ADVERTISEMENT

തൊഴിലിടങ്ങളിൽ വിവേചനം കാണിക്കുന്നതിനെതിരെ മിക്ക രാജ്യങ്ങളിലും ശക്തമായ നടപടികൾ നിലവിലുണ്ട്.  കേൾവി ശക്തിക്ക് തകരാറുണ്ടെന്ന കാരണത്താൽ ജോലി തേടിയ സ്ഥാപനത്തിൽ നിന്നു വിവേചനം നേരിട്ട ഒരു അമേരിക്കൻ യുവതി പരാതി ഉന്നയിച്ചതിനെ തുടർന്ന് വൻ തുകയാണ് നഷ്ടപരിഹാരമായി ലഭിച്ചത്. മേപ്പിൾ ഗ്രോവ് സ്വദേശിനിയായ കെയ്‌ല വോട്ട് എന്ന 26 കാരി റോബിൻസ്ഡെയ്ലിലെ നോർത്ത് മെമ്മോറിയൽ ഹെൽത്ത് എന്ന ആശുപത്രിക്കെതിരെയാണ് പരാതി സമർപ്പിച്ചത്.

2020 ജൂലൈയിലാണ് ആശുപത്രിയിലെ ഗ്രീറ്റർ തസ്തികയിലേക്ക് കെയ്‌ല അപേക്ഷ സമർപ്പിച്ചത്. അതിഥികളെ സ്വാഗതം ചെയ്യുക, അവർക്കു വേണ്ട നിർദ്ദേശം നൽകുക, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, കോവിഡ് ലക്ഷണങ്ങളെക്കുറിച്ചുള്ള ലേഖനം വായിച്ചു കേൾപ്പിക്കുക തുടങ്ങിയവയാണ് ജോലിയിൽ ഉൾപ്പെട്ടിരുന്നത്. അപേക്ഷ സമർപ്പിച്ച ശേഷം വിഡിയോ കോളിലൂടെ ഇന്റർവ്യൂവിലും കെയ്‌ല പങ്കെടുത്തു. തനിക്ക് ശ്രവണ വൈകല്യം ഉണ്ട് എന്ന കാര്യം എംപ്ലോയ്മെന്റ്  ഏജൻസിയെ ഇവർ അറിയിക്കുകയും ചെയ്തിരുന്നു. 

എന്നാൽ വാക്കുകളിലൂടെയും ആംഗ്യഭാഷയിലൂടെയും കൃത്യമായി ആശയവിനിമയം നടത്താൻ തനിക്ക് സാധിക്കുമെന്നും കെയ്‌ല വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാം പുറമേ ഹിയറിങ് ഏയ്ഡിന്റെ സഹായത്തോടെ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തനിക്ക് കേൾക്കാനാകുമെന്നും യുവതി പറയുന്നു. എന്നാൽ റിക്രൂട്ട്മെന്റ് മാനേജർ ഇക്കാര്യങ്ങൾ ആശുപത്രി അധികൃതരെ ധരിപ്പിച്ച ശേഷം കെയ്‌ലയെ ജോലിയിൽ എടുക്കാൻ ആവില്ല എന്നയിരുന്നു ലഭിച്ച മറുപടി. ഇതേത്തുടർന്ന് തന്റെ വൈകല്യം മൂലം ആശുപത്രി അധികൃതർ വിവേചനം കാണിച്ചു എന്ന് ചൂണ്ടിക്കാട്ടി കെയ്‌ല പരാതി നൽകി.

കഴിഞ്ഞവർഷമാണ് പരാതിയെ തുടർന്നുള്ള കോടതി നടപടികൾ നടന്നത്. എന്നാൽ കെയ്‌ലയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് എന്നായിരുന്നു ആശുപത്രി അധികൃതർ കോടതിയിൽ സമർപ്പിച്ച മറുപടി. ഒടുവിൽ കെയ്‌ലയ്ക്ക് അനുകൂലമായി തന്നെ കോടതി വിധി പ്രസ്താവിക്കുകയും ചെയ്തു. കെയ്‌ലയ്ക്ക് 180,000  ഡോളർ (1 കോടി 46 ലക്ഷം രൂപ) നഷ്ടപരിഹാര തുകയായി  ആശുപത്രി നൽകണമെന്നാണ് കോടതിയുടെ വിധി. ഇതിനുപുറമേ വൈകല്യങ്ങൾ ഉള്ളവർക്ക് നേരെ വിവേചനം കാണിക്കുന്ന ആശുപത്രിയുടെ തൊഴിൽ സാഹചര്യങ്ങളിൽ മാറ്റം വരുത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

English Summary: Woman With Hearing Loss Wins $180,000 Settlement From Hospital That Refused To Hire Her

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com