ADVERTISEMENT

പോസിറ്റീവ് ചിന്തകളിലൂടെ അർബുദത്തെ അതിജീവിച്ച നിരവധി പേരുടെ അനുഭവങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ വായിക്കാറുണ്ട്. ഇപ്പോൾ രാജി ശങ്കർ എന്ന യുവതിയും മനോധൈര്യം കൊണ്ട് കാൻസറിനെ അതിജീവിച്ച കഥ പങ്കുവയ്ക്കുകയാണ്. 30 കഴിഞ്ഞാൽ ഇടയ്ക്ക് ആരോഗ്യ പരിശോധനകൾ നടത്തേണ്ട ആവശ്യകതയെ കുറിച്ചും രാജി തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു. എന്തെങ്കിലും അസുഖം വന്നാൽ ആദ്യം പോയി കാണേണ്ടത് ഒരു ഫിസിഷ്യനെയാണെന്നും അദ്ദേഹം പറയുന്നതനുസരിച്ചായിരിക്കണം മറ്റ് ഡോക്ടർമാരെ സമീപിക്കേണ്ടതെന്നും രാജി തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു. വിശപ്പില്ലായ്മയിലും വയറുവേദനയിലും തുടങ്ങിയ ലക്ഷണങ്ങൾ അണ്ഡാശയ അർബുദത്തിന്റെതാണെന്നു തിരിച്ചറിഞ്ഞപ്പോൾ നടത്തിയ പോരാട്ടത്തിലൂടെ ജീവിതം തിരികെ പിടിച്ച സന്തോഷത്തിലാണ് രാജി. 

രാജിയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ:

ഒരു യുദ്ധം കഴിഞ്ഞുള്ള വരവാണ്..

നിരന്തരം ക്ഷീണം, food കഴിച്ചാൽ അന്നേരം ടോയ്ലറ്റ് ൽ പോണം, വിശപ്പില്ല, ഇടയ്കിടയ്ക്ക് വയറു വേദന ഇങ്ങനെ ഒക്കെയുള്ള നൂറായിരം പ്രശ്നങ്ങളും ആയാണ് 2021ഡിസംബറിൽ ഞാൻ കൊച്ചിയിലെ എണ്ണം പറഞ്ഞ ഗ്യാസ്ട്രോയേക്കാണുന്നത്. Endoscoy, colonoscopy, blood ടെസ്റ്റുകൾ ഒക്കെ ചെയ്തിട്ട് എനിക്ക് IBS ആണെന്ന നിഗമനത്തിൽ ഡോക്ടർ എത്തി. ഒരുമാസം മെഡിസിൻ കഴിച്ചിട്ടും മാറ്റം ഇല്ല. വീണ്ടും ഡോക്ടർ നെ കണ്ടു. ടെൻഷൻ കൊണ്ട് ഉണ്ടാവുന്നതാണ് ഇതൊക്കെ എന്ന് പറഞ്ഞു. ഇനി വരണ്ട ബുദ്ധിമുട്ട് തോന്നുമ്പോൾ മെഡിസിൻ വാങ്ങി കഴിച്ചാൽ മതി എന്ന് പറഞ്ഞു. ഞാൻ കുറവില്ല, വയറുവേദന ഉണ്ട് എന്നൊക്കെ പറഞ്ഞപ്പോൾ അങ്ങേര് പറഞ്ഞു എന്റെ തോന്നൽ ആണെന്ന്.. വീട്ടിൽ എത്തി.. കുറവില്ല.. ഇടയ്ക്ക് ഓക്കാനം, food വേണ്ട, വെയിറ്റ് കുറയുന്നു, period ഓവർ flow...വയർ വീർത്തിരിക്കുന്നു ഗ്യാസ്ട്രോയെ വീണ്ടും കാണാൻ തോന്നിയില്ല. കെട്ടിയോനെയും കൂട്ടി നേരെ ഗൈനക്കിനെ കണ്ടു.. സ്കാനിംഗ് പറഞ്ഞു.. റിപ്പോർട്ട്‌ വന്നു. വയറ്റിൽ ഫ്ലൂയിഡ് നിറഞ്ഞിരിക്കുന്നു. സ്കാനിങ്ങിൽ growth കാണുന്നുണ്ട്. കൂടുതൽ ടെസ്റ്റുകൾ ചെയ്യണം, MRI എടുക്കണം, കൂടാതെ CA125 ടെസ്റ്റും. എനിക്കൊന്നും മനസ്സിലായില്ല. കൂടെവന്ന കെട്ടിയോനും കാര്യമായൊന്നും തോന്നിയില്ല. സാധാരണ ഇതൊക്കെ ഹോസ്പിറ്റലിൽ പതിവാ എന്ന മട്ട്.. MRI ക്ക് ജനറൽ ഹോസ്പിറ്റലിൽ അന്വേഷിച്ചപ്പോൾ രണ്ടാഴ്ച സമയം എടുക്കും. പ്രൈവറ്റ് ചെയ്തു എന്തിനാ CASH കളയുന്നെ എന്ന ചിന്ത കൊണ്ട് വീട്ടിലെത്തി. BUT റിസൾട്ടുകൾ ഒക്കെ കണ്ടപ്പോൾ, എന്റെ അവശത കണ്ടപ്പോൾ എന്റെ ചങ്ക് കൂട്ടുകാരിക്ക് അപകടം മണത്തു. പിറ്റേന്ന് രാവിലെ തന്നെ നേരെ ഇന്ദിരഗാന്ധി ഹോസ്പിറ്റലിലേക്ക്.. DR. VP GANGADHARAN സാറിനെ കണ്ടു. ഉടനെ MRI & CA125ചെയ്യാൻ പറഞ്ഞു. അന്നേരവും ഞാൻ കൂൾ നുമ്മക്കൊന്നും വരില്ലന്നെ എന്ന മട്ട്.. But റിസൾട്ട്‌ കണ്ടപ്പോൾ sir പറഞ്ഞു. ഓവറി ക്യാൻസർ നാളെ കീമോ start ചെയ്യാം എന്ന് ‌പിന്നെ പറഞ്ഞതൊന്നും എന്റെ തലയിൽ കയറിയില്ല.. പതിനൊന്നു വയസ് മാത്രം ഉള്ള മോളുടെ മുഖം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ പിന്നീട്... പെട്ടന്ന് നിലയില്ലാക്കയത്തിൽ പെട്ടപോലെ.. അന്ന് ഹോസ്പിറ്റലിൽ നിന്ന് കൂട്ടുകാരിയുടെ വീട്ടിലേക്ക് ആണ് ഞങ്ങൾ പോയത്.. ആദ്യം ഗൈനക്കിനെ കണ്ടിട്ട് വന്നത് മുതൽ ഞാൻ അവളുടെ അടുത്തായിരുന്നു.. പക്ഷെ എപ്പോഴും എന്റെ അടുത്തിരിക്കുന്നവൾ എന്റെ അടുത്തേക്ക് വന്നതേയില്ല.. ഭയങ്കര തിരക്ക് ഭാവിച്ചു അപ്പുറത്ത് മുറിയിൽ ഫോണുമായി നടന്നു. തിരക്കാവും.. എന്നോർത്ത് ഞാൻ ഒന്നും പറഞ്ഞില്ല..  ആദ്യ റിസൾട്ട്‌ കണ്ടപ്പോഴേ എന്റെ ചങ്കിന് മനസ്സിൽ ആയിരുന്നു എന്നിൽ ഞണ്ട് പിടിമുറുക്കി എന്ന്.. എന്നിൽ നിന്ന് മുഖം ഒളിപ്പിക്കാൻ ആയിരുന്നു ആ തിരക്കഭിനയം ..മെഡിക്കൽ കാര്യങ്ങളെക്കുറിച്ചുള്ള വിവരത്തിൽ വട്ടപ്പൂജ്യം ആയ എനിക്ക് ഒരു കുന്തവും മനസ്സിലായില്ല പക്ഷെ Gangadharan സാറിനെ കണ്ടു വന്നതിനു ശേഷം അവളെന്നോട് പറഞ്ഞു.. നമ്മൾ ഒരു വലിയ ട്രീറ്റ്മെന്റ് ലേക്ക് പോവുകയാണ്, മനസ്സ് പതറരുത്, ധൈര്യം ആയിരിക്കണം, നിന്റെ മോൾക്കുവേണ്ടി നിനക്ക് തിരിച്ചു വരണം എന്ന്.. പിറ്റേന്ന്  മുതൽ പോരാട്ടം ആരംഭിച്ചു.. വയറിൽ കെട്ടിക്കിടന്ന വെള്ളം ടാപ് ചെയ്യലായിരുന്നു ആദ്യം.. ഒന്നര ലിറ്റർ വെള്ളം ഉണ്ടായിരുന്നു ആദ്യം പിന്നെ കീമോ.. വീണ്ടും ടാപ്പിങ് ഇൻഫെക്ഷൻ, അതുമാറ്റാൻ വീണ്ടും സർജറി.. തുടർച്ചയായ ഹോസ്പിറ്റൽ വാസം.. തളർന്നു വീണു പോകുന്ന അവസ്ഥ..അതിനിടയ്ക്ക് കോവിഡ്.. പതിനാല് ദിവസത്തോളം pvs ലെ cfltc യിൽ കൂടെ ആരുമില്ലാതെ വയറിൽ സർജറിയുടെ മുറിവ്,.. കീമോയുടെ ക്ഷീണം..ആകെ തളർന്നു തകർന്ന അവസ്ഥ.. അതിനിടയിലാണ് എന്തിനും ഏതിനും ചങ്കായി കൂടെ നിന്ന പ്രിയപ്പെട്ട കൂട്ടുകാരൻ സുനീത് ആക്‌സിഡന്റ് ൽ കടന്നുപോയത്. അത്രയേറെ പിരിയാത്ത കൂട്ടുകാരനെ അവസാനമായൊന്ന് കാണാൻ പോലും കഴിഞ്ഞില്ല 

ഓരോ തവണയും വേദനകളിലൂടെ കടന്നുപോകുമ്പോൾ മോളുടെ മുഖം മാത്രം ആയിരുന്നു മനസ്സിൽ.. അവൾക്കുവേണ്ടി തിരിച്ചുവന്നേ പറ്റൂ എന്ന വാശി മനസ്സിൽ നിറച്ചു.. പ്രാർഥനയിൽ മുറുകെപ്പിടിച്ചു... പിന്നീട് തുടർ കീമോകൾ.. സർജറി... അങ്ങനെ.. ഇപ്പോൾ കീമോകൾ അവസാനിച്ചു. പിന്നീട് എടുത്ത സ്കാനുകളിൽ ക്യാൻസർ ബൈ പറഞ്ഞിരിക്കുന്നു . ഇനി രണ്ടുമാസം കൂടുമ്പോൾ റിവ്യൂ പോണം..

മാർച്ചിൽ ഓവറി ക്യാൻസർ സ്ഥിതീകരിക്കുമ്പോൾ മോളെക്കുറിച്ചും, ട്രീറ്റ്മെന്റ് നെക്കുറിച്ചും ടെൻഷൻ ആയിരുന്നു.. പക്ഷെ ഞാൻ കൊടുത്ത മുട്ടൻ പണി കണ്ട് പകച്ചെങ്കിലും എന്റെ നല്ല പാതി എന്നോട് ചേർന്നു നിന്നു.എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയും അവളുടെ കുടുംബവും , പാറ പോലെ എന്റെ കൂടെ നിന്നു. എന്റെമോളെ പൊന്നുപോലെ നോക്കി.. പിന്നെ എന്റെ പ്രിയപ്പെട്ട കൂട്ടുകാർ.. ഓരോരുത്തരും മാറി മാറി ഹോസ്പിറ്റലിൽ നിന്നു.. എനിക്ക് ഒരു കുറവും വരാതെ.. ഇങ്ങനെ ഒരു വലിയ ട്രീറ്റ്മെന്റ് ലേക്ക് കടന്നപ്പോൾ ബാധ്യത ആയെങ്കിലോ, പണം കടം ചോദിച്ചാലോ എന്നൊക്കെ കരുതി ആവാം ബന്ധുക്കൾ ആരും ഈ വഴി വന്നിട്ടില്ല ഇതെഴുതും വരെ.. പെട്ടന്ന് അടുത്തു നിന്ന് മാറിയപ്പോൾ മോള് ആകെ സങ്കടത്തിൽ ആയി.. അവളോട് ആദ്യം ഒന്നും പറഞ്ഞിരുന്നില്ല. പക്ഷെ കരച്ചിൽ കൂടിയപ്പോൾ ആദ്യ കീമോ കഴിഞ്ഞു വന്നപ്പോൾ ഞാൻ അവളോട് എല്ലാം പറഞ്ഞു.. അമ്മയ്ക്ക് കാൻസർ ആണ്.. കുറച്ച് നാൾ നല്ല ട്രീറ്റ്മെന്റ് എടുത്താലേ പഴയ അമ്മയെ കിട്ടൂ.. എന്നൊക്കെ. ഒരുപാട് വായിക്കുന്ന അവൾ വേഗം ഉൾക്കൊണ്ടു.. പിന്നീട് ഓരോ തവണ വേദനിക്കുമ്പോഴും, മുടി മൊട്ടയടിച്ചും, മെലിഞ്ഞും ഓരോ അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ ഒക്കെ അവൾ പറയും പോട്ടെ മിടുക്കിയാവാൻ വേണ്ടിയല്ലേ.. മുടിയില്ലേലും എന്റെ അമ്മ സുന്ദരി അല്ലെ എന്നൊക്കെ.. അന്നുമുതൽ ഇന്നുവരെ അവൾ പകർന്നുതന്ന പോസിറ്റിവിറ്റി അതൊരു പിടിവള്ളി ആയിരുന്നു.

ഇപ്പോൾ ഇതെഴുതുന്നത് നിങ്ങളെ ചിലതൊക്കെ ഓർമിപ്പിക്കാൻ ആണ്

 1.വയ്യായ്കകൾ വരുമ്പോൾ സ്വയം സ്പെഷ്യലിസ്റ്റിനെ കാണാതെ ഒരു ഫിസിഷ്യനെ കാണുക. അയാൾ പറയും പിന്നെ നാം ആരെ കാണണം എന്ന്. എന്റെ കാര്യത്തിൽ രണ്ടു മാസത്തോളം ട്രീറ്റ്മെന്റ് വൈകിയത് അതുകൊണ്ടായിരുന്നു.

2. പിന്നെ ഇടയ്ക്കൊക്കെ ഒരു body ചെക്കപ്പ് ചെയ്യുക. 30 കഴിഞ്ഞാൽ തീർച്ചയായും ക്യാൻസർ ചെക്കപ് ചെയ്യുക

3. നല്ല സൗഹൃദങ്ങൾ ഉണ്ടാക്കിയിടുക. ഞാനും എന്റെ കുടുബവും എന്ന ചിന്ത മാറ്റി ആരെയെങ്കിലും ഒക്കെ സഹായിക്കുക. ബന്ധുക്കൾ അപകടസന്ധിയിൽ കൂടെ ഉണ്ടാവണം എന്നില്ല. എന്റെ ശക്തി എന്റെ ഫ്രണ്ട്‌സ് ആയിരുന്നു. പിന്നെ എന്റെ കെട്ടിയോനും കുഞ്ഞും.ബന്ധങ്ങൾക്ക് എന്താണ് വിലയെന്ന് അറിയണമെങ്കിൽ നമ്മളൊന്നു വീണുപോകണം.

നിങ്ങളുടെ കൂട്ടത്തിലോ കുടുംബത്തിലോ ഒരാൾ രോഗം ബാധിച്ചാൽ പൈസ കൊടുത്തു സഹായിക്കാൻ പറ്റിയില്ലേലും നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഒരു വലിയ കാര്യം ഉണ്ട്. അവരോട് ഇടയ്ക്കൊക്കെ ഒന്ന് സംസാരിക്കുക.. എന്നാലും നിനക്കിത് വന്നല്ലോ എന്നല്ല, പേടിക്കേണ്ട ഞങ്ങൾ കൂടെയുണ്ട് എന്ന് .അനുഭവത്തിൽ നിന്നും പറയട്ടെ നിങ്ങൾ വിചാരിക്കുന്നതിലും ആയിരമിരട്ടി ശക്തി ഉണ്ട് അത്തരം വാക്കുകൾക്ക്.ചിലപ്പോഴൊക്കെ സങ്കടം വന്നിട്ടുണ്ട്, ചേർത്ത് നിർത്തേണ്ട പലരും അകന്നു നിന്നപ്പോൾ.

4.മികച്ച ഒരു mediclameപ്ലാൻ കടം വാങ്ങിയെങ്കിലും ചേരുക. ഉണ്ടാക്കിയതൊക്കെ ഹോസ്പിറ്റലിൽ കൊടുക്കാൻ ഒരു അസുഖം വന്നാൽ മതി. ഒപ്പം ക്യാൻസർ care പ്ലാനുകൾ എടുക്കുക. ചെറിയ ക്യാഷ് ആകുകയുള്ളൂ. എന്റെ ചികിത്സയിലുടനീളം ചിലവിനെക്കുറിച്ച് എനിക്ക് ഒരു ടെൻഷനും എനിക്കില്ലായിരുന്നു.. ഇൻഷുറൻസ് ൽ 16വർഷത്തോളം ആയി. അതുകൊണ്ട് തന്നെ അതിന്റെ പ്രാധാന്യം മാറ്റാരേക്കാളും അറിയാം. അതുകൊണ്ടാണ് എനിക്കിപ്പോഴും സമാധാനത്തോടെ ചിരിക്കാൻ പറ്റുന്നത്. ഒരു രൂപ പോലും കടം വാങ്ങേണ്ടിയോ, കൈ നീട്ടേണ്ടിയോ വരാഞ്ഞത്. ക്യാൻസർ ഒരു മാറാരോഗം ഒന്നുമല്ല,സമയത്തു മികച്ച ചികിത്സ സമയത്തു കിട്ടുകയാണെങ്കിൽ പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാം. അതിനു പണം വേണം.

ചികിത്സയുടെ ഇടയിലും മനസ്സിനെ എൻഗേജ്ഡ് ആക്കി വയ്ക്കുവാൻ എന്റെ ജോലി എന്നെ സഹായിച്ചു. ഷെയർ ട്രെഡിങ്ങും ഓൺലൈൻ ഇൻഷുറൻസ് കച്ചവടവും ഒക്കെയായി തോൽക്കാതെ.. ഒരുപക്ഷെ അസുഖം വന്നതിന് ശേഷം ഞാൻ ഏറ്റവും കൂടുതൽ ആളുകളോട് സംസാരിച്ചത് mediclame പ്ലാനിനെക്കുറിച്ചും,, ക്യാൻസർ care പ്ലാനിനെനെക്കുറിച്ചും,, പ്രൊട്ടക്ഷൻ പ്ലാനുകളെ കുറിച്ചും ഒക്കെയാവും.. അതെന്റെ കടമ ആണെന്ന് ഞാൻ കരുതുന്നു.

5. ഇനി പറയാനുള്ളത് കാൻസർ വന്നു ചികിത്സയിൽ ഇരിക്കുന്നവരോടാണ്.അസുഖം വന്നാൽ അതിനെ ധൈര്യമായി നേരിടുക.ചികിത്സിക്കുന്ന ഡോക്ടറെയും, കഴിക്കുന്ന മരുന്നിനെയും, ദൈവത്തെയും ഉറച്ചു വിശ്വസിക്കുക.ചികിത്സക്ക് കുറുക്കു വഴികൾ തേടാതിരിക്കുക. സന്തോഷമായിരിക്കുക. പോസിറ്റിവിറ്റിയോളം വലിയ മരുന്നില്ല..കാരണം നമ്മളൊന്നും ഈ വെയിലിൽ വാടാൻ ഉള്ളവർ അല്ലല്ലോ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com