പബിനു മുന്നിൽ വച്ച് യുവാവിനെ ക്രൂരമായി മർദിച്ച് രണ്ട് യുവതികൾ; വ്യാപകമായി പ്രചരിച്ച് വിഡിയോ
Mail This Article
ലക്നൗ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ രണ്ട് യുവതികള്‍ ഒരു പബ്ബിനു മുന്നില്‍ വച്ച് ഒരു യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വിഡിയോ ആണ് ചര്‍ച്ചയാവുന്നത്. വിഡിയോ സോഷ്യല്‍മീഡിയയില്‍ എത്തിയതിന് പിന്നാലെ വൈറലാവുകയും ചെയ്തു.
ലക്നൗവിലെ വിഭൂതിഖണ്ഡ് പൊലീസ് സ്റ്റേഷന് പരിധിയിലുളള അണ്‍പ്ലഗ്ഡ് കഫെയിലാണ് സംഭവം നടന്നത്. രണ്ട് സ്ത്രീകള്‍ ഒരാളെ ക്രൂരമായി തല്ലുന്നതും അയാള്‍ എന്തോ പറയാന്‍ ശ്രമിക്കുമ്പോള്‍ കൂട്ടത്തിലെ ഒരു സ്ത്രീ അടുത്തുളള പൂച്ചട്ടിയും ചുമരലങ്കാരങ്ങളുമെടുത്ത് അയാള്‍ക്ക് നേരെ എറിയുന്നതും കാണാം. സംഭവം കൈവിട്ടുപോവുമെന്ന് മനസിലാക്കി കഫേയിലെ ജീവനക്കാരില്‍ ചിലര്‍ പ്രശ്നത്തില്‍ ഇടപെടുന്നതും വഴക്ക് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇതു സംബന്ധിച്ച വിഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. പുറത്തു നിന്നും ആരോ മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പിന്നീട് സോഷ്യല്‍മീഡിയയിലെത്തിയത്. ആകെ 33 സെക്കൻഡ് മാത്രം ദൈര്‍ഘ്യമുള്ള ക്ലിപ്പാണ് പ്രചരിക്കുന്നത്. ഈ ക്ലിപ്പിന്റെ പേരില്‍ വിഡിയോയിലുള്ളവര്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന സൂചനയും പൊലീസ് വൃത്തങ്ങള്‍ നല്‍കുന്നുണ്ട്.
ദൃശ്യത്തില്‍ കാണുന്ന സ്ത്രീകളും പുരുഷനും മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവരെ സംബന്ധിച്ചുളള മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുകളൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നതായി കരുതുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ആരുംതന്നെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് വിഭൂതിഖണ്ഡ് പൊലീസ് സ്റ്റേഷന് ഇന്‍ ചാര്‍ജ് അറിയിച്ചു.
അതേസമയം പരാതികളൊന്നും ലഭിച്ചില്ലെങ്കിലും വിഡിയോയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. താമസിയാതെ കുറ്റക്കാര്‍ക്കെതിരെ 144ആം വകുപ്പിന്റെ ലംഘനം ചൂണ്ടിക്കാണിച്ച് കേസെടുക്കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. മനുഷ്യരുടെ ജീവനോ സ്വത്തിനോ കേടുപാടുകള്‍ വരുത്തുകയോ നാശ നഷ്ടങ്ങളുണ്ടാക്കുകയോ ചെയ്യുന്നത് ഈ വകുപ്പിന്റെ പരിധിയില്‍ കുറ്റമാണ്. സംഭവവുമായി ബന്ധപ്പെട്ട് കഫേ ഉടമസ്ഥനെയും ജീവനക്കാരെയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
English Summary: Women brutally thrash man at pub in Lucknow. Video goes viral