എത്രപണം മുടക്കിയും തിയറ്ററിൽ ഞങ്ങളെ കാണാനെത്തും: പക്ഷേ വാടക വീട് തരില്ല
Mail This Article
ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ആരാധകരുടെ മനസ്സു കീഴടക്കിയ തപ്സി പന്നു അടുത്തകാലത്ത് വാർത്തകളിൽ നിറഞ്ഞത് ചില തുറന്നു പറച്ചിലിലൂടെയാണ്. കരിയറിന്റെ തുടക്കകാലത്ത് താമസിക്കാൻ ഒരു വീടിനുവേണ്ടി വളരെയേറെ ബുദ്ധിമുട്ടിയിരുന്നുവെന്നും താരം പറയുന്നു.
തനിച്ചു ജീവിക്കുന്ന ഒരു സിനിമാ താരത്തിന് വാടകയ്ക്ക് നൽകാൻ വീടില്ല എന്ന മറുപടിയാണ് തനിക്ക് പല സ്ഥലത്തു നിന്നും ലഭിച്ചതെന്നും അവർ പറയുന്നു. അഭിനയത്തെ മാന്യമായ ഒരു തൊഴിലായി അംഗീകരിക്കാൻ മടിച്ചവരാണ് അത്തരത്തിലുള്ള മറുപടി നൽകി തന്നെ നിരാശയാക്കിയതെന്നും അവർ പറയുന്നു.
സമൂഹം അങ്ങനെയാണ് ചിലപ്പോൾ രണ്ടു കൈയും നീട്ടി സ്വീകരിക്കും. മറ്റു ചിലപ്പോൾ അവഗണനകാട്ടി വേദനിപ്പിക്കും. എത്ര പണം മുടക്കിയും തിയറ്ററിലെത്തി സിനിമ കാണാൻ മടിയില്ലാത്തവരാണ് താമസിക്കാൻ ഒരു വാടക വീടു ചോദിച്ചാൽ ഒഴിവുകഴിവു പറയുന്നത്.
തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തപ്സി പറഞ്ഞതിങ്ങനെ :-
'' ഏറ്റവും കൂടുതൽ വിഷമമനുഭവിച്ചത് താമസിക്കാൻ ഒരു അപ്പാർട്ട്മെന്റ് കണ്ടെത്താനാണ്. ഒറ്റയ്ക്കു താമസിക്കുന്ന നടികൾക്ക് അപാർട്മെന്റ് വാകയ്ക്ക് നൽകാൻ ആരും തയാറല്ല. ഞങ്ങളുടെ ജോലിയെ അവർക്ക് തീരെ വിശ്വാസമില്ല. 500 രൂപയൊക്കെ മുടക്കി തിയറ്ററിൽ പോയി ഞങ്ങളുടെ സിനിമകൾ കാണും, ലൈവ് പെർഫോമെൻസുകൾ നടക്കുമ്പോൾ ആൾക്കൂട്ടത്തിൽ അവരുണ്ടാകും. പക്ഷേ അതേ സമൂഹം തന്നെയാണ് താമസിക്കൊനൊരു ഇടം തരാതെ ഒറ്റപ്പെടുത്തുന്നത്. തുടക്കത്തിൽ ഇതൊക്കെയൊരു ബുദ്ധിമുട്ടായി തോന്നിയിരുന്നു''.
ഒരുമാസം കൊണ്ടാണ് അന്ന് താമസിക്കാനൊരു അപാർട്ട്മെന്റ് ശരിയായതെന്നും മുൻപ് താമസിച്ചിരുന്ന ഹൈദരാബാദിൽ നിന്ന് ഇത്തരം പ്രശ്നങ്ങളൊന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നും തപ്സി പറയുന്നു.
''ഞാനൊരു ഡൽഹിക്കാരി പെൺകുട്ടിയാണ്.സ്ഥലത്തിന്റെ കാര്യത്തിൽ ഡൽഹിയും ഹൈദരാബാദുമെല്ലാം ഒരുപോലെയാണ്. ഇവിടെ ചില നിയന്ത്രണങ്ങളൊക്കെയുണ്ട്. ഇപ്പോൾ ഇവിടെയുള്ള സ്ഥലത്ത് ഒതുങ്ങിക്കൂടാൻ ഞാൻ പഠിച്ചു കഴിഞ്ഞു. ഇപ്പോൾ ഇവിടെ എനിക്കൊരു അപാർട്ട്മെന്റ് ലഭിച്ചു. സഹോദരിയോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് ഇപ്പോൾ. അച്ഛനും അമ്മയും ഇപ്പോഴും ഡൽഹിയിലാണ് താമസം.'' - തപ്സി പറയുന്നു.
'ഇൻവിസിബിൾ ഗസ്റ്റ്' എന്ന സ്പാനിഷ് ചിത്രത്തിന്റെ ഹിന്ദി റിമേക്കിൽ തപ്സി അഭിനയിച്ചിരുന്നു. ബോക്സോഫീസിൽ വമ്പൻ ഹിറ്റ് ആയ ആ ചിത്രം 800 കോടിയിലേറെ വാരിയെന്നാണ് റിപ്പോർട്ടുകൾ.