ADVERTISEMENT

പെൺകുട്ടി: അടുത്തയാഴ്ച നമ്മുടെ വിവാഹമായി അല്ലേ?

ആൺകുട്ടി: എത്ര പെട്ടെന്നാ സമയമായത്. ഒരു കാര്യം ഞാനുറപ്പു തരാം. നിന്റെ സമ്മതമില്ലാതെ കയ്യിൽപ്പോലും ഞാൻ തൊടില്ല.

പെൺകുട്ടി: സ്വീറ്റ് ഓഫ് യു. നമ്മൾ തമ്മിലുള്ള സ്നേഹം ഡെപ്തിലുള്ളതായാൽപ്പിന്നെ സമ്മതം ചോദിക്കാതെ തന്നെ നിനക്കറിയാൻ പറ്റും എന്റെ ഇഷ്ടങ്ങൾ, നമുക്കു പരസ്പരം മനസ്സിലാകും.

യാദൃച്ഛികമായി ഉണ്ടായ ഒരു ചാറ്റല്ല ഇത്. സമാനമായ അർഥം വരുന്ന ഒരു ചാറ്റ് കുറേനാൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹം കഴിഞ്ഞ ശേഷവും സമ്മതം ചോദിക്കുന്ന പുരുഷൻ എന്ന സങ്കൽപം പലർക്കും പരിഹാസത്തിനു കാരണവുമായിരുന്നു. മാരിറ്റൽ റേപ്പ് എന്ന വിഷയം വളരെ സങ്കീർണമായതിനു പിന്നിലും എന്നാൽ ആ വിഷയത്തെ ഏറ്റവും മൃദുവായി സമീപിക്കുന്നതിനു പിന്നിലും ഇതേ മനോഭാവം തന്നെയാണുള്ളത്.

‘‘വീട്ടുകാരുടെ നിർബന്ധമായിരുന്നു ഡിഗ്രി കഴിഞ്ഞ ഉടനെ വിവാഹം. അടുക്കളപ്പണിയൊന്നും എനിക്കറിയുമായിരുന്നുമില്ല. പിജിക്ക് പോകണം, ഡോക്ടറേറ്റ് എടുക്കണം എന്നൊക്കെയായിരുന്നു സ്വപ്നം. വിവാഹം കഴിഞ്ഞ ആദ്യ ദിവസം തന്നെ അയാൾ ആദ്യം ബെഡ്‌റൂമിൽ വന്നു പറഞ്ഞത് വസ്ത്രം എല്ലാം ഊരി മാറ്റാനാണ്. നിർബന്ധിച്ച് അയാളതു ചെയ്യിപ്പിച്ചു. അയാൾ നോക്കുമ്പോഴെല്ലാം എനിക്ക് അപരിചിതനായ ഒരാൾ എന്നെ വിവസ്ത്രയായി നോക്കുന്നത് പോലെയായിരുന്നു തോന്നിയത്. പുഴു അരിക്കുന്നതുപോലെ എനിക്ക് തോന്നി. അന്നു രാത്രി ഞാൻ ബലാത്സംഗം ചെയ്യപ്പെട്ടു. കരയാൻ പോലും പേടിയായി. പിന്നെ ക്ലാസിൽ പോയെങ്കിലും പഠിക്കാൻ കഴിഞ്ഞില്ല. അപ്പോൾ എനിക്കു തിരഞ്ഞെടുക്കേണ്ടി വന്നു, ഒന്നുകിൽ വിവാഹ ജീവിതം അല്ലെങ്കിൽ പഠനം. എത്ര നാൾ കഴിഞ്ഞിട്ടും സെക്സിൽ അയാളൊരിക്കലും എന്റെ ഇഷ്ടങ്ങൾ ചോദിച്ചതേയില്ല. ഒരു തരം ഭ്രാന്തു പോലെയാണ് അയാളത് ചെയ്തിരുന്നത്. ഞാൻ തിരഞ്ഞെടുത്തത് പഠനമാണ്. ഡിവോഴ്സ് കഴിഞ്ഞപ്പോൾ എന്തു സമാധാനമാണു കിട്ടിയതെന്നോ!’’

ഇതു വെറുമൊരു കഥയല്ല. ഒരു പെൺകുട്ടിയുടെ അനുഭവമാണ്. അവളിപ്പോൾ ഡോക്ടറേറ്റും എടുത്ത് അമേരിക്കയിൽ ഒരിടത്ത് ഉയർന്ന ഉദ്യോഗത്തിൽ പ്രവേശിച്ചിരിക്കുന്നു, ഒപ്പം ഇഷ്ടപ്പെട്ട ഒരാളെ വിവാഹം കഴിച്ചു ജീവിക്കുന്നു. അവളുടെ മുഖത്തുണ്ട് ഇപ്പോൾ അവളുടെ ആനന്ദത്തോടെയുള്ള ജീവിതം.

ശാരീരിക ബന്ധത്തിൽ സമ്മതം എന്നത് ഏറ്റവും പ്രധാനമാണ്. എന്നാൽ ശാരീരിക ആനന്ദത്തിനുള്ള ഒരു ഉപകരണമായി സ്ത്രീയെ കരുതുന്നവർക്ക് എന്തു സമ്മതം? ശാരീരികമായി അല്ലാതെ മാനസികമായിപ്പോലും അവളുടെ സമ്മതമില്ലാതെ ലൈംഗികത സംസാരിക്കുക എന്നത് മര്യാദയല്ല, നിയമവുമല്ല. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് പലപ്പോഴും മീ ടൂ എന്ന പ്രയോഗത്തിനു തന്നെ പ്രസക്തിയുണ്ടാകുന്നത്. അത് എല്ലായ്പ്പോഴും വിവാഹ ബന്ധങ്ങൾക്കു പുറത്താണ് ആരോപിക്കപ്പെടുന്നതും. എന്തെങ്കിലും വാഗ്ദാനങ്ങൾ നൽകി ശാരീരികമായും മാനസികമായും ചൂഷണം ചെയ്യുക എന്നതും സമ്മതമില്ലാതെ ശരീരത്തിൽ തൊടുന്നതും പോലും കുറ്റമാണ്. പ്രണയിക്കുന്ന സമയങ്ങളിൽ ശാരീരികമായ ആവശ്യങ്ങൾക്കു വേണ്ടി, നടക്കാൻ സാധ്യമല്ലാത്ത വാഗ്ദാനങ്ങൾ നൽകുക വഴി പങ്കാളിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. നടക്കാൻ സാധ്യതയില്ലാത്ത വാഗ്ദാനം എന്നതു തന്നെ അനീതിയാണ്.

താൽപര്യമില്ലാത്ത ഒരാൾ തൊടുന്നത് ഒന്നു ചിന്തിച്ചു നോക്കൂ. എത്ര സ്ത്രീകളാണ് പൊതുവിടങ്ങളിൽ പോലും ഇത്തരം സ്പർശങ്ങൾക്ക് ഇരയാകുന്നത്! എല്ലായ്പ്പോഴും മിണ്ടാനും പ്രതികരിക്കാനും സ്ത്രീകൾക്കായെന്നും വരില്ല. അവൾ നിൽക്കുന്ന, വളർന്നു വന്ന രീതിയിൽ പ്രതികരണ ശേഷി കുറവായിരിക്കാം, എന്നാൽ അതിന്റെ അർഥം അവൾ അത് ആസ്വദിക്കുന്നുണ്ട് എന്നല്ല. ജനത്തിരക്കുള്ള എല്ലാ ആഘോഷങ്ങളിലും സ്ത്രീകൾക്ക് ഇത്തരം അനുഭവങ്ങളുണ്ട്. ഇവിടെ സ്ത്രീയുടെ സമ്മതം ചോദിക്കുക എന്നതിനപ്പുറം അവൾ ആരാണെന്നോ എന്താണെന്നോ ഏതാണെന്നോ പോലും പ്രസക്തമല്ല, അതൊരു ശരീരമാണോ എന്നതു മാത്രമാണ് വിഷയം. പ്രതികരണ ശേഷി കുറവാണ് എന്നതിന്റെ അർഥം സമ്മതമില്ലാതെ ഒരു സ്ത്രീയുടെ ശരീരത്തിൽ തൊടാം എന്നല്ല. ഒരു വ്യക്തിയുടെ –അത് സ്ത്രീയാകട്ടെ, പുരുഷനാകട്ടെ –ശരീരത്തിൽ തൊടുന്നത് അവരുടെ പൂർണമായ, ഉടമ്പടികളൊന്നുമില്ലാതെയുള്ള സമ്മതത്തിന്റെ പുറത്തായിരിക്കണം. അപ്പോഴാണ് അത് കൂടുതൽ മനോഹരമാകുന്നതും.

വിവാഹ ബന്ധത്തിൽ പലപ്പോഴും സമ്മതം എന്നത് പരിഹാസ്യമാണ്. പക്ഷേ, പരസ്പരം സമ്മതമില്ലാതെ ഏർപ്പെട്ടു പോകുന്ന രതിയുടെ എത്രയോ കഥകൾ ഓരോ ദമ്പതിമാർക്കും പറയാനുണ്ടാകും! ദാമ്പത്യത്തിൽ സമ്മതം ചോദിക്കൽ ഒരുപാടു കാലത്തേക്ക് ആവശ്യമില്ല. മാനസിക ബന്ധം ദൃഢമായാൽ പരസ്പരമുള്ള സ്നേഹത്തിന്റെയും ആവശ്യങ്ങളുടെയും തീരുമാനങ്ങളുടെയും ചിന്തകൾ സമ്മതം എന്ന വാക്കിനെ ഇല്ലാതാക്കും. 

സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന് നായിക പറഞ്ഞാലും നായകൻ പറഞ്ഞാലും എന്തെങ്കിലും പ്രോമിസ് കൊടുത്താണ് ലൈംഗിക ബന്ധങ്ങൾ രൂപപ്പെടുന്നതെങ്കിൽ അതിലെ സമ്മതംചോദിക്കലിന് വില നഷ്ടപ്പെടുകയാണ്. ഇവിടെ ഏതു സ്ഥാനത്തും ഏതിടത്തും സ്ത്രീകളെ ചൂഷണം ചെയ്യുന്നവരുണ്ട്. ഭയപ്പെടുത്തിയും വാഗ്ദാനം നൽകിയും ദുർബലപ്പെടുത്തിയും അവർ കാര്യം നേടും. ബാക്കിയുള്ളത് വിശ്വാസത്തിൽ തകർന്നു പോയ സ്ത്രീയുടെ ഹൃദയമാണ്. അവളുടെ ശരീരം വെറുമൊരു ഉപകരണമല്ലെന്നും സ്വന്തമായി താൽപര്യങ്ങളും വ്യക്തിത്വവും അനുഭവവും ആവശ്യമുള്ള ഒരു വ്യക്തിയുടെ ഭാഗമാണ് അതെന്നും എന്നാണു മറ്റുള്ളവർ മനസ്സിലാക്കുക? ഇത്തരത്തിൽ സ്ത്രീയെ ചൂഷണം ചെയ്യുന്നത് പുരുഷന്മാർ മാത്രമല്ല എന്ന് തിരിച്ചറിയുന്നുണ്ട്. ദുർബലപ്പെടുത്തി സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ഒക്കെ ഉപയോഗിക്കുന്ന സ്ത്രീകളുമുണ്ട്. അത്തരം കഥകളും പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അതൊന്നും സാമാന്യവത്‌കരിക്കാൻ കഴിയാത്തതുകൊണ്ട് മാത്രം ഉറക്കെ പറയേണ്ടതില്ല എന്നു മാത്രം. ഉടമ്പടികളൊന്നുമില്ലാത്ത, പരസ്പരം സമ്മതം നൽകിയുള്ള സ്നേഹവും രതിയും പങ്കാളികൾക്ക് നൽകുന്ന ആത്മവിശ്വാസവും സ്നേഹവും എത്രയാഴമുള്ളതാണ്! ഒന്നു തൊടാൻ പോലും സമ്മതം ചോദിക്കുന്നത് സ്ത്രീക്ക് അപ്പുറത്ത് നിൽക്കുന്നയാളോടുള്ള ബഹുമാനവും സ്നേഹവും വർധിപ്പിക്കുകയേ ഉള്ളൂ. സ്ത്രീയുടെ ഹൃദയത്തിന്റെയും ചിന്തകളുടെയും ഉടമ അവൾ മാത്രമാണ്, അതിനെ മനസ്സിലാക്കിയെന്നൊക്കെ വീമ്പു പറയാൻ കൊള്ളാം. ഓരോ മനുഷ്യന്റെയും വികാരങ്ങളും വിചാരങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു, അതുകൊണ്ട് സ്ത്രീയെ അറിയാം എന്ന സാമാന്യവത്കരണത്തിൽ കഴമ്പില്ല. ഓരോ സ്ത്രീയെയും അവൾ പറയാതെ മനസ്സിലാക്കാൻ എളുപ്പവുമല്ല. അതുകൊണ്ടുതന്നെ അവളോട് ഇടപെടുമ്പോൾ സമ്മതം ചോദിക്കൽ ഏറ്റവും പ്രധാനവുമാകുന്നു.

English Summary: Woman About Sexual Consent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com