പൗരുഷത്തിന് വര്‍ഷങ്ങളായി പുതുനിര്‍വചനം കൊടുത്തുകൊണ്ടിരുന്ന ഒരു ലോകപ്രശസ്ത ബ്രാന്‍ഡ് തങ്ങളുടെ പതിവു പരസ്യം മാറ്റി പുതിയതൊന്ന് നിര്‍മിച്ചപ്പോള്‍ അംഗീകാരത്തിനും അഭിനന്ദനത്തിനും പകരം പുരുഷന്‍മാരില്‍നിന്നു ലഭിച്ചത് അവഗണനയും എതിര്‍പ്പും.
പ്രമുഖ റേസര്‍ ബ്രാന്‍ഡ് ആണ് പുതിയ പരസ്യത്തിലൂടെ പുലിവാൽ പിടിച്ചിരിക്കുന്നത്.
15 മാസം പ്രായമായ മീ ടൂ ...പ്രസ്ഥാനത്തില്‍നിന്നു പ്രചോദനം നേടി ചെയ്ത പരസ്യമാണ് പുരുഷന്‍മാരില്‍നിന്ന് എതിര്‍പ്പ് ക്ഷണിച്ചുവരുത്തുകയും സ്ത്രീകളുടെ അംഗീകാരം നേടുകയും ചെയ്തിരിക്കുന്നത്. രണ്ടുമിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള പരസ്യം കഴിഞ്ഞ ഞായറാഴ്ചയാണ് പുറത്തുവന്നത്. പീഡനത്തിന്റെയും ക്രൂരതയുടെയും ചില ദൃശ്യങ്ങള്‍ കാണിച്ചതിനുശേഷം പരസ്യം പൗരുഷത്തെക്കുറിച്ചു കാലങ്ങളായി നിലനില്‍ക്കുന്ന തെറ്റിധാരണകള്‍ മാറ്റാന്‍ പുരുഷന്‍മാരെ ഉപദേശിക്കുന്നു. 30 വര്‍ഷമായി മാറ്റമില്ലാതെ തുടര്‍ന്നിരുന്ന തങ്ങളുടെ പരസ്യവാചകം മാറ്റി പീഡനത്തിന്റെയും ക്രൂരതയുടെയും ദൃശ്യങ്ങള്‍ക്കുശേഷം അവർ പുരുഷന്‍മാരോട് ചോദിക്കുന്നു: ഇതാണോ പുരുഷന്‍മാര്‍ക്കു ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ചത് ?
പരസ്യം പുറത്തുവന്നയുടന്‍ തന്നെ അഭിനന്ദനങ്ങള്‍ പ്രവഹിച്ചു. ഐസ്‍ലന്‍ഡിന്റെ വിദേശകാര്യമന്ത്രാലയം പോലും പരസ്യത്തെ അഭിനന്ദിച്ചു. പക്ഷേ, ചില പുരുഷന്‍മാര്‍ക്കെങ്കിലും പരസ്യം തങ്ങളെ അപമാനിക്കുന്നതായാണ് തോന്നിയത്. മീ ടൂ തുറന്നുപറച്ചിലിന്റെ തുടര്‍ച്ചയാണിതെന്നും പുരഷന്‍മാരെ എപ്പോഴും തെറ്റുകാരായി കാണാനുള്ള പ്രവണതയാണ് പരസ്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. യൂ ട്യൂബില്‍ 6700 പേര്‍ പരസ്യത്തോടുള്ള ഇഷ്ടം രേഖപ്പെടുത്തിയപ്പോള്‍ മൂന്നുലക്ഷത്തിലധികം പേര്‍ അനിഷ്ടമാണ് രേഖപ്പെടുത്തിയത്. തങ്ങള്‍ ഗില്ലറ്റ് ഉപേക്ഷിക്കുകയാണെന്നും ചിലര്‍ കമന്റെഴുതി.
കാലഘട്ടത്തോട് ഉത്തരവാദിത്തമുള്ള ഒരു സ്ഥാപനമെന്ന നിലയില്‍ ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ക്കുനേരെ തങ്ങള്‍ക്ക് കണ്ണടയ്ക്കാന്‍ ആവില്ലെന്നു പറയുന്നു, ഗില്ലറ്റിന്റെ നോര്‍ത്ത് അമേരിക്ക ഡയറക്ടര്‍ പങ്കജ് ഭല്ല. പുരുഷന്‍മാര്‍ അവരുടെ ഏറ്റവും നല്ല ഭാവത്തില്‍ സമൂഹത്തില്‍ ഇടപെടണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മീ ടൂ വിന്റെ കാലത്ത് പറയാനുള്ളത് ഞങ്ങള്‍ക്കു പറയേണ്ടതുണ്ട്. അതിനൊരു അവസരമായി പരസ്യത്തെ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്: ഭല്ല വിശദീകരിക്കുന്നു. പുരുഷന്‍മാര്‍ എപ്പോഴും പുരുഷന്‍മാര്‍ തന്നെയായിരിക്കും എന്ന പഴയ ചൊല്ലില്‍ മാറ്റം വേണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതായും പുതിയ പുരുഷന്‍മാര്‍ക്കുവേണ്ടിയുള്ള ആഗ്രഹവും പൗരുഷത്തിന്റെ പുതുനിര്‍വചനവുമാണ് തങ്ങള്‍ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.