നടിയും ബിജെപി നേതാവുമായ മൗഷ്മി ചാറ്റർജി അവതാരകയുടെ വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തിന്റെ പേരിൽ പുലിവാൽ പിടിച്ചിരിക്കുന്നത്. സൂററ്റിലെ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിലാണ് മൗഷ്മി ചാറ്റർജിയുടെ വിവാദ പരാമർശം. പരിപാടിക്കിടെ മാധ്യമങ്ങളുമായി സംവദിക്കാൻ അവതാരക മൗഷ്മി ചാറ്റർജിയെ ക്ഷണിച്ചു. വേദിയിലെത്തിയ മൗഷ്മി മൈക്കിലൂടെ അവതാരകയോടു പറഞ്ഞതിങ്ങനെ '' നിങ്ങളുടെ വസ്ത്രധാരണം ശരിയല്ല. ഇങ്ങനെ ഒരു ചടങ്ങിൽ സാരിയോ ചുരിദാറോ ധരിച്ചായിരുന്നു വരേണ്ടിയിരുന്നത്''.
സംഭവം വിവാദമായതിനെക്കുറിച്ച് മൗഷ്മി ചാറ്റർജിയുടെ പ്രതികരണമിങ്ങനെ ''അതൊരു ഉപദേശം മാത്രമായിരുന്നു. ബിജെപി നേതാവായല്ല മറിച്ച് ഒരു അമ്മയെപ്പോലെയാണ് ഞാൻ അവളെ ഉപദേശിച്ചത്. ഇതൊരു മോശമായ അർഥത്തിലെടുക്കരുതെന്ന് ഞാൻ അവളോട് പറഞ്ഞിരുന്നു. ഒരു സ്ത്രീ എന്ന നിലയിൽ പുതിയ തലമുറയിലെ കുട്ടികൾ എവിടെ, എപ്പോൾ, എങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കണമെന്ന് ഉപദേശിക്കാനുള്ള അവകാശം എനിക്കുണ്ടെന്നു തന്നെയാണ് ഞാൻ കരുതുന്നത്''.
സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ അവതാരക വിസമ്മതം പ്രകടിപ്പിച്ച സാഹചര്യത്തിൽ പരിപാടിയുടെ സംഘാടകനായ ഉമേഷ് മേത്ത പ്രതികരിച്ചതിങ്ങനെ. ''ഈ പരിപാടി സംഘടിപ്പിച്ചത് ഞാൻ തനിച്ചാണ്. അതുകൊണ്ടു തന്നെ സൂററ്റ് ബിജെപിക്ക് ഇക്കാര്യത്തിലൊന്നും ചെയ്യാൻ കഴിയില്ല''.