതയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രാസംഘവുമായി സഞ്ചരിച്ചിരുന്ന ബസിലെ ഡ്രൈവർക്ക് പെട്ടന്ന് ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ബസ് പാതിവഴിയിൽ നിർത്തി.
തികച്ചും അപരിചിതമായ സ്ഥലത്തായിരുന്നു ബസ് നിർത്തിയത്. തുടർന്ന് ബസിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും പരിഭ്രാന്തരായി. അപ്പോഴാണ് അവരുടെ രക്ഷകയായി 42കാരിയായ യോഗിത സാതവ് എത്തുന്നത്. യോഗിത 10 കിലോമീറ്ററോളം ബസ് ഓടിച്ച് യാത്രക്കാരെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയും ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. യോഗിത ബസ് ഓടിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
‘കാർ ഓടിച്ച് എനിക്ക് പരിചയമുണ്ടായിരുന്നു. ആ ധൈര്യത്തിലാണ് ബസ് ഓടിക്കാൻ തീരുമാനിച്ചത്. ഡ്രൈവർക്ക് ചികിത്സ ലഭ്യമാക്കുയായിരുന്നു ആദ്യലക്ഷ്യം. അതുകൊണ്ടു തന്നെ അടുത്തുള്ള ആശുപത്രിയിലേക്കാണ് ആദ്യം വാഹനം ഓടിച്ചത്. അവിടെ എത്തി പ്രാഥമിക ചികിത്സ നൽകി.’– യോഗിത പറയുന്നു.
പിന്നീട് മറ്റൊരു ഡ്രൈവർ അവിടെയെത്തി അസുഖബാധിതനായ ഡ്രൈവറെ ശിക്രാപൂരിലെ ആശുപത്രിയിലെത്തിക്കുകയും സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതമായ ഇടങ്ങളിൽ എത്തിക്കുകയും ചെയ്തു.
English Summary: Pune Woman Drives Bus For 10 Kms After Driver Suffers Seizure, Takes Him to The Hospital