ജന്മനാട്ടിൽ കാത്തിരിക്കുന്നത് അറസ്റ്റ് വാറന്റ്; വേദനയോടെ വനിതാ ബോക്സർ
Mail This Article
രാജ്യത്തിനു തന്നെ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിട്ടും ജന്മനാട്ടിലേക്ക് മടങ്ങാനാവാതെ നിസ്സഹായതയോടെ ജീവിക്കുകയാണ് ബോക്സർ സദഫ് ഖദീം. ഇറാനിയൻ ബോക്സറായ സദഫ് മൽസരത്തിനു ശേഷവും ഇറാനിലേക്കു മടങ്ങാനാവാതെ ഫ്രാൻസിൽ തന്നെ തുടരുകയാണ്.
ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടും എന്ന ഭയംകൊണ്ടാണ് സദഫും പരിശീലനകനും ഇറാനിലേക്കു മടങ്ങിപ്പോകാൻ മടിക്കുന്നത്. ഇറാനിലെ ആദ്യത്തെ വനിതാ ബോക്സർക്കെതിരെയാണ് ജന്മനാട്ടിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
തെഹ്‌റാനിൽ ഫിറ്റ്നെസ് ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു 24കാരിയായ സദഫ്. മൽസരവേദിയിൽ ഇസ്ലാമിക നിയമമനുസരിച്ച് വസ്ത്രധാരണം നടത്തിയില്ല എന്ന കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് സദഫിന്റെ വിശദീകരണമിങ്ങനെ :- '' ഫ്രാൻസിൽ നടന്ന ലീഗലി അപ്രൂവ്ഡ് മാച്ചിലാണ് ഞാൻ മൽസരിച്ചത്. പക്ഷേ ഷോർട്ട്സും ടീഷർട്ടും ധരിച്ചാണ് ഞാൻ മൽസരിച്ചത്. ലോകത്തിന്റെ കണ്ണിൽ ആ വസ്ത്രധാരണത്തിന് ഒരു കുഴപ്പവുമില്ല. മൽസരവേദിയിൽ ഞാൻ ഹിജാബ് ധരിച്ചില്ല, എന്റെ പരിശീലകൻ ഒരു പുരുഷനാണ് ഇതൊക്കെയാണ് ചിലരുടെ പ്രശ്നം.
സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇറാൻ തയാറായിട്ടില്ലെങ്കിലും ഇറാനിലെ ബോക്സിങ് ഫെഡറേഷൻ അധികൃതർ പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്. ഇറാൻ ബോക്സിങ് ഫെഡറേഷൻ മേധാവിയായ ഹൊസൈൻ സൂരി പറയുന്നത് സദഫ് ഇറാന്റെ രജിസ്റ്റേർഡ് ബോക്സിങ് താരമല്ലെന്നാണ്. അതുകൊണ്ടു തന്നെ ഫെഡറേഷന്റെ കണ്ണിൽ അവരെ സംബന്ധിച്ച എല്ലാ കാര്യങ്ങളും തീർത്തും സ്വകാര്യമാണെന്നും.