യുവതിയുടെ അഹങ്കാരത്തിന് പിഴ 72 ലക്ഷം, ജീവിതത്തിൽ ഇനി പറക്കില്ല
Mail This Article
ഇനിയൊരിക്കലും ആ 25കാരിക്ക് ആകാശയാത്ര ചെയ്യാനാവില്ല. അത്രത്തോളം അതിക്രമവും അഹങ്കാരവുമാണ് വിമാനത്തിനുള്ളിൽ അവർ കാട്ടിക്കൂട്ടിയത്. വിമാനത്തിന്റെ എമർജൻസി വാതിൽ ഓടിച്ചെന്നു തുറക്കാൻ ശ്രമിക്കുകയും കോക്ക്പിറ്റിൽ ഇടിച്ചു കയറാൻ ശ്രമിക്കുകയും അതു തടയാൻ ശ്രമിച്ച ക്രൂവിനെ കയ്യേറ്റം ചെയ്യുകയും ചീത്തവിളിക്കുകയും ചെയ്തതിനാണ് അവർക്ക് പിഴയും വിലക്കും ലഭിച്ചത്.
യുകെയിൽ നിന്ന് ടർക്കിയിലേക്ക് യാത്രതിരിച്ച ജെറ്റ് റ്റു ഡോട്ട് കോമിലായിരുന്നു യുവതി അക്രമം അഴിച്ചുവിട്ടത്. ഷോലെ ഹെയിൻസ് എന്ന യുവതി വീൽചെയറിലുള്ള മുത്തശ്ശിയോടൊപ്പമാണ് യാത്രചെയ്യാനെത്തിയത്. ജൂൺ 22നാണ് സംഭവം. യാത്ര തുടങ്ങിയപ്പോഴാണ് യുവതി എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതും കോക്കപിറ്റിൽ കയറാൻ ശ്രമിച്ചതും അതു തടയാൻ ശ്രമിച്ച ക്രൂവിനെ ആക്രമിച്ചതുമെല്ലാം. 72 ലക്ഷം രൂപയാണ് യുവതി പിഴയൊടുക്കേണ്ടത്. ഇനിയൊരിക്കലും വിമാനത്തിൽ സഞ്ചരിക്കാനും കഴിയില്ല.
സംഭവത്തെക്കുറിച്ച് ജെറ്റ് 2വിലെ സിഇഒ വിശദീകരിക്കുന്നതിങ്ങനെ :- '' ഹെയിൻസിനെപ്പോലെ മോശമായിപ്പെരുമാറുന്ന ഒരു യാത്രക്കാരിയെ ആദ്യമായാണ് കാണുന്നത്. സ്വന്തം പ്രവൃത്തിക്കുള്ള പരിണിത ഫലങ്ങൾ അവർ അനുഭവിച്ചേ മതിയാകൂ. ഇതുമൂലം ഞങ്ങൾക്കു സംഭവിച്ച നഷ്ടം അവരിൽ നിന്ന് ഈടാക്കേണ്ടതായുണ്ട്.ഇതുപോലെ മോശമായി പെരുമാറുന്ന യാത്രക്കാരോട് ഇങ്ങനെ ചെയ്യുകയേ നിർവാഹമുള്ളൂ.''
യാത്രക്കാരിയുടെ പെരുമാറ്റം അതിരു വിടുന്നു എന്നു തോന്നിയപ്പോൾ അത് നിയന്ത്രിക്കാൻ മറ്റു യാത്രക്കാർ ശ്രമിച്ചെങ്കിലും അവർ അലറിവിളിക്കുകയും ഫ്ലൈറ്റ് അറ്റൻഡന്റൻസിനെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.
എമർജൻസി വാതിൽ തുറക്കുന്നതിൽ നിന്ന് തടയാൻ ശ്രമിച്ചപ്പോഴാണ് അങ്ങനെ സംഭവിച്ചത്. അവർ മെലിഞ്ഞ ശരീരപ്രകൃതമുള്ള ഒരു സ്ത്രീയാണ്. എങ്കിലും അവർക്ക് കരുത്തനായ ഒരു പുരുഷന്റെ അത്രയും ശക്തിയുണ്ടായിരുന്നു'-. വിമാനത്തിലെ മറ്റൊരു യാത്രക്കാരനായ സ്റ്റീവ് ബ്രൗൺ പറയുന്നത്.
'അക്ഷരാർഥത്തിൽ ഇടനാഴിയിൽ നിന്ന് എമർജൻസി വാതിലിനരുകിലേക്ക് അവർ ഓടുകയായിരുന്നു. എമർജൻസി വാതിൽ അവർ തുറക്കാൻ ശ്രമിച്ചു. ഭാഗ്യത്തിന് രണ്ട് ക്യാബിൻക്രൂ അവിടെയുണ്ടായിരുന്നു. അവരിരുവരും ചേർന്ന് യാത്രക്കാരിയെ വാതിലിനരുകിൽ നിന്ന് തള്ളിമാറ്റി. അതോടെ ആ സ്ത്രീ അവരെ ചീത്തവിളിക്കാൻ തുടങ്ങി. ഒരു പുരുഷനും ഒരു സ്ത്രീയുമായിരുന്നു ക്യാബിൻ ക്രൂ ആയി ഉണ്ടായിരുന്നത്. കൂട്ടത്തിലെ വലിയൊരു പുരുഷൻ ബലം പ്രയോഗിച്ച് അവരെ തറയിൽ കിടത്തി. രണ്ടു പേർ ചേർന്ന് അവരുടെ കൈകളിൽ മുറുകി പിടിച്ചു. മറ്റു രണ്ടു പേർ ചേർന്ന് കാലുകളിലും പിടിച്ചു'.- സംഭവത്തെക്കുറിച്ച് മറ്റൊരു യാത്രക്കാരിയായആമി വരോൾ വിശദീകരിക്കുന്നതിങ്ങനെ.
അതോടെ അവർ കൂടുതൽ വയലന്റ് ആവുകയും അലറുകയും ചെയ്തു.' എന്നെ വിടൂ, ഞാൻ എല്ലാവരെയും കൊല്ലാൻ പോവുകയാണ്' എന്നാണ് അവർ ഉറക്കെ അലറിയത്.