ബാങ്കിങ്ങിൽ നിന്ന് ജനറൽ ഇൻഷുറസിലേക്ക് അരുന്ധതി ഭട്ടാചാര്യ; ഒരുക്കങ്ങളിങ്ങനെ
Mail This Article
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ മേധാവി അരുന്ധതി ഭട്ടാചാര്യ കരിയറില്‍ പുതിയ ഇന്നിങ്സിന്. ബാങ്കിങ് മേഖലയില്‍നിന്നു വിരമിച്ച അരുന്ധതി ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലാണ് പുതിയ കരിയറിനു തുടക്കമിടാന്‍ ഒരുങ്ങുന്നത്.
ആദ്യപടിയായി രണ്ടു സുഹൃത്തുക്കളുമായി ചേര്‍ന്ന് കമ്പനി രൂപീകരിച്ച്, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ആദ്യ അംഗീകാരം നേടാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. അമേരിക്കന്‍ ഇന്‍ഷുറന്‍സ് സ്ഥാപനം എഐജി ഇന്ത്യ മേധാവി സുനില്‍ മേഹ്ത, എസ്ബിഐ മുന്‍ ഡയറക്ടര്‍ ദീപക് ഈശ്വര്‍ഭായ് എന്നിവര്‍ക്കൊപ്പമാണ് അരുന്ധതി ഇന്‍ഷുറന്‍സ് സ്ഥാപനം തുടങ്ങുന്നത്. വെല്മോ ഫിന്‍ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് സ്ഥാപനത്തിനു പേരിട്ടിരിക്കുന്നത്.
മൂല്യധന സമാഹരണമാണ് വെല്മോ നേരിടുന്ന ആദ്യത്തെ വെല്ലുവിളി. നിക്ഷേപകരില്‍നിന്ന് മൂലധനം സമാഹരിച്ചുകൊണ്ട് ഈ വെല്ലുവിളി അതിജീവിക്കാനാണ് അരുന്ധതിയുടെയും സുഹൃത്തുക്കളുടെയും ആദ്യശ്രമം. സ്ഥാപനത്തെക്കുറിച്ചുള്ള ആദ്യവിവരങ്ങള്‍ പുറത്തുവന്നെങ്കിലും ആരുന്ധതിയോ സുഹൃത്തുക്കളോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
രണ്ടുവര്‍ഷം മുമ്പ് 2017-ലാണ് അരുന്ധതി എസ്ബിഐയുടെ പടിയിറങ്ങുന്നത്. അതിനുശേഷം, മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെ ഏഴ് സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. അടുത്തിടെ, കുറേയധികം സ്ഥാപനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ബോര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നു. ഉടന്‍തന്നെ അനുമതി നേടി, പ്രവര്‍ത്തനം തുടങ്ങാനാണത്രേ വെല്മോയും ശ്രമിക്കുന്നത്.
24 ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും 27 ജനറല്‍ ഇന്‍ഷുറന്‍സ് സ്ഥാനപനങ്ങളുമുള്പ്പെടെ 68 ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളാണ് മാര്‍ച്ചിലെ കണക്കനുസരിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ജനറല്‍ ഇന്‍ഷുറന്‍സ് രാജ്യത്ത് വലിയ വളര്‍ച്ചാസാധ്യത ഇനിയുമുണ്ടെന്നാണ് കണക്കുകള്‍ തെളിയിക്കുന്നതും. അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഇന്ത്യ ഇപ്പോഴും പിന്നിലാണ്. ഈ സാധ്യതയില്‍ കണ്ണെറിഞ്ഞു കൊണ്ടാണ് ഈ രംഗത്തേക്ക് പുതിയ സ്ഥാപനങ്ങള്‍ കടന്നുവരുന്നതും.