കല്യാണത്തിനു മുമ്പുള്ള ‘പെണ്ണുകാണൽ.’ അതൊരു പതിവു ചടങ്ങാണ്. പെണ്ണിന്റെ കുടുംബം, ചുറ്റുപാട്, എന്നിവയെക്കുറിച്ചുള്ള ഏകദേശ ധാരണകൾ പുരുഷൻമാർക്കുണ്ടാകുന്നത് ഈ സാഹചര്യത്തിലാണ്. എന്തുകൊണ്ട് ഈ സാഹചര്യം പെണ്ണുങ്ങൾക്കില്ലാതെ പോകുന്നു. വിസ്മയയുടേയും ഉത്രയുടേയും മരണം വേദനയായി കൺമുന്നിലെത്തിയപ്പോൾ മലയാളി പരസ്പരം ഈ ചോദ്യം ചോദിച്ചു. അടുത്തിടെ നടി മാളവിക തന്റെ ഭാവി വരന്റെ വീട്ടിലേക്കു പോയ വിശേഷം പങ്കുവച്ച് വിഡിയോ പോസ്റ്റ് ചെയ്തപ്പോൾ ആ ചർച്ചകൾ ഒന്നുകൂടി സജീവമായി. വിവാഹം ഉറപ്പിക്കും മുൻപ് ചെറുക്കന്റെ വീട്ടിലേക്കു ബന്ധുക്കൾക്കൊപ്പം പെണ്ണിനും പോവാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് പറയുകയാണ് ഡബ്ബിങ് ആർട്ടിസ്റ്റായ നിഷാ പി. വിവാഹത്തിനു മുൻപ് വരന്റെ വീട്ടിൽ പ്രവേശിക്കാൻ പാടില്ലെന്ന നിയമം മാറ്റി എഴുതുന്നതു കൊണ്ടുള്ള നഷ്ടങ്ങൾ നമുക്ക് തത്കാലം അങ്ങ് സഹിച്ചേക്കാമെന്നും കുറിപ്പിൽ പറയുന്നു
നിഷ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം
കല്യാണ ചടങ്ങുകളിൽ ഏറ്റവും ആദ്യവും അത്യാവശ്യവുമായി വരേണ്ട മാറ്റം എന്തെന്ന് ചോദിച്ചാൽ വിവാഹം ഉറപ്പിക്കും മുൻപ്ചെറുക്കന്റെ വീട്ടിലേക്ക് ബന്ധുക്കൾക്ക് ഒപ്പം പെണ്ണിനും പോവാനുള്ള അനുമതിയാണ്. പ്രണയ വിവാഹങ്ങളിൽ ഇതിൽ പുതുമ ഇല്ലായിരിക്കും. പക്ഷേ, അല്ലാത്ത വിവാഹങ്ങളിലും ഇതൊരു ചടങ്ങ് ആക്കി മാറ്റാൻ നല്ല ആഗ്രഹമുണ്ട്. ഒരു വീടെന്നാൽ നാല് ചുവര് ഉള്ള ഒരു കെട്ടിടം അല്ല. അതിന് ഒരു ജീവനുണ്ട് പോസിറ്റീവ് നെഗറ്റീവ് ഫീലുകൾ ഉണ്ട്. ജയ് ജയ് ജയ് ഹേ യിൽ ജയ കയറി വരുമ്പോൾ പൊട്ടിയ ടീപോയും തകർന്ന റിമോട്ടും പറയുന്ന കഥകൾ ഉണ്ട്.
വിവാഹം കഴിച്ചു കൊണ്ട് വരുന്ന പെൺകുട്ടി ശിഷ്ട കാലം തങ്ങളുടെ വീട്ടിൽ തന്നെ കഴിയണം എന്ന് നിർബന്ധം ഉള്ള മാതാപിതാക്കൾ ഈ ഒരു പുതിയ ചടങ്ങിനും സമ്മതം മൂളിയെ നിവർത്തി ഉള്ളൂ എന്നൊരു അവസ്ഥ വരണം. എന്റെ മക്കൾക്ക് അങ്ങനെ ഒരു വിവാഹം നടക്കുന്നുണ്ട് എങ്കിൽ നിർബന്ധമായും ഒരു അമ്മ എന്ന നിലയ്ക്ക് ഞാൻ ഈ നിലപാട് എടുക്കും.
വിവാഹത്തിനു മുൻപ് വരന്റെ വീട്ടിൽ പ്രവേശിക്കാൻ പാടില്ലെന്ന നിയമം മാറ്റി എഴുതുന്നത് കൊണ്ടുള്ള നഷ്ടങ്ങൾ നമുക്ക് തത്കാലം അങ്ങ് സഹിച്ചേക്കാം. നായിക നായകൻ ഫെയിം മാളവികയും ബന്ധുക്കളും ചെറുക്കൻ വീട് കാണാൻ എത്തിയതിന്റെ ചിത്രമാണിത്. സെലിബ്രിറ്റിസിനും പണക്കാർക്കും അല്ല സാധാരണ പെൺകുട്ടികൾക്കാണ് ഈ ചടങ്ങ് കൊണ്ട് ഏറ്റവും വലിയ ഗുണം ലഭിക്കുന്നത്! അത് കൊണ്ട് തന്നെയാണ് അത് സർവ സാധാരണം ആകേണ്ടതും