അങ്കിത ഭണ്ഡാരിയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലും വ്യാപക പ്രതിഷേധം. #JusticeForAnkita എന്ന ഹാഷ്ടാഗോടെയാണ് അങ്കിതയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യം ഉയരുന്നത്. സംഭവത്തിൽ ബിജെപി നേതാവിന്റെ മകനുൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യവ്യാപകമായി അങ്കിതയ്ക്കായി പ്രതിഷേധ സ്വരം ഉയർന്നു കഴിഞ്ഞു.
ആറുദിവസം മുൻപ് കാണാതായ അങ്കിതയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. റിസോർട്ടിൽ എത്തുന്നവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. എട്ടു വർഷം മുൻപ് റിസോർട്ടിൽ നിന്ന് പ്രിയങ്ക എന്നു പേരായ പെൺകുട്ടിയുടെ തിരോധാനവും വീണ്ടും ചർച്ചയാകുന്നുണ്ട്. ഈ പെൺകുട്ടിയെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. പ്രിയങ്കയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അങ്കിതയെ കാണാതായെന്ന് പുൽകിത് തിങ്കളാഴ്ച അറിയിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് റിസോർട്ടിലെ രണ്ടു ജീവനക്കാരുടെ സഹായത്തോടെ പുൽകിത് അങ്കിതയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. ഋഷികേശിൽ നിന്ന് പത്തു കിലോമീറ്റർ അകലെയാണ് സംഭവം നടന്ന റിസോർട്ട്. കേസ് റജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനകം പ്രതികളെ പിടികൂടി. ബിജെപി ആർഎസ്‌എസ് പ്രവർത്തകനാണ് പെൺകുട്ടിയുടെ പിതാവ്. കൊലപാതകത്തില്‍ പങ്കാളികളായത് ആരായിരുന്നാലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ്ധാമി പറഞ്ഞു.
English Summary: Ankita Bhandari Murder Case Enquiry