ADVERTISEMENT

കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കുന്ന യുക്രെയ്‌നില്‍ വിവാഹങ്ങളുടെ എണ്ണം കുത്തനെ കൂടുന്നതായി റിപ്പോര്‍ട്ട്. യുദ്ധം അവസാനിക്കുമ്പോൾ ജീവന്‍ തന്നെ ബാക്കിയുണ്ടാവുമോ എന്ന ആശങ്കയാണ് പലരെയും വിവാഹത്തിലേക്ക് എത്തിച്ചിരിക്കുന്നത്. വിവാഹത്തിന്റെ കാര്യത്തില്‍ നേരത്തെയുണ്ടായിരുന്നതിലും വര്‍ധനവാണ് ഇപ്പോള്‍ യുക്രെയ്‌നില്‍ സംഭവിക്കുന്നതെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 

 

ജൂണില്‍ വിവാഹിതരായവരാണ് 31 വയസ്സുകാരിയായ ഡിസൈനര്‍ ടെറ്റിയാനയും ടാറാസും. ചെറുപ്പം മുതലേ അയല്‍ക്കാരാണ് ഇവര്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷമാണ് ടാറാസ് ടെറ്റിയാനയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്. വസന്തകാലത്ത് വിവാഹിതരാവാനായിരുന്നു ഇവരുടെ ആദ്യ പദ്ധതി. എന്നാല്‍ മെയ് മാസമായപ്പോഴേക്കും യുദ്ധം നീളുമെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഒന്നും മാറ്റിവയ്ക്കാനാവില്ലല്ലോ, പിന്നീട് നമ്മളുണ്ടാവുമോ എന്നുപോലും ഉറപ്പില്ല. അതിനാല്‍ ഇത് മാറ്റിവയ്ക്കപ്പെടേണ്ടതല്ലെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നുവെന്ന് ടെറ്റിയാന വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.

 

വിവാഹദിനത്തിന്റെ അന്ന് ഒരു റഷ്യന്‍ റോക്കറ്റ് വീഴുന്നതിന്റെ ശബ്ദവും അലര്‍ച്ചയും കരച്ചിലുമെല്ലാം കേട്ടാണ് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നത്. ആദ്യം വിചാരിച്ചു അതൊരു ഇടിമിന്നലാണെന്ന് പിന്നീട് ആകാശം നോക്കിയപ്പോഴാണ് ഒരു ഷെല്ലാക്രമണമായിരുന്നെന്ന് മനസിലായതെന്ന് ടെറ്റിയാന പറയുന്നു. സ്‌ഫോടനങ്ങള്‍ തങ്ങളില്‍ ഞെട്ടലുണ്ടാക്കിയെങ്കിലും താനും പ്രതിശ്രുത വരന്‍ ടാറാസും വിവാഹവുമായി മുന്നോട്ടു പോവാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആറ് മണിക്കൂറിനുശേഷം അവരുടെ വിവാഹം നടന്നു. കീവില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുളള വ്യാവസായിക കേന്ദ്രമായ ക്രെമെന്‍ചുക്കില്‍ വച്ചാണ് ടെറ്റിയാനയുടെയും ടാറാസിന്റേയും വിവാഹം നടന്നത്.  

'ആദ്യം വിവാഹം മാറ്റിവെയ്ക്കാമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, ടാറാസ് പറഞ്ഞത് വിവാഹവുമായി മുന്നോട്ടു പോകണമെന്നുതന്നെയാണ്. യുദ്ധത്തിന് നമ്മുടെ പദ്ധതികള്‍ തടയാന്‍ യാതൊരു അവകാശവുമില്ല. മാത്രമല്ല നമുക്ക് നമ്മുടെ ജീവിതം കെട്ടിപ്പടുക്കാനും അത് ആഗ്രഹം പോലെ ജീവിക്കാനും അവകാശമുണ്ടെന്ന് ടാറാസ് പറഞ്ഞു. അതോടെയാണ് വിവാഹവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുന്നത്' ടെറ്റിയാന വിശദീകരിക്കുന്നു. 

ടെറ്റിയാനയും ടാറാസും വിവാഹിതരായ പോള്‍ട്ടാവയില്‍ 1,600 വിവാഹങ്ങളാണ് അടുത്തടുത്തായി നടന്നത്. ഫെബ്രുവരിയില്‍ റഷ്യ യുക്രെയ്‌നിലേക്ക് ആക്രമണം അഴിച്ചുവിട്ടതിനു ശേഷമുള്ള ആദ്യ ആറാഴ്ചയിലാണ് ഇത്ര വിവാഹം നടന്നത് എന്നത് ശ്രദ്ധേയമാണ്. 2020ല്‍ ആകെ 1,300 വിവാഹങ്ങളായിരുന്നു നടന്നത്. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ 9,120 വിവാഹങ്ങളാണ് കഴിഞ്ഞ അഞ്ച് മാസത്തിനുളളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതേ സമയം 2021ല്‍ 1,110 വിവാഹങ്ങള്‍ മാത്രമായിരുന്നു നടന്നിരുന്നത്. അതായത് ഏകദേശം എട്ട് മടങ്ങ് കൂടുതല്‍ വിവാഹങ്ങള്‍. 

അതേസമയം പട്ടാളക്കാര്‍ വിവാഹം കഴിക്കുന്നതും യുക്രെയ്‌നില്‍ വര്‍ധിച്ചിരിക്കുകയാണ്. 25 വയസ്സുകാരന്‍ വിറ്റാലി പറയുന്നത് യുദ്ധസമയത്ത് വിവാഹം എന്നത് ഏറ്റവും ധീരവും കഠിനവുമായ തീരുമാനമാണെന്നാണ്. 22 വയസ്സുകാരിയായ അനസ്‌തേസ്യയെ മിലിട്ടറി വേഷത്തിലാണ് വിറ്റാലി വിവാഹം ചെയ്തത്. നേരത്തെ വിവാഹത്തിനായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. ഇപ്പോള്‍ നിയമത്തില്‍ വന്ന ഇളവുകള്‍ യുക്രെയ്‌നികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. 

ഭാവിയെ കുറിച്ചുളള ആശങ്കകളാണ് ഇത്തരത്തില്‍ യുദ്ധസമയത്ത് വിവാഹം വര്‍ധിക്കാനുളള കാരണം. സമാനമായ സാഹചര്യം രണ്ടാം ലോക മഹായുദ്ധം നടന്നപ്പോഴും സംഭവിച്ചിരുന്നു. 1942ല്‍ രണ്ടാം ലോക മഹായുദ്ധം നടക്കുന്ന സമയത്ത് യു.എസില്‍ ഒരു വര്‍ഷം 1.08 കോടി വിവാഹങ്ങളാണ് നടന്നത്. അത് തെട്ടുമുമ്പത്തെ ദശാബ്ദത്തില്‍ നടന്ന വിവാഹത്തേക്കാളും 83 ശതമാനം അധികമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com