ADVERTISEMENT

മിസ് യൂണിവേഴ്സ് കട്രിയോണ ഗ്രേയേയും മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ 2018 ക്ലാര സോസയെയും താരതമ്യപ്പെടുത്തിക്കൊണ്ട് തായ്‍ലന്‍ഡിലെ സൗന്ദര്യമല്‍സരത്തിലെ മല്‍സരാര്‍ഥി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം വലിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കോകോ അര്യാഹ സപാറുഖോയാണ് താരതമ്യ ചിത്രം പോസ്റ്റ് ചെയ്തത്. രണ്ടു പേരുടെ രണ്ടു വ്യത്യസ്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് ഒന്ന് ഫിറ്റും അടുത്തത് ഫാറ്റും ആണെന്നായിരുന്നു കമന്റ്. 

കട്രിയോണയെയാണ് ഫാറ്റ് എന്നു പരിഹസിച്ചിരിക്കുന്നത്. വിവാദത്തിനു ചൂടുപിടിക്കുകയും താന്‍ ഉദ്ദേശിച്ചതില്‍ കൂടുതല്‍ അര്‍ഥം ചിത്രത്തിനുണ്ടെന്നു മനസ്സിലാക്കുകയും ചെയ്തതോടെ കോകോ  ചിത്രം പിന്‍വലിച്ചെങ്കിലും ചര്‍ച്ച അവസാനിച്ചിട്ടില്ല, വിവാദവും. കട്രിയോണയോ കോക്കോയോ വിവാദത്തില്‍ ഇടപെടുകയോ മനസ്സു തുറക്കുകയോ ചെയ്തിട്ടില്ലെങ്കിലും ജനങ്ങള്‍ സംഭവം ഏറ്റെടുത്തുകഴിഞ്ഞു. ഞങ്ങളുടെ മിസ് യൂണിവേഴ്സിനെ കളിയാക്കാന്‍ നീയാരാണ് എന്നാണ് ഒരാള്‍ കോക്കോയോടു ചോദിക്കുന്നത്. ഞങ്ങളുടെ മിസ് യൂണിവേഴ്സിനെ ഫാറ്റ് എന്നു വിശേഷിപ്പിക്കുന്നതിനുമുമ്പ് നിങ്ങള്‍ രൂപം തന്നെ മാറ്റണമെന്ന് മറ്റൊരാള്‍ ഉപദേശിച്ചു. കാരണം കോക്കോയെ കണ്ടാല്‍ ആണിനെപ്പോലെ ഇരിക്കുമത്രേ. അങ്ങനെയൊരാളാണ് ഫാറ്റ് എന്നു മറ്റൊരാളെ വിശേഷിപ്പിക്കുന്നത്. 

സൗന്ദര്യം വെറും ഉപരിപ്ലവം മാത്രമല്ലെന്നാണ് മറ്റു ചിലരുടെ വിദഗ്ധാഭിപ്രായം. കാലം മാറുമ്പോള്‍ ശരീരത്തില്‍ മറ്റം വരാം. രൂപലാവണ്യത്തിനും മാറ്റം വരും. പക്ഷേ ആന്തരിക സൗന്ദര്യം പെട്ടെന്നു നഷ്ടപ്പെട്ടുപോകുന്നതല്ല. അതാണ് കോകോയ്ക്കില്ലാത്തത് എന്ന കുറ്റപ്പെടുത്തലുമുണ്ട്. മറ്റുള്ളവരുടെ ശരീരത്തെ നോക്കി മോശം അഭിപ്രായം പ്രകടിപ്പിക്കുന്നത് വെറുപ്പും വിദ്വേഷവും പരത്തുന്നതിനു തുല്യമാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. 

ജൂണ്‍ 9 ന് നടന്ന മിസ് യൂണിവേഴ്സ് ഫിലിപ്പൈന്‍സ് മല്‍സരത്തില്‍ പങ്കെടുക്കുമ്പോള്‍ താന്‍ ഈ മനോവേദന അനുഭവിച്ചിട്ടുണ്ടെന്നു പറയുന്നു കട്രിയോന. അവിടെവച്ച് പലരും നേരിട്ടല്ലാതെ ഓണ്‍ലൈനിലൂടെ തന്റെ ശരീരത്തെ നിരന്തരമായി മുറിവേല്‍പിച്ചുവെന്നും അതു തനിക്ക് മനോവേദനയാണ് ഉണ്ടാക്കിയതെന്നും കൂടി അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

ശരീരം നല്ല ഷെയ്പിലല്ല എന്നു മറ്റൊരാളോടു പറയാം. അതവരെ എത്രമാത്രം വേദനിപ്പിക്കും എന്നും നാം അറിയുന്നല്ല എന്നാണു താരത്തിന്റെ കമന്റ്. ചില ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ആകാന്‍ തന്നെ മടിയാണത്രേ. എത്രയധികം മോശമായ കമന്റുകളായിരിക്കും ഓണ്‍ലൈനില്‍ എത്തുന്നത്. അതു വായിക്കുന്നതുപോലും ഭീകരാനുഭവമാണ്. പക്ഷേ, വിജയത്തെപ്പോലെ പരാജയത്തെയും അംഗീകരിക്കാന്‍ പഠിക്കണമെന്നും താരം പറയുന്നു. 

ജൂലൈ 13 ന് ബാങ്കോക്കിലെ ഇന്റര്‍നാഷണല്‍ ട്രേഡ് ആന്‍ഡ് എക്സിബിഷന്‍ സെന്ററില്‍ മിസ് ഗ്രാന്‍ഡ് തായ്‍ലന്‍ഡ് മല്‍സരത്തില്‍ കോകോയും പങ്കെടുക്കുന്നുണ്ട്. വിജയിച്ചാല്‍ വെനസ്വേലയില്‍ നടക്കുന്ന മല്‍സരത്തില്‍ തായ്‌ലന്‍ഡിനെ പ്രതിനിധീകരിക്കുന്നത് കോകോ ആയിരിക്കും. പക്ഷേ, ഇപ്പോഴത്തെ വിവാദം മൂലം കോകോയ്ക്ക് ആരാധകരുടെ പിന്തുണ കുറഞ്ഞേക്കുമെന്നാണ് ആശങ്ക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com