90 ഡിഗ്രി ചെരിഞ്ഞ കഴുത്തുമായി ഒരു പെൺകുട്ടി ജീവിച്ചത് 13 വർഷം; പുതുജന്മം നൽകി ഇന്ത്യൻ ഡോക്ടർ
Mail This Article
ഒന്നും രണ്ടും അല്ല. നീണ്ട പതിമൂന്ന് വർഷമായി 90 ഡിഗ്രി ചെരിഞ്ഞ കഴുത്തുമായി ജീവിക്കുകയായിരുന്നു പാക്കിസ്ഥാൻ സ്വദേശിയായ അഫ്ഷീൻ ഗുൽ. ജനിച്ച് പത്താം മാസത്തിലുണ്ടായ അപകടത്തിലാണ് അഫ്ഷീന് സാരമായ പരുക്കേറ്റത്. ഇപ്പോൾ അഫ്ഷീന്റെ കാലങ്ങളായുള്ള ദുരിതത്തിന് സാന്ത്വനമേകിയിരിക്കുകയാണ് ഒരു ഇന്ത്യൻ ഡോക്ടർ.
പത്തുമാസം മാത്രം പ്രായമുള്ളപ്പോൾ സഹോദരിയുടെ കയ്യിൽ നിന്ന് താഴെ വീണതാണ് അഫ്ഷീൻ. ഈ വീഴ്ചയിലാണ് അഫ്ഷീന്റെ കഴുത്തിന് സാരമായ പരുക്കേറ്റത്. 90 ഡിഗ്രിയോളം ചെരിഞ്ഞ അവസ്ഥിലായിരുന്നു. ദീർഘനാളത്തെ ചികിത്സ നൽകിയെങ്കിലും യാതൊരു മാറ്റവും ഉണ്ടായില്ല. വർഷങ്ങളോളം ചികിത്സ തുടർന്നു.
പരുക്കിനു പിന്നാലെ സെറിബ്രല്‍ പാൾസി എന്ന അവസ്ഥയും അഫ്ഷീനെ ബാധിച്ചു. ഇപ്പോൾ വർഷങ്ങൾക്കിപ്പുറം അഫ്ഷീന്റെ ഈ അവസ്ഥയ്ക്ക് ശാശ്വത പരിഹാരം നൽകിയിരിക്കുകയാണ് ഇന്ത്യക്കാരനായ ഡോക്ടർ. അപ്പോളോ ആശുപത്രിയിലെ ഡോക്ടർ രാജഗോപാലൻ കൃഷ്ണന്‍ മുഴുവൻ ചികിത്സയും സൗജന്യമായി നൽകുകയായിരുന്നു. ബ്രിട്ടീഷ് ജേർണലിസ്റ്റ് അലക്സാണ്ട്രിയ തോമസിന്റെ ലേഖനത്തിലൂടെയാണ് അഫ്ഷീനെ കുറിച്ച് ഡോക്ടർ അറിയുന്നത്. ഡോക്ടർ സന്നദ്ധത അറിയിച്ചതോടെ ഇന്ത്യയിലെത്തി അഫ്ഷീൻ ചികിത്സ ആരംഭിച്ചു.
4 മേജർ ശസ്ത്രക്രിയകൾ ഇതുവരെ ചെയ്തു. ഫെബ്രുവരിയിലായിരുന്നു പ്രധാന ശസ്ത്രക്രിയ. 6 മണിക്കൂറോളം എടുത്തു. മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഈ പെൺകുട്ടിക്ക് അധിക കാലം ജീവിക്കാൻ സാധിക്കുമായിരുന്നില്ല. എന്നാൽ സെറിബ്രൽ പാൾസി എന്ന അവസ്ഥയ്ക്ക് ജീവിതകാലം മുഴുവൻ പരിചരണം ആവശ്യമാണെന്നും ഡോക്ടര്‍ വ്യക്തമാക്കി.
English Summary: Girl With Neck Bent At 90 Degrees Treated Successfully