ഒരാഴ്ചക്കിടെ രണ്ടാം സ്വർണ്ണം; പരുക്കിനെ പറപ്പിച്ച് ഹിമാ ദാസ് വിജയം കൊയ്തതിങ്ങനെ
Mail This Article
ട്രാക്കിലെ മിന്നും താരവും ഇന്ത്യയുടെ ഭാവി വാഗ്ദാനവുമായ കൗമാരതാരം ഹിമ ദാസിന് വീണ്ടും സ്വര്‍ണനേട്ടം. പോളണ്ടില്‍ നടക്കുന്ന കുത്‍നോ അത്‍ലറ്റിക്സ് മീറ്റില്‍ 200 മീറ്ററില്‍ 23.97 സെക്കന്‍ഡില്‍ ഓടിയെത്തിയാണ്, 400 മീറ്ററില്‍ ഇന്ത്യയുടെ ദേശീയ ചാംപ്യനായ ഹിമ സ്വര്‍ണം നേടിയത്. ഒരാഴ്ചയ്ക്കിടെ രാജ്യാന്തര തലത്തില്‍ നേടുന്ന രണ്ടാം സുവർണ നേട്ടമാണിത് – പരിക്കിന്റെ പിടിയിലായിരുന്ന നാളുകളെ പിന്നിലാക്കി പ്രതിഭയുടെ തിളക്കം വിളിച്ചറിയിക്കുന്ന ഉജ്വല വിജയം. പോളണ്ടില്‍വച്ചുതന്നെ 200 മീറ്ററില്‍ ഇതേ ആഴ്ചയില്‍ ഹിമ സ്വര്‍ണം നേടിയിരുന്നു.
23.97 സെക്കന്‍ഡില്‍ ഓടിയെത്തിയ ഹിമ പരുക്കിനെ പൂര്‍ണമായും അതിജീവിച്ചതായി തെളിയിച്ചിരിക്കുന്നു. പുറം വേദനയെത്തുടര്‍ന്നു കഴിഞ്ഞ കുറച്ചുനാളുകളായി രാജ്യാന്തര മല്‍സര രംഗങ്ങളില്‍നിന്നു മാറിനില്‍ക്കുകയായിരുന്നു താരം. 24.6 സെക്കന്‍ഡില്‍ ഓടി വി.കെ.വിസ്മയ ഇതേ മല്‍സരത്തില്‍ വെള്ളി കരസ്ഥമാക്കുകയും ചെയ്തു. ദേശീയ ചാംപ്യന്‍ മുഹമ്മദ് അനസും പോളണ്ടില്‍ നടന്ന മല്‍സരത്തില്‍ ഒന്നാമതെത്തി ഇന്ത്യയുടെ അഭിമാനം കാത്തു.
പോസ്നാന്‍ അത്‍ലറ്റിക്സ് ഗ്രാന്‍ഡ്പ്രിയില്‍ ആയിരുന്നു പോളണ്ടിലെ ഹിമയുടെ ആദ്യപോരാട്ടം. 23.65 സെക്കന്‍ഡായിരുന്നു അവിടെ ഹിമ കുറിച്ചത്. ഇന്ത്യയുടെ ജൂനിയര്‍ ചാംപ്യനാണ്. ധിങ് എക്സ്പ്രസ് എന്നു വിളിപ്പേരുള്ള ആസ്സാമില്‍നിന്നുള്ള താരമായ ഹിമ 400 മീറ്ററില്‍ രാജ്യത്തെ മികച്ച ഓട്ടക്കാരിയാണ്. റെക്കോര്‍ഡ് നേട്ടത്തിന്റെ ഉടമയും. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു ഹിമയുടെ റെക്കോര്‍ഡ് നേട്ടം. അതോടെ ആസ്സാമില്‍നിന്നുള്ള ഹിമ രാജ്യത്തിന്റെ ശ്രദ്ധനേടുകയും ഭാവി വാഗ്ദാനമായി ഉയര്‍ത്തപ്പെടുകയും ചെയ്തു. അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ച താരം പിന്നീട് പുറംവേദനയെത്തുടര്‍ന്ന് പരുക്കിന്റെ പിടിയിലായെങ്കിലും രോഗങ്ങളെ അതിജീവിച്ചും വിശ്രമകാലത്തെ പിന്നിലാക്കിയും സ്വതസിദ്ധമായ കരുത്തോടെയും പ്രതിഭാ തിളക്കത്തോടെയും തിരിച്ചുവന്നിരിക്കുകയാണ്.
കായികരംഗത്ത് ആസ്സാമിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ഹിമയ്ക്ക് ഇനി ആത്മവിശ്വാസത്തോടെ രാജ്യത്തും പുറത്തും നടക്കുന്ന മല്‍സരങ്ങളില്‍ പങ്കെടുക്കാം. വലിയ നേട്ടങ്ങളിലേക്ക് ഒരുങ്ങുകയും ചെയ്യാം. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ പൊതുവെ ദുര്‍ബല മല്‍സരം കാഴ്ചവയ്ക്കുന്ന രാജ്യത്തിന് രാജ്യാന്തര തലത്തില്‍ ഉയര്‍ത്തിക്കാണിക്കാവുന്ന താരം കൂടിയാണ് ഹിമ.