ADVERTISEMENT

ഒരേ സമയം ഒരുപാടു പെൺകുട്ടികളോട് പ്രണയം നടിച്ച് അവരെ ശാരീരികമായും മാനസികമായും  സാമ്പത്തികമായും ചൂഷണം ചെയ്ത് പകൽ മാന്യന്മാരായി വിലസുന്ന കള്ളക്കാമുകന്മാരുടെ മുഖംമൂടി വലിച്ചു കീറിയിരിക്കുകയാണ് ഒരു പെൺകുട്ടി. മുംബൈ സ്വദേശിനിയായ പെൺകുട്ടി പങ്കുവയ്ക്കുന്നത് വലിയൊരു ചതിയുടെ കഥയാണ്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ആ യുവതി തന്റെ ജീവിത കഥ പങ്കുവച്ചത്.

ചതിപറ്റിയപ്പോഴും മൗനം പാലിച്ച അവൾ ഒടുവിൽ തന്റെ ദുരനുഭവം തുറന്നു പറഞ്ഞത് തന്നെ വഞ്ചിച്ച രീതിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വരെ അയാൾ വഞ്ചിച്ചുവെന്ന പൊള്ളുന്ന സത്യം തിരിച്ചറിഞ്ഞതോടെയാണ്. ഇനിയും മൗനമായിരുന്നാൽ തന്നോടു കാമുകൻ ചെയ്ത ചതി അയാൾ മറ്റു പല പെൺകുട്ടികളോടും ആവർത്തിക്കുമെന്ന തിരിച്ചറിവ് ലഭിച്ചതോടുകൂടിയാണ്. തന്റെ കഥ അവൾ പറയുന്നതിങ്ങനെ :-

സ്വപ്നങ്ങളെ പിന്തുടരാനാണ് എല്ലാ നഗരവാസി പ്പെൺകുട്ടി കളെയും പോലെ ഞാനും മുംബൈയിലെത്തിയത്. പക്ഷേ യാഥാർഥ്യങ്ങളുടെ ലോകം അൽപ്പം ക്രൂരമാണെന്ന് തിരിച്ചറിയാൻ ‍ഞാനൽപ്പം വൈകിപ്പോയി. അങ്ങനെയിരിക്കുമ്പോഴാണ് ഇൻസ്റ്റഗ്രാമിലൂടെ ഒരാളെ പരിചയപ്പെട്ടത്. അയാൾക്കുവേണ്ടി എഴുതണമെന്നു പറഞ്ഞാണ് പരിചയപ്പെടുന്നത്. ആ പരിചയം വളരെപ്പെട്ടന്നു തന്നെ ഞങ്ങളെ തമ്മിൽ അടുപ്പിച്ചു. എന്റെ അരക്ഷിതത്വത്തെക്കുറിച്ചും ഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ‍ഞാൻ അയാളോടു തുറന്നു പറ‍ഞ്ഞു. എന്തിനേറെപ്പറയുന്നു ശാരീരികമായ അടുപ്പം വരെ ഞങ്ങൾക്കിടയിലുണ്ടായി. ഞങ്ങളൊരുമിച്ച് സ്കോട്ട്ലന്റിലേക്ക് ഒരു ട്രിപ് പോകുന്നതു വരെ എല്ലാം ശുഭമായിരുന്നു.

535488034
പ്രതീകാത്മക ചിത്രം

അന്നാണ് അയാളുടെ മറ്റൊരു മുഖം ഞാൻ കണ്ടത്. അയാളുടെ പെരുമാറ്റ രീതികളും ശരീരഭാഷയും വല്ലാതെ മാറിയിരുന്നു. അയാളോടൊപ്പം ഉറങ്ങാൻ തയാറല്ലെന്നു പറഞ്ഞതു മുതൽ അയാൾ എന്നോട് ക്രൂരമായി പെരുമാറാൻ തുടങ്ങി. എന്നോട് സംസാരിക്കാതെയായി. കാര്യങ്ങൾ കൈവിട്ടു പോകുന്നുവെന്ന ഘട്ടമെത്തിയപ്പോൾ എനിക്ക് കുറ്റബോധം സഹിക്കാനായില്ല. എന്നോടൊപ്പമുറങ്ങാൻ ഞാൻ അയാളെ അനുവദിച്ചു. അതായിരുന്നു ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്. അതോടെ കാര്യങ്ങൾ വീണ്ടും മോശമായിത്തുടങ്ങി.

അയാളുടെ പെരുമാറ്റം കൂടുതൽ പരുഷമായി. എന്റെ ശരീരം ചതവുകൾ കൊണ്ടു നിറഞ്ഞു. സഹിക്കാനാവാത്ത വേദനയാൽ ഞാൻ പുളഞ്ഞു. അതിനേക്കാളേറെ എന്നെ വേദനിപ്പിച്ചത് അയാൾ കോണ്ടം ഉപയോഗി ക്കാൻ തയാറായില്ല എന്നതാണ്. അതൊരു ലൈംഗിക ചൂഷണമാണെന്ന് മനസ്സിലാക്കാനുള്ള തിരിച്ചറിവ് അന്നെനിക്കില്ലാതെ പോയി. കുറച്ചു കാലം കൂടി ഇതൊക്കെ ആവർത്തിക്കപ്പെട്ടു. ഞാനതൊക്കെ മറക്കാൻ ശ്രമിച്ചു.

ശരിക്കും സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കിയത് അയാൾ മറ്റു പല സ്ത്രീകളുടെ കൂടെയും കിടക്ക പങ്കിടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ്. അയാളുടെ ഒപ്പം ജോലി ചെയ്യുന്നത് അവസാനിപ്പിച്ചുകൊണ്ട് ആ ബന്ധത്തിൽ നിന്ന് പുറത്തു കടക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ അയാളാൽ വഞ്ചിക്കപ്പെട്ട ആരോ എഴുതിയ കുറിപ്പ് വായിച്ചതോടെയാണ് എനിക്ക് കുറേയേറെ കാര്യങ്ങൾ ചെയ്യാൻ കലിയുമെന്ന് ഞാൻ തിരിച്ചറിഞ്ഞത്. അവൾക്ക് സംഭവിച്ചതിനെക്കുറിച്ച് ‍ഞാൻ അന്വേഷിച്ചു. അയാൾ എന്നോട് മോശമായി പെരുമാറിയതു പോലെയാണ് അവളോടും പെരുമാറിയത്. അങ്ങനെ നോക്കുമ്പോൾ ഞാനും അവളെപ്പോലെ ഒരു ഇരയാണ്. ഇനിയും പെൺകുട്ടികൾ അയാളുടെ വലയിൽവീഴരുതെന്ന ആഗ്രഹത്തിൽ എന്റെ അനുഭവം തുറന്നു പറയാൻ ‍ഞാൻ തീരുമാനിച്ചു.

എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഒരു കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. അതിനു ശേഷം കുറേ മണിക്കൂർ എന്റെ ഫോൺ ഓഫ് ചെയ്തു വച്ചു. പിന്നീട് എന്റെ ഫോൺ തുറന്നപ്പോൾ ഞാൻ കണ്ട കാഴ്ച എന്റെ പോസ്റ്റ് തരംഗമാകുന്നതാണ്. എന്റെ പോസ്റ്റ് ഒരുപാടു പെൺകുട്ടികൾ പങ്കുവച്ചു. അവർക്കും പറയാനുണ്ടായിരുന്നത് അവൻ അവരെ വ‍ഞ്ചിച്ച കഥകളാണ്. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ വലിയ കാര്യങ്ങളാണ് സംഭവിച്ചത്. അവന്റെ കള്ളക്കളികൾ വെളിച്ചത്തുകൊണ്ടു വരാൻ ഇതിലൂടെ കഴിഞ്ഞു എന്നു ഞാൻ വിശ്വസിക്കുന്നു. ഞങ്ങളോടു ചെയ് ദ്രോഹം ഇനിയൊരു പെൺകുട്ടിയോടും അയാൾ ആവർത്തിക്കരുത് എന്ന നിർബന്ധം ഞങ്ങൾക്കുണ്ടായിരുന്നു. അയാൾക്കെതിരെ ആക്ഷനെടുക്കാൻ ഞങ്ങളുടെ തുറന്നു പറച്ചിൽ കാരണമായി.

ഇന്നെനിക്ക് തിരിച്ചറിയാനാകുന്നുണ്ട് ഒരുപാട് പെൺകുട്ടിക്ക് ധൈര്യത്തോടെ പ്രതികരിക്കാൻ എന്റെ കഥ പ്രചോദനമായിട്ടുണ്ടെന്ന്. നിങ്ങൾ ഒറ്റയ്ക്കല്ല, പ്രതിസന്ധിഘട്ടത്തിൽ നിങ്ങളെ സഹായിക്കാൻ ആരെങ്കിലുമൊക്കെ ഒപ്പമുണ്ടാകും എന്നു പറഞ്ഞുകൊണ്ടാണ് ആ പെൺകുട്ടി അവളുടെ ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com