കൂരിരുട്ട്; ലൈറ്റില്ല, ആ വനിതകൾ ബോഗിയിലേക്ക് ഓടിയെത്തി: ട്രെയിൻ യാത്രാനുഭവം പറഞ്ഞ് പി.കെ. ശ്രീമതി
Mail This Article
ട്രെയിൻ യാത്രയ്ക്കിടെ പലതരത്തിലുള്ള അനുഭവങ്ങൾ നമുക്കുണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു യാത്രാനുഭവം പങ്കുവയ്ക്കുകയാണ് സിപിഎം നേതാവ് പി.കെ. ശ്രീമതി. പ്രതിസന്ധി ഘട്ടത്തിൽ രണ്ട് വനിതാ ടിടിഇമാരുടെ കൃത്യസമയത്തെ ഇടപെടലിനെ കുറിച്ചാണ് ശ്രീമതി ടീച്ചർ സമൂഹമാധ്യമത്തിൽ കുറിച്ചത്. കുറിപ്പിനൊപ്പം ഇവരുടെ ചിത്രവും ശ്രീമതി ടീച്ചർ പങ്കുവച്ചു.
പി.കെ. ശ്രീമതിയുടെ കുറിപ്പു വായിക്കാം
ഇവർ രണ്ടു പേരും റെയിൽവേയിൽ ടിക്കറ്റ് ഇൻസ്പെക്റ്റർമാരാണ്. ദിവ്യയും ബിന്ദുവും. നവംബർ 15നു നേത്രാവതി എക്സ്പ്രസിലെ A1 ബോഗിയിൽ പെട്ടെന്നാണു ചില പ്രശ്നങ്ങളുണ്ടായത്. ഷൊറണൂർ വിട്ടതിനുശേഷം കുറേശെയായി ചൂടു കൂടി തുടങ്ങി. കോഴിക്കോട്
എത്തിയപ്പോൾ AC വർക്ക് ചെയ്യുന്നില്ല എന്നറിഞ്ഞു. ACമെക്കാനിക്ക് വന്ന് പരിശോധന ആരംഭിച്ചു. കോഴിക്കോട് വിട്ടതിനു ശേഷം കുടുതൽ ചൂട് അനുഭവപ്പെടാൻ തുടങ്ങി. പ്രായമുള്ളവരും കുഞ്ഞുങ്ങളും ഉൾപ്പെടെ എല്ലാ സീറ്റിലും യാത്രക്കാർ. ഫാനില്ലാത്ത ബോഗിയാണ്. സന്ധ്യ കഴിഞ്ഞു.കൂരിരുട്ട്. ലൈറ്റില്ല , ഫാനില്ല, ACയുമില്ല കുഞ്ഞുങ്ങൾ കരയാൻ തുടങ്ങി. യാത്രക്കാർ അൽപസ്വൽപം ക്ഷോഭിച്ച് സംസാരിക്കാൻ തുടങ്ങി. TTEബിന്ദു ആദ്യം മുതൽക്ക് യാത്രക്കാരെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ആളുകളുടെ ഉൽക്കണ്ഠ മാറുന്നില്ല. എന്നാൽ മനഃസാന്നിദ്ധ്യത്തോടെ ബിന്ദുവും തേഡ് ഏസിയിൽ നിന്നെത്തിയ ദിവ്യയും യാത്രക്കാരെ സ്നേഹത്തോടെയും ക്ഷമയോടെയും ആശ്വസിപ്പിക്കുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു.
വിമർശനവും ആക്ഷേപവും കുറേശെ അധിക്ഷേപത്തിലേക്ക് വരുമോ എന്നു പോലുമെനിക്ക് തോന്നി. ഞാനും അവരുടെ കൂടെ കൂടി യാത്രക്കാരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ട്രെയിൻ വടകരയും വിട്ടു . കിട്ടാവുന്ന എല്ലാവരെയും വിളിച്ചു. എം.പി.യായിരുന്നപ്പോൾ എന്റെ കയ്യിലുണ്ടായിരുന്ന റെയിൽവേ ഉന്നത ഉദ്യോഗസ്ഥന്മാരേയും അറിയിച്ചു. കണ്ണൂരിൽ എഞ്ചിനീയർമാർ എത്തി ശരിയാക്കും എന്ന് ഉറപ്പ് കിട്ടി. ശരിയായില്ലെങ്കിൽ എല്ലാ യാത്രക്കാരും കണ്ണൂരിൽ ഇറങ്ങും എന്ന് ഞാൻ കൂട്ടിചേർത്തു. അതിന്റെ ആവശ്യമുണ്ടാവില്ല എന്ന് ഉന്നത ഉദ്യോഗസ്ഥനും. ഇൻസ്പെക്ടർമാർക്ക് അൽപം സമാധാനമായി. കണ്ണൂരിലെത്തി. എഞ്ചിനീയർമാർ എത്തി .കുറച്ചു സമയം കഴിഞ്ഞപ്പോൾ എല്ലാം ശരിയായി. അങ്ങോട്ടുമിങ്ങോട്ടും ഓടി ഓടി യാത്രക്കാരെ അശ്വസിപ്പിച്ച് വിയർത്ത് കുളിച്ച് വിഷമിച്ച രണ്ട് പെൺകുട്ടികളെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. പ്രശ്നങ്ങളുടെ മുന്നിൽ തളരാതെ,ശ്വാസംമുട്ട് അനുഭവപ്പെടുന്ന അവസ്ഥയിലേക്കെത്തിക്കൊണ്ടിരുന്ന യാത്രക്കാർ ക്ഷോഭിക്കാൻ തുടങ്ങിയപോൾ സ്നേഹപൂർവം ആശ്വസിപ്പിച്ച അവരുടെ മനഃസാന്നിദ്ധ്യം ആരേയും അതിശയിപ്പിക്കുന്നതായിരുന്നു. രാത്രിയും പകലുമെന്നില്ലാതെ പുരുഷന്മാരെ പോലെ തന്നെ ജോലി ചെയ്യുന്ന ഈ പെൺകുട്ടികൾ മാതൃകയാണ്. പ്രതിബദ്ധതയോടെ പ്രശ്നങ്ങളെ നേരിട്ട ബിന്ദുവിനും കൂടെ ചേർന്ന ദിവ്യക്കും ഹൃദയം നിറഞ്ഞ അനുമോദനവും ആശംസകളും.
English Summary: PK Sreemathi Teacher's Viral Facebook Post