നാലരലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിൽക്കാൻ സ്ത്രീകളുടെ ശ്രമം; നാടകീയമായി പിടികൂടി പൊലീസ്
Mail This Article
15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച രണ്ടു സ്ത്രീകളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. 4.5 ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിൽക്കാൻ ഇവർ ശ്രമിച്ചത്. ജൂലിയ ഫെർണാണ്ടസ് (35), ഷബ്ന ഷെയ്ഖ് (30) എന്നിവരാണ് കേസിൽ അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഏതാനും മാസങ്ങൾക്കു മുൻപാണ് പൂനെ സ്വദേശികളായ ദമ്പതികൾ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനായി ദത്തെടുക്കൽ കേന്ദ്രത്തെ സമീപിച്ച് അപേക്ഷ നൽകി. തുടർന്ന് നിയമപരമായ നടപടിക്രമങ്ങളിലൂടെയല്ലാതെ കുഞ്ഞിനെ ദത്തു നൽകാൻ തയാറാണെന്നു പറഞ്ഞ് ഇവരുടെ മൊബൈൽ ഫോണിലേക്ക് ഒരു സ്ത്രീയുടെ സന്ദേശം എത്തി. നാലരലക്ഷം രൂപ നൽകിയാൽ കുഞ്ഞിനെ നൽകാമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. കൂടുതൽ വിവരത്തിനായി അവരെ ബന്ധപ്പെടാനും പറയുന്നുണ്ട്.
സംഭവത്തെ തുടർന്ന് ദമ്പതികൾ ദത്തെടുക്കൽ കേന്ദ്രത്തിലെ അധികൃതരെ ബന്ധപ്പെടുകയായിരുന്നു. അപ്പോഴാണ് ഇതൊരു തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് നടത്തിയ പരിശോധനയിൽ തട്ടിപ്പ് നടത്താനുള്ള ശ്രമം നടന്നതായി കണ്ടെത്തി. മുംബൈയിൽ നിന്നാണ് സന്ദേശങ്ങൾ എത്തിയതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. പൊലീസിന്റെ വിദഗ്ധമായ ഇടപെടലിലൂടെ പ്രതികളെ പിടികൂടി.
ഡൽഹി സ്വദേശികളുടെ കുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഒരാഴ്ച മുൻപ് കുഞ്ഞിന്റെ യഥാർഥ അച്ഛനും അമ്മയും തന്നെയാണ് കുഞ്ഞിനെ വിൽപനയ്ക്കായി സ്ത്രീകളെ ഏൽപ്പിച്ചതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. മനുഷ്യക്കടത്തിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
English Summary: Two women arrested for trying to sell newborn girl for ₹4.5 lakh