തുടക്കം മുതൽ തീവ്രഹിന്ദുത്വ നിലപാട്; ആരാണ് ബിജെപിയുടെ തണലിൽ വളര്‍ന്ന നൂപുർ ശർമ?
Mail This Article
വിവാദ പരാമർശത്തിലൂടെ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ബിജെപി വക്താവ് നൂപുര്‍ ശർമ. ടെലിവിഷൻ ചർച്ചയ്ക്കിടെ പ്രവാചകനെ കുറിച്ചു നടത്തിയ പരാമർശമാണ് വിവാദമായത്. നൂപുറിന്റെ വിവാദപരാമർശം യുപിയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. കാൻപുരിൽ കാലാപത്തെ തുടർന്ന് യുപിയിൽ നിരോനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ ആരാണ് നൂപുർ ശർമ എന്നാണ് ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത്.
ഡൽഹി ഹിന്ദു കോളജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടിയിട്ടുണ്ട് നൂപുർ. ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് എൽഎൽഎം സ്വന്തമാക്കി. കോളജ് കാലം മുതൽ രാഷ്ട്രീയത്തിൽ സജീവമാണ് നൂപുർ ശർമ.
ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്നു നൂപുർ. ബിജെപിയുടെ വിദ്യാർഥി സംഘടനയായ എബിവിപിയെ പ്രതിനിധികരിച്ചാണ് നൂപുർ വിദ്യാർഥി യുണിയൻ പ്രസിഡന്റായത്. നൂപുർ തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് ഇവിടെ നിന്നാണ്. അന്നുമുതൽ തീവ്ര ഹിന്ദുത്വ നിലപാടാണ് നൂപുർ പിന്തുടർന്നത്.
പിന്നീട് ബിജെപിയുടെ പ്രധാന സ്ഥാനങ്ങളിലെല്ലാം നൂപുർ എത്തിയിട്ടുണ്ട്. പാർട്ടിയുടെ യുവജന സംഘടനകളിലെല്ലാം പ്രധാന സ്ഥാനങ്ങള്‍ വഹിച്ചു. 2015ലെ തിരഞ്ഞെടുപ്പിൽ ന്യൂഡൽഹിയിൽ നിന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ടെലിവിഷൻ ചർച്ചകളിലെല്ലാം ബിജെപി പ്രതിനിധിയായി നൂപുർ സജീവമായിരുന്നു. ടെലിവിഷൻ ചര്‍ച്ചയ്ക്കിടെ പ്രവാചകനെതിരെ നടത്തിയ പരാമർശം വിവാദമായി. ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല താനെന്ന് നൂപുർ വിശദീകരിച്ചു. എന്നാൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പോലും നൂപുറിനെ ബിജെപി പുറത്താക്കി.