ADVERTISEMENT

ഭയാനകമായ സാഹചര്യത്തിലൂടെ കടന്നു പോകുകയാണ് യുക്രെയ്ൻ വനിതകൾ. യാതൊരു സുരക്ഷയുമില്ലാതെ നൂറുകണക്കിനു സ്ത്രീകൾ റഷ്യൻ സൈനികരുടെ ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നതായാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യൻ സേന നൂറുകണക്കിന് സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നതായി ഏപ്രിൽ 12 ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോ‍ഡിമിർ സെലൻസ്കി തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ പുറംലോകം ഇതിൽ പകുതി മാത്രമാണ് അറിയുന്നത്. 

ഇതുവരെ 50–70 ബലാത്സംഗ കേസുകൾ തങ്ങളെ തേടിയെത്തിയെന്നാണ് യുക്രെയ്നിലെ മനഃശാസ്ത്ര വിദഗ്ധർ പറയുന്നത്. ദിനംപ്രതി പുതിയ കേസുകള്‍ സന്നദ്ധ സംഘടനകളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കുട്ടികളടക്കം ലൈംഗികാതിക്രമങ്ങൾക്ക് ഇരകളാകുന്നു. ബുച്ചയില്‍ 14കാരി 5 റഷ്യൻ സൈനികരാല്‍ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി. ഗർഭിണിയായ പെൺകുട്ടി കുഞ്ഞിനെ പ്രസവിക്കാൻ നിർബന്ധിതയായിരിക്കുകയാണ്. കാരണം ഇപ്പോൾ അബോർഷൻ നടത്തിയാൽ പെൺകുട്ടിക്ക് പിന്നീട് ഗർഭിണിയാകാൻ സാധിക്കില്ലെന്നു ഡോക്ടർമാർ വ്യക്തമാക്കിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്

ബുച്ചയിൽ തന്നെ പതിനൊന്നു വയസ്സുള്ള ആൺകുട്ടിയെയും ക്രൂരമായ പീഡനത്തിന് ഇരയാക്കി. അമ്മയെ കസേരയിൽ കെട്ടിയിട്ട് അവരുടെ മുന്നിൽ വച്ചാണ് 11കാരനെ റഷ്യൻ സൈനികർ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയത്. ഇർപിനിൽ 20 വയസ്സുള്ള പെൺകുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ചു. 33 വയസ്സുള്ള യുവതിയുടെ ഭർത്താവിനെ കൊല്ലുകയും 4 വയസ്സുള്ള അവരുടെ മകന്റെ മുന്നിൽ വച്ച് മദ്യപിച്ചെത്തിയ റഷ്യൻ സൈനികർ യുവതിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ട്്.

ഹർകിവിൽ 20 വയസ്സുള്ള  പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം അവളുടെ കഴുത്തിലെയും കവിളിലെയും മാംസം റഷ്യൻ സൈനികൻ അരിഞ്ഞെടുത്തു. റഷ്യൻ സേനയുടെ പീഡനത്തിന് ഇരയായ മിക്കവരും മാനസികനില തകരാറിലായ അവസ്ഥയിലാണ് കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ പലരും മാധ്യമങ്ങൾക്കു മുന്നിൽ  പീഡന വിവരങ്ങൾ പറയാൻ ഇപ്പോഴും തയാറാകുന്നില്ല. അതേസമയം പുറത്തു വരുന്ന ഇത്തരം പീഡനവിവരങ്ങൾ തെറ്റാണെന്നാണ് റഷ്യ പറയുന്നത്. ഇത് യുക്രെയ്ന്റെ പുതിയ തന്ത്രമാണെന്നും റഷ്യ ആരോപിക്കുന്നു.

English Summary: Russian Soldiers Rape Little Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com