Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാഴ്ച ലേബർ റൂമിൽ ഡ്യൂട്ടി ചെയ്തു; ഹൃദയസ്പർശിയായ കുറിപ്പെഴുതി മെഡിക്കൽ വിദ്യാർഥി

baby-birth-002.jpg.image.784.410 പ്രതീകാത്മക ചിത്രം.

ഒരു കുട്ടിയുടെ ജനനത്തെക്കുറിച്ച് ഏറെ കഥകള്‍ കേട്ടിട്ടുണ്ട് ഷബീര്‍ മുസ്തഫ. പുസ്തകങ്ങളില്‍ വായിച്ചിട്ടുമുണ്ട്. വല്ലാത്ത ഒരു പേടിയും ആശങ്കയുമാണ് ആ നിമിഷത്തെക്കുറിച്ച് തോന്നിയിട്ടുള്ളത്. ഇപ്പോള്‍ വൈദ്യശാസ്ത്രത്തിനു നാലാം വര്‍ഷത്തിനു പഠിക്കവേ, 23 വയസ്സുകാരനായ ഷബീറിനു ജനനം നേരില്‍ കാണാന്‍ കഴിഞ്ഞു. പാക്കിസ്ഥാനിലെ ആഗാ ഖാന്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന ഷബീറിന് രണ്ടാഴ്ച ഡ്യൂട്ടി കിട്ടിയത് ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വാര്‍ഡില്‍. കാത്തിരുന്ന നിമിഷമെത്തി. ജീവിതത്തില്‍ ഇങ്ങെയൊരു നിമിഷം ആദ്യം. ഹൃദയത്തില്‍ തട്ടിയ വികാരങ്ങള്‍ ഷബീര്‍ എഴുതുന്നു: 

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ആ നിമിഷം. ലേബര്‍ റൂമില്‍ ഒരു ജനനത്തിനു ദൃക്സാക്ഷിയാവുക എന്ന അപൂര്‍വനിമിഷം. ഇപ്പോള്‍ എനിക്കു സ്ത്രീകളോട് മുമ്പത്തേതിലും ബഹുമാനമുണ്ട്. ആദരവുണ്ട്. പേടിപ്പെടുത്തുന്ന, ആശങ്കപ്പെടുത്തുന്ന അനുഭവമാണ് പ്രസവം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഒരു സ്ത്രീയുടെ അപാരമായ ത്യാഗത്തിന്റെ നിമിഷമാണതെന്നു ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. രണ്ടാഴ്ച ഗൈനക്കോളജി വാര്‍ഡിലെ ഡ്യൂട്ടിക്കു ശേഷം ഒരു വസ്തുത ഞാന്‍ തിരിച്ചറിയുന്നു: ഓരോ സ്ത്രീയും കടന്നുപോകുന്ന അനുഭവത്തിന്റെ തീവ്രത. അവര്‍ പ്രദര്‍ശിപ്പിക്കുന്ന ധീരത. മനസാന്നിധ്യം. ഞാന്‍ പരിചയപ്പെട്ട ഓരോ സ്ത്രീയോടും എനിക്കു ബഹുമാനം മാത്രം.

മരുന്നുകൊടുത്തു മയക്കിയതിനുശേഷമാണു പ്രസവം നടക്കുന്നത്. എങ്കിലും ആ പ്രക്രിയയ്ക്കിടെ അവര്‍ ഉണരാം. അപ്പോള്‍ അവര്‍ അനുഭവിക്കുന്ന ആകാംക്ഷയും വേദനയും. കുട്ടിയെ പുറത്തെടുത്തുകഴിഞ്ഞാല്‍ വേദനയ്ക്കും ആശങ്കയ്ക്കും കഷ്ടപ്പാടിനുമെല്ലാമിടയിലും സ്ത്രീയില്‍ ഒരു വികാരമേ ഉള്ളൂ- തന്റെ കുട്ടിയുടെ ക്ഷേമം. ആരോഗ്യം. സന്തോഷം. സ്വയം വേദന അനുഭവിച്ചുകൊണ്ട് കുട്ടിയുടെ പുഞ്ചിരി കാണാന്‍ ശ്രമിക്കുന്ന ത്യാഗത്തെ ഏതു വാക്കുകളിലാണു വിവരിക്കേണ്ടതെന്ന് എനിക്കറിയില്ല. 

birth.jpg.image.784.410

കഴിഞ്ഞദിവസം ഡോക്ടര്‍ കുട്ടിയെ പുറത്തെടുത്ത നിമിഷത്തിനു ഞാന്‍ സാക്ഷിയായി. കുട്ടി കരഞ്ഞപ്പോള്‍ എനിക്കു വല്ലാത്ത അദ്ഭുതമാണ് തോന്നിയത്. അതുവരെ അബോധാവസ്ഥയില്‍ കിടന്ന യുവതി കുട്ടിയുടെ കരച്ചില്‍ കേട്ട് ഉണര്‍ന്നു. വേദന മറന്ന് തല തിരിച്ച് അവര്‍ ചോദിച്ചു-എന്റെ കുട്ടി സുഖമായിരിക്കുന്നോ ? 

ആ നിമിഷത്തില്‍ എന്റെ തൊണ്ട അടഞ്ഞു. കണ്ണുകളില്‍ കണ്ണിര്‍ നിറഞ്ഞു. തേങ്ങിപ്പോയി ഞാന്‍. കണ്ണീര്‍ ആരും കാണാതിരിക്കാന്‍ മുഖംതിരിച്ചുകൊണ്ട് കുട്ടി സുഖമായിരിക്കുന്നുവെന്നു പറഞ്ഞ് ഞാന്‍ ആ യുവതിയെ ആശ്വസിപ്പിച്ചു. 

ഒരു സ്ത്രീക്ക് ഇത്രവലിയ ത്യാഗത്തിനു കഴിയുമോ എന്നു നമ്മള്‍ അദ്ഭുതപ്പെടും. ദിസ് വുമണ്‍സ് വര്‍ക് എന്ന മാക്സ്‍വെല്ലിന്റെ ഒരു പാട്ട് എന്റെ ഓര്‍മയില്‍ വരുന്നു: 

എനിക്കറിയാം കുറച്ചു ജീവനേ നിന്നില്‍ ബാക്കിയുള്ളൂ എന്ന്;

അത്ഭുതകരമായ ധൈര്യം ബാക്കിയുണ്ടെന്നും. 

പ്രസവത്തെക്കുറിച്ചും ആ നിമിഷങ്ങളില്‍ ഒരു സ്ത്രീ അനുഭവിക്കുന്ന വേദനയെക്കുറിച്ചുമാണ് ആ വരികള്‍. ദയവുചെയ്ത് എന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ. സ്ത്രീയെ ബഹുമാനിക്കൂ. അവരുടെ വേദനകള്‍ തിരിച്ചറിയൂ. അവര്‍ വഹിക്കുന്ന അദ്ഭുതങ്ങളെക്കുറിച്ച് അറിവുള്ളവരാകൂ....