മതപരമായ ഒത്തുചേരലുകളിൽ സ്ത്രീകൾക്കു പ്രവേശനമില്ല; പുരുഷന്മാർ പ്രതിനിധീകരിക്കും; നിലപാട് കടുപ്പിച്ച് താലിബാൻ
Mail This Article
സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാതെ തന്നെ താലിബാൻ മതപണ്ഡിതരുടെ സമ്മേളനം നടത്തുമെന്നു താലിബാന്‍ ഉപപ്രധാനമന്ത്രി മൗലവി അബ്ദുൽ സലാം ഹനഫി. കാബൂളില്‍ നടക്കുന്ന സമ്മേളനത്തിൽ സ്ത്രീ പങ്കാളിത്തമില്ലാതെ 3000ൽ അധികം മതപണ്ഡിതർ, ഗോത്ര തലവന്മാർ, വ്യാപാരികൾ ഇൻഫ്ലുവൻസർമാർ തുടങ്ങിയവർ പങ്കെടുക്കുമെന്നും താലിബാൻ വക്താവ് അറിയിച്ചു.
‘സ്ത്രീകൾ നമ്മുടെ അമ്മമാരും സഹോദരികളുമാണ്, ഞങ്ങളവരെ വളരെ ബഹുമാനിക്കുന്നു, അവരുടെ പുത്രന്മാർ ഈ ഒത്തുചേരലില്‍ പങ്കെടുക്കുന്നതിലൂടെ ഒരു തരത്തിൽ അവരും ഈ ഒത്തുചേരലിൽ ഉൾപ്പെട്ടിരിക്കുകയാണ്.’– മൗലവി അബ്ദുൽ സലാം ഹനഫി പറഞ്ഞു. സ്ത്രീകൾക്കും അസംബ്ലിയുടെ ഭാഗമാകാമോ എന്ന ചോദ്യത്തിന്, അവർക്കു വേണ്ടി പുരുഷ പ്രതിനിധികൾക്കു സംസാരിക്കാമെന്നാണ് ഉപപ്രധാനമന്ത്രി ഹനഫി മറുപടി നൽകിയത്.
ഇസ്ലാമിക ഭരണം, ദേശീയ ഐക്യം, സാമ്പത്തികവും സാമൂഹികവുമായ പുരോഗതി തുടങ്ങിയ വിഷയങ്ങളെപ്പറ്റി ചർച്ച ചെയ്യാനാണ് താലിബാൻ അസംബ്ലി സംഘടിപ്പിക്കുന്നത് എന്നാണ് മുതിർന്ന താലിബാന്‍ ഉദ്യോഗസ്ഥർ അറിയിച്ചത്. സ്ത്രീ പങ്കാളിത്തം ഇല്ലാതെയുള്ള നടപടി നിയമവിരുദ്ധമാണെന്ന് വിവിധകോണുകളിൽ നിന്നും അഭിപ്രായം ഉയർന്നു. അതേസമയം സ്ത്രീകളുടെ അവകാശത്തെയും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെപ്പറ്റിയുമുള്ള ചർച്ചകൾ സമ്മേളനത്തിൽ ഉൾപ്പെടുത്തുമോ എന്ന് സംശയമാണെന്നും ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു.
താലിബാൻ , പെൺകുട്ടികളുടെ വിദ്യാഭ്യാസം താൽക്കാലികമായി നിർത്തുകയും ഹിജാബ് നിർബന്ധമാക്കുകയും ചെയ്തിരുന്നു. സ്ത്രീകളുടെ അവസരങ്ങൾ നിഷേധിച്ചു. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിന്ന് അവരെ മാറ്റി നിർത്തി. ചില ബാങ്കുകളിലെ വനിതാ ജീവനക്കാർ അവരുടെ ഉദ്യോഗം അവസാനിപ്പിക്കാൻ നിർബന്ധിതരായി. വനിതാ പൊലീസുകാർക്കു നേരെയും ഭീഷണികളുണ്ടായി.കുടുംബത്തിലെ പുരുഷാംഗത്തിനോടൊപ്പമല്ലാതെ യാത്ര ചെയ്യാന്‍ സ്ത്രീകൾക്കു അനുവാദമില്ല. പ്രത്യുൽപാദന അവകാശങ്ങളോ മേക്കപ്പ് ധരിക്കാനുള്ള അനുമതിയോ സ്ത്രീകൾക്കില്ല.സ്ത്രീകൾക്കു നേരെ യാതൊരു മനുഷത്വപരമായ പരിഗണനകളും താലിബാൻ നയിക്കുന്ന ഗവണ്മെന്റെ് നൽകിയിട്ടില്ല.