കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു; 9പേർ ഗർഭിണികളെന്ന് റിപ്പോർട്ട്
Mail This Article
രണ്ടു മാസമായി യുക്രെയ്നിൽ റഷ്യൻ സൈനികർ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. ബോംബാക്രമണങ്ങളിൽ മരിക്കുന്നവരുടെയും പരുക്കേൽക്കുന്നവരുടെയും കണക്കുകൾക്ക് പുറമേ റഷ്യൻ സൈനികർ പീഡിപ്പിക്കുന്നവരുടെ ദുരന്തകഥകളും പുറത്തു വരുന്നുണ്ട്. പീഡനത്തിനിരയാകുന്നവർക്കായുള്ള ഹോട്ട്‌ലൈൻ സർവീസിന്റെ സഹായം തേടുന്നവരുടെ എണ്ണം ദിവസങ്ങൾകൊണ്ട് പെരുകുകയാണെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്.
രണ്ടാഴ്ചയ്ക്കുള്ളിൽ അഞ്ഞൂറോളം ആളുകളാണ് സഹായം തേടി ഹോട്ട്‌ലൈനിലേക്ക് വിളിച്ചത്. പുരുഷന്മാരും സ്ത്രീകളും ഇക്കൂട്ടത്തിൽപ്പെടും. പരാതിക്കാരിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടുന്നുണ്ടെന്ന് അധികൃതർ അറിയിക്കുന്നു. അഞ്ച് മാനസികാരോഗ്യ വിദഗ്ധരാണ് ഹോട്ട്‌ലൈനിൽ ഇരകൾക്കു വേണ്ട സഹായം നൽകുന്നതിനായി പ്രവർത്തിക്കുന്നത്. എന്നാൽ വിളികളുടെ എണ്ണം പതിന്മടങ്ങായി വർധിച്ചതോടെ എല്ലാവരെയും സഹായിക്കാനാവാതെ കുഴങ്ങുകയാണ് ഉദ്യോഗസ്ഥർ.
സഹായം തേടുന്നവരിൽ പലരും കുടുംബാംഗങ്ങളുടെ മുന്നിൽവച്ച് അതിക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ടവരാണ്. ബുച്ച നഗരത്തിൽ 14നും 25നും ഇടയിൽ പ്രായമുള്ള 25 പേരെ റഷ്യൻ സൈനികർ തടവിലാക്കി പതിവായി പീഡിപ്പിച്ചിരുന്നു. ഇവരിൽ ഒൻപത് പേർ ഗർഭം ധരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. പീഡനത്തിനിരയാകുന്നവർക്ക് സഹായം നൽകുന്നതിനായി യൂണിസെഫിനു കീഴിലാണ് ഹോട്ട്‌ലൈൻ ആരംഭിച്ചത്. ചുരുങ്ങിയത് 10 മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ഉണ്ടെങ്കിൽ മാത്രമേ സഹായം തേടിയെത്തുന്ന വിളികൾക്ക് മറുപടി പറയാനെങ്കിലും സാധിക്കു എന്ന് യുക്രെയ്നിലെ മനുഷ്യാവകാശ സംഘടനയുടെ ഓംബുഡ്സ്മാനായ ല്യൂഡ്മില ഡെനിസോവ പറയുന്നു.
രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെയാണ് സഹായം തേടിയുള്ള വിളികൾ എത്തുന്നത്. അവരിൽ പലരുടെയും അവസ്ഥ കേട്ടുനിൽക്കാനാവാത്തത്ര ദയനീയമാണെന്നും ല്യൂഡ്മില പറയുന്നു. അതേസമയം യുക്രെയ്നിലെ ജനങ്ങളെ പീഡിപ്പിക്കുന്നു എന്ന ആരോപണം റഷ്യ നിഷേധിച്ചിട്ടുണ്ട്. എന്നാൽ പീഡനം സംബന്ധിച്ച് നൂറുകണക്കിന് കേസുകളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റായ വളോഡിമിർ സെലൻസ്കി മുൻപ് തന്നെ വെളിപ്പെടുത്തിയിരുന്നു. ശിശുക്കളും ചെറിയ പ്രായത്തിലുള്ള പെൺകുട്ടികളുമടക്കം ക്രൂരപീഡനങ്ങൾക്ക് ഇരയാകുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
English Summary: Rape hotline for victims of sex attacks by Russian troops in Ukraine gets 400 calls in a fortnight