ADVERTISEMENT

വിവാദങ്ങളുടെ തോഴിയാണ് 36കാരിയായ ഫിന്‍ലന്റ് പ്രധാനമന്ത്രി സന്ന മരിന്‍. സുഹൃത്തുക്കളോടൊപ്പം ഒരു പാര്‍ട്ടിയില്‍ ആടിത്തിമിര്‍ക്കുന്ന വീഡിയോ പുറത്തുവന്നതാണ് ഇപ്പോഴത്തെ വിവാദത്തിനു വഴിതെളിച്ചിരിക്കുന്നത്. സന്ന മരിന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചെയ്യുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമിലെ ഒരു സ്വകാര്യ അക്കൗണ്ടിലാണ് ആദ്യം പോസ്റ്റ് ചെയ്തത്. താമസിയാതെ വിഡിയോ വൈറലാവുകയായിരുന്നു. 

സന്ന മരിനു പുറമെ പാട്ടുകാരി അല്‍മ, ഇന്‍ഫ്‌ളുവന്‍സറായ ജനിറ്റ ഓട്ടിയോ, ടിവി അവതാരക ടിന്നി വിക്‌സ്‌ട്രോം, സന്ന മരിന്റെ പാര്‍ട്ടിയിലെ തന്നെ അംഗവും എം.പിയുമായ ഇല്‍മരി നുര്‍മിനന്‍ തുടങ്ങി നിരവധി പ്രമുഖരെയും വീഡിയോയില്‍ കാണാം. വിഡിയോ വൈറലായതോടെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തുവന്നിരിക്കുകയാണ്. സ്ഥാനം മറന്നുളള നടപടികളാണ് പ്രധാനമന്ത്രി സന്ന മരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെന്നാണ് വിമര്‍ശനം. മാത്രമല്ല സന്ന മരിനെ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയയാക്കണമെന്നു വരെ ചിലര്‍ ആവശ്യമുന്നയിക്കുന്നു. 

അതേസമയം പ്രതിപക്ഷത്തിന്റെ വിമര്‍ശനം പാടെ തളളിക്കൊണ്ട് സന്ന മരിന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. തന്റെ അറിവോടുകൂടിയാണ് വിഡിയോ ചിത്രീകരിച്ചത്. ഒരു സ്വകാര്യ പേജിലിട്ട വിഡിയോ എങ്ങനെ പൊതുയിടങ്ങളിലേയ്ക്ക് എത്തിയെന്നും ആരാണ് അതിനു പിന്നിലെന്നും അറിയില്ലെന്ന് സന്ന മരിന്‍ പറയുന്നു. രണ്ട് വിവിധ പാര്‍ട്ടികളില്‍ പങ്കെടുത്ത വിഡിയോ കൂട്ടിചേര്‍ത്താണ് വൈറലായ വിഡിയോ ഉണ്ടാക്കിയിരിക്കുന്നത്. പാര്‍ട്ടിക്കിടയില്‍ ചിലര്‍ മദ്യം കഴിച്ചതല്ലാതെ മയക്കുമരുന്നൊന്നും ആരും ഉപയോഗിച്ചതായി അറിവില്ലെന്നും സന്ന മരിന്‍ പറഞ്ഞു. 

അതേസമയം 2023ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ മുന്നോടിയായുളള പബ്ലിസിറ്റി സ്റ്റണ്‍ഡ് ആണോ വിഡിയോ എന്ന ചോദ്യം സന്ന മരിന്‍ തള്ളിക്കളഞ്ഞു. സന്ന മരിന്‍ പ്രധാനമന്ത്രിയാണങ്കിലും ഒരു വ്യക്തി എന്ന നിലയിലുളള അവരുടെ സ്വകാര്യത അംഗീകരിക്കണമെന്നും അത് പൊതുവേദിയില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്നും സന്ന മരിന് അനുകൂലമായ പ്രതികരണങ്ങളും ഉയരുന്നുണ്ട്.

ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ് സന്ന മരിന്‍. അവര്‍ നേരത്തെയും വിവാദങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. കോവിഡ് രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയശേഷം പുലര്‍ച്ചെ നാലുമണിവരെ ഒരു നിശാക്ലബ്ബില്‍ പോയതും നേരത്തെ വിവാദമായിരുന്നു. പ്രധാനമന്ത്രിക്ക് ഭരണത്തേക്കാള്‍ പാര്‍ട്ടിയിലും ആഘോഷത്തിലുമാണ് താത്പര്യമെന്നായിരുന്നു അന്നത്തെ വിമര്‍ശം. അന്ന് സന്ന മരിന്‍ ക്ഷമാപണം നടത്തുകയുമുണ്ടായി.

English Summary: Leaked video of partying PM Sanna Marin sparks controversy in Finland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com