‘ആർത്തവദിനങ്ങളിൽ സമയത്ത് പാഡ് മാറ്റാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കുട്ടികൾ ഉണ്ട്’; സ്കൂളിലും വേണം അവധി
Mail This Article
ചരിത്രപരമായ ഒരു ഉത്തരവിന് കേരളം സാക്ഷിയാകുകയാണ്. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവ അവധി അനുവദിച്ചു കൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഏറെ സന്തോഷത്തോടെയാണു കേട്ടത്. 18 കഴിഞ്ഞ വിദ്യാര്‍ഥിനികള്‍ക്ക് രണ്ടുമാസം പ്രസവാവധിയും ഇതിനോടൊപ്പം ലഭിക്കും. വിദ്യാര്‍ഥിനികള്‍ക്ക് പരീക്ഷയെഴുതാന്‍ എഴുപത്തിമൂന്ന് ശതമാനം ഹാജര്‍ മതിയാകും.
കാലോചിതമായ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ശ്രദ്ധേയമായൊരു അഭിപ്രായം രേഖപ്പെടുത്തുകയാണ് സംരംഭകയും എഴുത്തുകാരിയുമായ അഞ്ജലി ചന്ദ്രൻ. സ്കൂൾ കുട്ടികൾക്ക് കൂടി ഈ നിയമം ബാധകമാക്കണമെന്ന് അഞ്ജലി പറയുന്നു. ആർത്തവ ദിനങ്ങളിൽ വളരെ ബുദ്ധിമുട്ടി സ്കൂളുകളിൽ എത്തുന്ന കുട്ടികൾക്കു കൂടി ഈ നിയമത്തിന്റെ പരിരക്ഷ ലഭ്യമാക്കുന്നത് ഗുണം ചെയ്യുമെന്നും അഞ്ജലി പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് അഞ്ജലി ശ്രദ്ധേയമായ അഭിപ്രായം രേഖപ്പെടുത്തുന്നത്.
കുറിപ്പിന്റെ പൂർണരൂപം:
സർവകലാശാലകളിലെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. സ്കൂൾ കുട്ടികൾക്കു കൂടി ഈ നിയമം ബാധകമാക്കണം. ആർത്തവദിനങ്ങളിൽ വളരെ ബുദ്ധിമുട്ടി സ്കൂളുകളിൽ എത്തുന്ന കുട്ടികൾക്കു കൂടി ഈ നിയമത്തിന്റെ പരിരക്ഷ ലഭ്യമാക്കണം. കുട്ടികളെ ഇരുത്താൻ പോലും സമ്മതിക്കാത്ത നമ്മുടെ നാട്ടിൽ, വയ്യാത്ത അവസ്ഥയിൽ ബസ്സിൽ തൂങ്ങി പിടിച്ചു യാത്ര ചെയ്യുന്ന കുട്ടികളുണ്ട്. ഏറ്റവും വൃത്തിയിൽ കൈകാര്യം ചെയ്യേണ്ട ആർത്തവദിനങ്ങളിൽ സമയത്ത് പാഡ് മാറ്റാൻ കഴിയാതെ, മര്യാദയ്ക്ക് മൂത്രം ഒഴിക്കാൻ പോലും സൗകര്യം ഇല്ലാത്ത ടോയ്ലറ്റുകൾ ഉള്ള സ്കൂളുകൾ ഉള്ള നാട്ടിൽ ഈ ദിനങ്ങളിൽ കുട്ടികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. വയറു വേദന കൂടി വയ്യാത്ത അവസ്ഥയിൽ ക്ലാസിൽ ഇരിക്കുന്ന കുട്ടികൾക്ക് വരുന്ന ബുദ്ധിമുട്ടുകൾ അഡ്രസ്സ് ചെയ്യപ്പെടേണ്ടതാണ്. നമ്മുടെ സ്കൂളുകൾ കൂടുതൽ വിദ്യാർഥിനി സൗഹൃദമാവണം. അവർ അത് അർഹിക്കുന്നുണ്ട്.കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയാണ് കേരളത്തില്‍ ആദ്യമായി ആര്‍ത്തവ അവധി അനുവദിച്ച് വിപ്ലവകരമായ തീരുമാനം കൈക്കൊണ്ടത്.
English Summary: Women Facebook Post About Periods Leave