അതിക്രൂരമായ മാനഭംഗപ്പെടുത്താൻ കാത്തുനിന്നവരോട് ഒരു സ്ത്രീ ചെയ്യുന്ന പ്രതികാരത്തിന്റെ കഥയാണ് മീ ടൂ എന്ന ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്. മദ്യം സിരകളിൽ ലഹരി നിറയ്ക്കുമ്പോൾ നൈമിഷിക സുഖത്തിനായി സഹജീവിയെ ക്രൂരമായി ഉപദ്രവിച്ചു കൊല്ലാൻ പോലും മടിക്കാത്ത കഥാപാത്രങ്ങളുണ്ട് ഈ കൊച്ചു ചിത്രത്തിൽ.
സ്വബോധമില്ലാതെ തന്നെ പിച്ചിച്ചീന്താനെത്തുന്നവരെ ബുദ്ധിപൂർവം നേരിട്ട ധീരയായ യുവതിയാണ് ഈ കഥയിലെ നായിക. മദ്യലഹരിയിൽ തന്നെ ഉപദ്രവിക്കാനെത്തിയ നരാധമന്മാരെ ആട്ടിപ്പായിക്കാൻ കാട്ടിയ അതേ മനോവീര്യത്തോടെ അവരുടെ മുഖം മൂടി പൊതുസമൂഹത്തിനു മുന്നിൽ വലിച്ചു കീറാനും നായികാ കഥാപാത്രത്തിനാകുന്നുണ്ട്.
മോശം അനുഭവങ്ങളുണ്ടായിയെന്ന് സ്ത്രീകൾ തുറന്നു പറയുമ്പോഴും തെളിവുകിട്ടിയാലേ ഞങ്ങളത് വിശ്വസിക്കൂവെന്ന ചുരുക്കംചില സദാചാരവാദികളുടെയും വായടപ്പിക്കാൻ പോന്ന തെളിവുകളുമായാണ് ആ യുവതി തന്റെ മോശം അനുഭവം പുറംലോകത്തോടു വിളിച്ചു പറയുന്നത്.
ഒരു കൊടിയ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടാണ് അമ്മ രാത്രിയിൽ വീടണഞ്ഞതെന്നു പോലും മനസ്സിലാകാത്ത പെൺകുഞ്ഞിന്റെ മുന്നിൽവച്ചാണ് അമ്മ തന്റെ ദുരനുഭവം ലോകത്തോടു വിളിച്ചു പറയാൻ ധൈര്യം കാട്ടിയത്. അതും ഇങ്ങനെയൊരു ദുരനുഭവം ഒരു പെണ്ണിനും ഒരു മകൾക്കും ഉണ്ടാകരുതെന്ന നിശ്ചയ ദാർഢ്യത്തോടെ.സജിത സന്ദീപ്, അരുൺസോൾ, ഷാജി എ ജോൺ, ആതിര റിനു എന്നിവർ അഭിനയിച്ച ഹ്രസ്വചിത്രത്തിന്റെ കഥ രചിച്ചത് സുനിൽ തൃശ്ശൂരാണ്.