ADVERTISEMENT

സ്ത്രീകളുടെ പ്രശ്നം മനസിലാക്കാൻ സ്ത്രീകൾ തന്നെ വേണമെന്ന് പറയാറുണ്ട്. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ കാര്യത്തിൽ മിക്കവാറും എല്ലാ രാജ്യങ്ങളും ഒരുപോലെയാണ്. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത് പൊലീസിലെ വനിതാ ഉദ്യോഗസ്ഥരായാൽ അത് കേസിന്റെ അന്വേഷണത്തിനു കൂടുതൽ ഗുണം ചെയ്തേക്കും. ഈ സാധ്യത പ്രയോജനപ്പെടുത്തുകയാണ് ആഫ്രിക്കൻ രാജ്യമായ ലിബിയ.

കഴിഞ്ഞ ഏഴ് വർഷമായി സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ അന്വേഷിക്കുകയും അതിജീവിച്ചവർക്ക് ആവശ്യമായ സഹായം നൽകി പിന്തുണയുമായി കൂടെ നിൽക്കുകയും ചെയ്യുന്ന ഒരു വനിതാ പൊലീസ് ഓഫിസർ ഇവിടെയുണ്ട്. ലൈബീരിയ നാഷനൽ പൊലീസ് സേനയിലെ കമാൻഡറായ ഇൻസ്പെക്ടർ മുന മെഹ്.

വടക്കൻ-മധ്യ ലൈബീരിയയിലെ സാനിക്വില്ലിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സോഷ്യൽ പ്രൊട്ടക്‌ഷൻ സെന്ററിന്റെ കൗണ്ടി കോഡിനേറ്റർ കൂടിയാണ് മുന. ബലാത്സംഗം, ജീവനാംശം നൽകാതിരിക്കൽ, ഗാർഹിക പീഡനം തുടങ്ങിയവയാണ് താൻ കഴിഞ്ഞ ഏഴ് വർഷമായി കൈകാര്യം ചെയ്യുന്നതിലധികമെന്ന് മുന പറയുന്നു. പരിശീലനവും അനുഭവപരിചയവുമുള്ള തങ്ങൾക്കു പോലും ബലാത്സംഗക്കേസുകളിലെ ഇരകളുടെ പുനരധിവാസം വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഇവർ പറയുന്നു. ബലാത്സംഗത്തിന് ഇരയാകുന്നവർ അനുഭവിക്കുന്ന മാനസികാഘാതം ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതാണെന്നും ഈ വനിതാ ഇൻസ്പെക്ടർ ചൂണ്ടിക്കാണിക്കുന്നു. ‘ബലാത്സംഗം ചെയ്യപ്പെടുന്ന കുട്ടികൾക്കു കൗൺസിലിങ്ങും വൈദ്യസഹായവും മറ്റു പിന്തുണയും നൽകുന്നുണ്ട്. പക്ഷേ, ഈ ആഘാതത്തിൽ നിന്നും ശാരീരിക ക്ഷതങ്ങളിൽ നിന്നു അവർ ഒരിക്കലും പൂർണമായി കരകയറുകയില്ല’.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന യുഎന്നിന്റെ ഉദ്യമമായ ‘ദ് ഗ്ലോബൽ സ്പോട്ട്‌ലൈറ്റി’ന്റെ സഹായവും മുന്നയുടെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നു. ബലാത്സംഗം തടയാനും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനുമുള്ള ഗ്ലോബൽ സ്പോട്ട്ലൈറ്റിന്റെ പ്രവർത്തനങ്ങളെ താൻ വളരെയധികം  പിന്തുണയ്ക്കുന്നെന്നും മുന മെഹ് പറയുന്നു. അക്രമം തടയുന്നതിനും കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതിനും നല്ലതുപോലെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി. കോവിഡ്-19, എബോള എന്നിവയ്ക്ക് ശേഷം ബലാത്സംഗ കേസുകളുടെ എണ്ണം കൂടിയിട്ടുണ്ട്. കുട്ടികൾ വീട്ടിൽ തന്നെയുള്ളത് കുറ്റവാളികൾ സൗകര്യപ്പെടുത്തി. സ്ത്രീകളും പെൺകുട്ടികളും വളരെ ദുർബലരായ ജനവിഭാഗങ്ങളാണെന്നും പണ്ടു മുതലേ അവർ അങ്ങനെയായിരുന്നെന്നും മുന്ന പറയുന്നു. ഇപ്പോഴാണ് അവർ മുന്നോട്ട് വരാൻ തുടങ്ങിയതും അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ തുടങ്ങിയതെന്നും ഈ വനിതാ ഇൻസ്പെക്ടർ ഓർമിപ്പിച്ചു.

ലൈംഗികവും ലിംഗാധിഷ്ഠിതവുമായ അക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ബലാത്സംഗത്തെ അതിജീവിച്ചവരുമൊത്ത് എങ്ങനെ പ്രവർത്തിക്കാമെന്നും തങ്ങൾ വിവിധ മേഖലകളിൽ പരിശീലിപ്പിച്ചിട്ടുണ്ടെന്നും ഇതിനായി  ഒരു ടീമുണ്ടെന്നും അവർ പറഞ്ഞു. രേഖപ്പെടുത്തിയതും കോടതിയിലെത്തിയതുമായ കേസുകളുടെ ഫോളോ അപ്പും കേസുകളുടെ വിവരശേഖരണവും ഇവർ ചെയ്യും. സ്‌പോട്ട്‌ലൈറ്റിലൂടെ, കൂടുതൽ സ്ത്രീകളും പെൺകുട്ടികളും സ്വയം കേസുകൾ റിപ്പോർട്ട് ചെയ്യാൻ വരുന്നുണ്ടെന്നും മുന്ന വ്യക്തമാക്കുന്നു. മുമ്പ്, നിയമത്തെയും നീതിന്യായ പ്രക്രിയകളെയും കുറിച്ച് ധാരണയുള്ള മറ്റ് സമുദായാംഗങ്ങൾ വഴിയായിരുന്നു ഇത്. എന്നാൽ ഇപ്പോൾ കേസുകൾ എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്നതിനെക്കുറിച്ചുള്ള അവബോധം കൂടുന്നുണ്ട്. മുനയുടെയും സംഘത്തിന്റെയും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കായുള്ള ഭൗതികസാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നത് ദ് ഗ്ലോബൽ സ്പോട്ട്‌ലൈറ്റാണ്.

English Summary: The Liberian police inspector working to end sexual and gender-based violence

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com