ലിസിപ്രിയ കങ്കുജമിനെ വിദേശ ടൂറിസ്റ്റെന്ന് നേതാവ്; തിരുത്തി 13കാരിയായ പരിസ്ഥിതി പ്രവർത്തക; വൈറലായി ട്വീറ്റ്
Mail This Article
മണിപ്പൂരിലെ പ്രശസ്ത പരിസ്ഥിതി പ്രവർത്തക ലിസിപ്രിയ കങ്കുജമിനെ വിദേശ ടൂറിസ്റ്റ് എന്ന് വിശേഷിപ്പിച്ച് സമാജ്‌വാദി പാർട്ടി നേതാവ്. താജ്മഹലിനു സമീപത്തു പ്ലക്കാർഡുമായി നിൽക്കുന്ന ലിസിപ്രിയ കങ്കുജമിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. താജ്മഹലിനു സമീപത്ത് അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ശ്രദ്ധയിൽപ്പെടുത്തിയായിരുന്നു ലിസിപ്രിയ ഫോട്ടോ പോസ്റ്റ് ചെയ്തത്. ‘താജ്മഹലിന്റെ സൗന്ദര്യത്തിനു പിന്നിലെ പ്ലാസ്റ്റിക് മാലിന്യം’ എന്നെഴുതിയ പ്ലക്കാർഡായിരുന്നു കങ്കുജമിന്റെ കയ്യിലുണ്ടായിരുന്നത്.
ട്വിറ്ററില്‍ ഫോട്ടോ എത്തിയതോടെ ഉത്തർപ്രദേശിലെ യോഗി സർക്കാരിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നു. ഇതിനിടെ സമാജ്‌വാദി പാർട്ടി നേതാവ് മനീഷ് ജഗൻ അഗര്‍വാളുടെ ട്വീറ്റും വൈറലായി. ‘യോഗിയുടെ ബിജെപി സർക്കാരിന്റെ മോശം വശങ്ങള്‍ ചൂണ്ടിക്കാണിക്കാൻ വിദേശ വിനോദ സഞ്ചാരികൾ വരെ നിർബന്ധിതരാകുന്നു. ബിജെപി സർക്കാർ യമുനയെ നശിപ്പിച്ചിരിക്കുന്നു. ഇത് താജ്മഹലിന്റെ സൗന്ദര്യത്തെയും ബാധിച്ചിരിക്കുന്നു. ബിജെപി സർക്കാരിന്റെ യഥാർഥമുഖമാണ് ഇതിലൂടെ വ്യക്തമാകുന്നത്.’–എന്നാണ് മനീഷ് ജഗൻ അഗർവാൾ ലിസിപ്രിയ കങ്കുജമിന്റെ ട്വീറ്റ് പങ്കുവച്ച് കകുറിച്ചത്.
പിന്നീട് ലിസിപ്രിയ തന്നെ അദ്ദേഹത്തെ തിരുത്തി. ‘ഹലോ സർ, ഒരു ഇന്ത്യക്കാരി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു.ഞാനൊരു വിദേശിയല്ല.’– എന്നാണ് ലിസിപ്രിയ തിരുത്തിയത്. ലിസിപ്രിയയുടെ ട്വീറ്റിനു മറുപടിയായി താൻ മാത്രമലല്ല, പലമാധ്യമങ്ങളുടെ വിദേശ ടൂറിസ്റ്റായി ലിസിപ്രിയയെ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ലിസിപ്രിയ ഇന്ത്യയുടെ മകളാണെന്നും തനിക്കു പറ്റിയ പിഴവ് തിരുത്തുന്നു എന്നും അദ്ദേഹം വീണ്ടും ട്വീറ്റ് ചെയ്തു.