മദ്യസല്‍ക്കാരത്തിൽ നിന്നു മാറ്റി നിർത്തിയെന്ന് പരാതി; സ്ത്രീക്ക് ലഭിച്ചത് 72 ലക്ഷം രൂപ നഷ്ട പരിഹാരം
Mail This Article
മദ്യസൽക്കാരത്തിൽ നിന്നു മാറ്റി നിർത്തിയെന്ന സ്ത്രീയുടെ പരാതിയിൽ 72 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ ഉത്തരവ്. യുകെ ആഫ്രിക്കൻ വംശജയായ സ്ത്രീയുടെ പരാതിയിലാണ് നടപടി. തൊഴിലിടത്തിൽ ജോലിക്കാർക്കായി നടത്തിയ മദ്യസൽക്കാരത്തിൽ നിന്ന് തന്നെ മാത്രം മാറ്റി നിർത്തിയെന്നായിരുന്നു 52 വയസ്സുള്ള റിത്ത ലെഹറിന്റെ പരാതി. കോക്ടെയില്‍ ബാറിലേക്ക് മറ്റു ജീവനക്കാര്‍ക്കൊപ്പം തന്നെ ക്ഷണിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഇതിലൂടെ മറ്റുള്ളവരുമായി അടുത്തുപരിചയപ്പെടാനോ ഇടപഴകാനോ സാധിച്ചില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
തനിക്കൊപ്പം ജോലിചെയ്യുന്ന മറ്റൊരാൾക്കെതിരെയാണ് സ്ത്രീ പരാതി നൽകിയിരിക്കുന്നത്. തൊഴിലിടത്തിലെ ഇത്തരം വിവേചനങ്ങളെ അനുവദിക്കാനാകില്ലെന്ന് സ്ത്രീയുടെ പരാതി പരിഗണിച്ച ട്രിബ്യൂണല്‍ വ്യക്തമാക്കി. ആഫ്രിക്കൻ കറുത്ത വർഗക്കാരുടെ പാരമ്പര്യമുള്ള വ്യക്തിയായതിനായതിനാലാണ് സ്ത്രീയെ മാറ്റിനിർത്തിയതെന്നാണ് ട്രിബ്യൂണലിന്റെ കണ്ടെത്തൽ. വർണവിവേചനം അനുവദിക്കാനാകില്ലെന്നും നഷ്ടപരിഹാരായി 74000 പൗണ്ട് (72ലക്ഷത്തോളം രൂപ) സ്ത്രീക്ക് നൽകണമെന്നും ട്രിബ്യൂണൽ ഉത്തരവിറക്കി.
പ്രമുഖ സ്ഥാപനത്തിൽ 10 വർഷത്തോളമായി ജോലി ചെയ്യുന്ന വ്യക്തിയാണ് താനെന്നും റീത്ത ട്രിബ്യൂണലിനെ അറിയിച്ചു. പുതിയതായി ജോലിക്കെത്തിയവർക്ക് ഒരുക്കിയ വിരുന്നിൽ നിന്നാണ് ഒഴിവാക്കിയത്. ബാക്കിയുള്ളവരൊന്നും പൂർണമായും കറുത്ത വർഗക്കാരായിരുന്നില്ല. അവരെയെല്ലാം പരിപാടിയിൽ ഉൾപ്പെടുത്തി. മാത്രമല്ല ഈ കാരണത്താൽ തനിക്കുള്ള സ്ഥാനക്കയറ്റം പോലും കമ്പനി നിഷേധിച്ചിരിക്കുന്നതായും അവർ വെളിപ്പെടുത്തി.
വിവേചനത്തിനെതിരെയാണ് അവർ പരാതി നൽകിയത്. ഞങ്ങൾ അത് വളരെ ഗൗരവത്തോടെ കാണുന്നു. വിവേചനം നേരിടുന്നതിനെ അംഗീകരിക്കാനാകില്ല. അവർക്കുണ്ടായ അപമാനത്തിനു പരിഹാരമുണ്ടാകണം.അതുകൊണ്ടാണ് ഇത്രയും തുക നഷ്ടപരിഹാരമായി തീരുമാനിച്ചതെന്നും ട്രിബ്യൂണൽ വ്യക്തമാക്കി.
English Summary: Woman Wins ₹ 72 Lakh Compensation After Being Excluded From After Work Drinks