അവർ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം; അഫ്ഗാൻ വനിതകളുടെ അവസ്ഥയിൽ നടുക്കം രേഖപ്പെടുത്തി ബ്രിട്ടൻ
Mail This Article
അഫ്ഗാൻ സ്ത്രീകൾ നിരന്തരം മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയാകുന്നതായി ബ്രിട്ടൻ മനുഷ്യാവകാശ കമ്മിഷൻ സ്ഥാനപതി റീത്ത ഫ്രഞ്ച്. അഫ്ഗാന്‍ വനിതകളും പെൺകുട്ടികളും നേരിടുന്ന മനുഷ്യാവകാശ ലംഘനത്തിൽ റീത്ത ആശങ്ക അറിയിച്ചു. സ്വന്തം അവകാശങ്ങൾ ആസ്വദിക്കുന്നതിൽ നിന്ന് അഫ്ഗാന്‍ വനിതകൾക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതായും റീത്ത വ്യക്തമാക്കി.
‘അഫ്ഗാൻ വനിതകള്‍ വീട്ടുതടങ്കലിലാണ്. ലോകത്തിൽ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത സ്ത്രീകൾ അവർ മാത്രമായിരിക്കും. ഈ സ്ത്രീകളുടെ ഇപ്പോഴത്തെ അവസ്ഥയിൽ ആശങ്കയുണ്ട്.’– റീത്ത പറയുന്നു. താലിബാൻ ഭരണത്തിൻകീഴിൽ അഫ്ഗാൻ സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്ന് യുഎന്‍ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ബ്രിട്ടന്റെ പ്രതികരണം.
അഫ്ഗാൻ ജനതയെ അനാവശ്യമായി തടങ്കലിലാക്കി മനുഷ്യാവകാശങ്ങൾ ലംഘിക്കുകയാണെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു. താലിബാന്‍ ഭരണത്തിൻ കീഴിൽ ആറാം ക്ലാസ് വരെയാണ് പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അനുമതി നൽകിയിരിക്കുന്നത്. അഫ്ഗാനിലെ താലിബാൻ ഭരണത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസം, വസ്ത്രധാരണം എന്നിവയിലെല്ലാം വലിയ രീതിയിലുള്ള നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 80 ശതമാനം സ്ത്രീകൾക്കും അവരുടെ ജോലി നഷ്ടമായി. ഏകദേശം 18 മില്യനോളം സ്ത്രീകളുടെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ വലിയ തിരിച്ചടികളുണ്ടായി.
English Summary: UK Rights envoy raises concern on 'grave' oppression of Afghan women