Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിളമ്പിയത് വെള്ളം; യുവതിക്ക് ടിപ്പ് ലഭിച്ചത് ഏഴുലക്ഷം രൂപ

tip-01

ഒന്നുകിൽ താൻ സ്വപ്നം കാണുകയാണ് അല്ലെങ്കിൽ ആരെങ്കിലും തന്നെ പറ്റിക്കാനായി ഒപ്പിച്ച കുസൃതിയായിരിക്കും. ഭീമമായ ടിപ്പ് കണ്ട് ആദ്യം അലൈന കസ്റ്റർ എന്ന പെൺകുട്ടി ചിന്തിച്ചത് ഇങ്ങനെയൊക്കെയാണ്. നോർത്ത് കാരലൈനയിലെ റസ്റ്റോറന്റിൽ ശനിയാഴ്ചയാണ് ചില നാടകീയ രംഗങ്ങൾ അരങ്ങേറിയത്. 

റസ്റ്റോറന്റിലെത്തിയ കസ്റ്റമർ ഓർഡർ ചെയ്തത് വെള്ളം മാത്രമാണ്. അലൈന എന്ന യുവതിയാണ് അദ്ദേഹത്തിന് വെള്ളം സേർവ് ചെയ്തത്. ഒരു കുറിപ്പിനൊപ്പം ടിപ്പ് വച്ച് കസ്റ്റർ മടങ്ങുകയും ചെയ്തു. കസ്റ്റമർ പോയ ശേഷം മേശക്കരുകിലെത്തിയ അലൈന കണ്ടത്. '' സ്വാദിഷ്ടമായ വെള്ളത്തിന് നന്ദി'' എന്ന കുറിപ്പിനൊപ്പം കുറേ നോട്ടുകെട്ടുകളാണ്. നോട്ടുകളുടെ കനം കണ്ടപ്പോൾ തന്നെ എന്താണിത് എന്ന ചോദ്യമാണ് അലൈനയുടെ നാവിൽ വന്നത്. കാരണം കസ്റ്റമർ അവിടെ ടിപ്പായി വച്ചത് ഏഴുലക്ഷത്തിലധികം രൂപയാണ്.

'' ഇത് സത്യമല്ലെന്നാണ് ഞാൻ വിചാരിച്ചത്. ഞാനതെടുത്തപ്പോൾ മനസ്സിലായി അതു നോട്ടുകളുടെ ഒരു കൂമ്പാരമാണെന്ന്. ഇതെന്താണെന്നു ചോദിച്ചുകൊണ്ട് ഞാനതു കുലുക്കി നോക്കി. ആരെങ്കിലും തമാശയൊപ്പിക്കുകയാണ് എന്നാണ് ഞാൻ വിചാരിച്ചത്''.- അലൈന പറയുന്നു. 

ഉദാരമനസ്കനായ കസ്റ്റമറെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ലഭിച്ച വിവരമനുസരിച്ച് അദ്ദേഹമൊരു യുട്യൂബ് യൂസറാണ്. മിസ്റ്റർ ബീസ്റ്റ് എന്ന പേരിൽ യുട്യൂബ് ചാനലുള്ള അദ്ദേഹത്തിന് 8.9 മില്യൻ സബ്സ്ക്രൈബേഴ്സുണ്ട്. ടിപ്പ് വച്ച് കസ്റ്റമർ പോയപ്പോൾ ടിപ്പ് എടുക്കാനെത്തിയ അലൈനയുടെ ഭാവങ്ങൾ റസ്റ്റോറന്റിലെത്തിയ രണ്ടു പുരുഷന്മാർ പകർത്തുന്നുണ്ടായിരുന്നു. പിന്നീട് റസ്റ്റോറന്റിലേക്ക് തിരികെയെത്തിയ കസ്റ്റമർ അദ്ദേഹത്തിന്റെ ഗ്രൂപ്പിനോട് ചേർന്നു. തനിക്കു നൽകിയ സർപ്രൈസിന് അലൈന അവരെ ആലിംഗനം ചെയ്താണ് സന്തോഷം പ്രകടിപ്പിച്ചത്.

പണം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും ഇതൊരുപാടാളുകൾക്ക് സഹായകമാകുമെന്നും അലൈന പറയുന്നു. ടിപ്പുമായി നിൽക്കുന്ന അലൈനയുടെ ചിത്രം റസ്റ്റോറന്റ് അധികൃതർ പങ്കുവച്ചതോടെ മിസ്റ്റർ ബീസ്റ്റ് എന്ന കസ്റ്റമറെ അഭിനന്ദനം കൊണ്ടു പൊതിയുകയാണ് ആളുകൾ.