ADVERTISEMENT

ബോൾഡ്, സെക്സി അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ടെങ്കിലും തന്റെ ജീവിതത്തിൽ നേരിട്ട, അതിജീവിച്ച ചില അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ടെലിവിഷൻ താരം നിയ ശർമ. ജീവിതത്തിലുണ്ടായ സമ്മർദ്ദങ്ങളെക്കുറിച്ചും തന്റെ തന്നെ ചില ദുശീലങ്ങൾ വരുത്തിവച്ച വിനയെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചും താരം മനസ്സു തുറക്കുകയാണ്.

അഴകളവുകളൊത്ത ശരീരം, സീറോ സൈസ് ഫിഗർ നിയയെ ക്കുറിച്ചോർക്കുമ്പോൾ ആദ്യം ആളുകളുടെ മനസ്സിലേക്കെ ത്തുന്നത് ഇക്കാര്യങ്ങളാണ്. മെലിയുക എന്നതിനേക്കാൾ ഏറെ ശ്രമകരമാണ് ശരീരത്തിന്റെ  അഴകളവുകൾ എന്നും ഒരുപോലെ നിലനിർത്തുകയെന്നത്. നിയ ശർമയ്ക്കും അതുപോലെ തന്നെയാണ്.  2017 ൽ ടോപ് 50 സെക്സിയസ്റ്റ് വുമൺ പട്ടികയിലിടംപിടിച്ച നിയ ജീവിതത്തിലെ ഓരോ ഉയർച്ച താഴ്ചകളെക്കുറിച്ചും ആരാധകരോട് തുറന്നു പറയാറുണ്ട്. ഒരുപാട് കഷ്ടപ്പെട്ടാണ് ഇന്ന് കാണുന്ന രൂപത്തിൽ താൻ എത്തിയതെന്ന് പലകുറി നിയ പറഞ്ഞിട്ടുണ്ട്.

ശരീരഭാരം കുറയ്ക്കുക എന്നത് ഒരു ഭ്രാന്തൻ ചിന്തയായി എപ്പോഴും തനിക്കൊപ്പമുണ്ടെന്നും ഈറ്റിങ് ഡിസോർഡേഴ്സിലേക്കും മറ്റുമാണ് അത് നയിച്ചതെന്നും നിയ പറയുന്നു. തന്റെ ജീവിതത്തിൽ സംഭവിച്ചതു പോലെയുള്ള അബദ്ധങ്ങൾ ഒരിക്കലും മറ്റുള്ളവരുടെ ജീവിതത്തിൽ സംഭവിക്കരുതെന്ന് ആഗ്രഹമുണ്ടെന്നും അതുകൊണ്ടാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നതെന്നും നിയ വ്യക്തമാക്കി.

എപ്പോഴും കാണാൻ നന്നായിരിക്കുക എന്നത് അഭിനേതാക്കൾ അനുഭവിക്കുന്ന സമ്മർദ്ദങ്ങളിലൊന്നാണെന്നും നിയ പറയുന്നു. കഠിനാധ്വാനം ചെയ്തും, അർപ്പണബോധത്തോടെ പ്രവർത്തിച്ചും തുടക്കം മുതൽ നല്ല ഒരു ഇമേജ് കാത്തു സൂക്ഷിക്കുന്നവർക്ക് ഈ സമ്മർദ്ദം എന്നുമുണ്ടാകുമെന്നും നിയ പറയുന്നു. ചിലപ്പോഴൊക്കെ ഇത്തരം സമ്മർദ്ദങ്ങൾ മാനസികമായിപ്പോലും വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നും ആ മാറ്റങ്ങൾ  ഭാരക്കൂടുതലായാകും ശരീരത്തിൽ പ്രതിഫലിക്കുകയെന്നും, തനിക്കും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നിയ പറയുന്നു.

ശരീര ഭാരം കൂടുമോ, ബോഡിഷെയ്പ്പ് നഷ്ടപ്പെടുമോ എന്നു തുടങ്ങി കുറേയേറെ ഭയങ്ങളിലായിരുന്നു തന്റെ ജീവിതമെന്നും  നിർഭാഗ്യവശാൽ ഒരു കിലോയെങ്ങാനും കൂടിപ്പോയാൽ താൻ കോപത്താൽ തിളയ്ക്കുമായിരുന്നുവെന്നും അവർ പറയുന്നു. കൊഴുപ്പടിയുന്നത് തനിക്കൊരിക്കലും സഹിക്കാൻ കഴിയാത്ത കാര്യമാണെന്നും ഇത്തരത്തിലുള്ള സ്വഭാവത്തിൽ നിന്ന് തന്നെ മോചിപ്പിച്ചത് തന്റെ സുഹൃത്തുക്കളായിരുന്നുവെന്നും നിയ വ്യക്തമാക്കി.

ശരീരത്തിന്റെ അഴകളവുകളോടുള്ള താൽപര്യം ഭ്രാന്തായി മാറിയത് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു തുടങ്ങിയത് താൻ പട്ടിണി കിടക്കാൻ ആരംഭിച്ചതോടെയാണെന്നും, വണ്ണം വയ്ക്കുമെന്ന് ഭയന്ന് തുടർച്ചയായി ഉച്ച ഭക്ഷണവും രാത്രി ഭക്ഷണവും ഒഴിവാക്കി പ്രോട്ടീൻ ഷെയ്ക്കുകളിൽ മാത്രം അഭയം പ്രാപിച്ചിരുന്നുവെന്നും അവർ പറയുന്നു. ആരോഗ്യപരമായ ഡയറ്റ് കൃത്യമായി പിന്തുടരുകയും പിന്നെ അതെല്ലാം ലംഘിച്ച് ഭക്ഷണത്തോട് ആസക്തി തോന്നി കണ്ണിൽക്കാണുന്നതെല്ലാം വാരിക്കഴിക്കുന്ന ഈറ്റിങ് ഡിസോർഡറും തനിക്കുണ്ടാ യിരുന്നുവെന്നും. ജങ്ക് ഫുഡ് എല്ലാം കഴിച്ചതിനു ശേഷം പിന്നീട് അതിയായ കുറ്റബോധം തോന്നുമായിരുന്നുവെന്നും നിയ പറയുന്നു.

പല വർഷങ്ങളിലും തുടർച്ചയായി ഇക്കാര്യങ്ങൾ തന്റെ ജീവിതത്തിൽ സംഭവിച്ചിരുന്നെന്നും അവർ പറയുന്നു. ചെയ്യുന്നത് ശരിയല്ലെന്നറിയാമായിരുന്നിട്ടും അതു തന്നെ ആവർത്തിക്കേണ്ടി വന്നുവെന്നും ഒരാൾക്ക് അവനവനോടു തന്നെ ചെയ്യാവുന്ന ഏറ്റവും മോശം കാര്യമായിരുന്നു അതെന്നും നിയ ഓർക്കുന്നു. 

പക്ഷേ കാര്യങ്ങൾ കൈവിട്ടു പോയപ്പോൾ രക്ഷക്കെത്തിയത് സുഹൃത്തുക്കളായിരുന്നെന്നും സഹപ്രവർത്തകരും അടുത്ത സുഹൃത്തുക്കളുമായിരുന്ന അർജുൻ ബിജ്‌ലാനിയും രവി ഡുബേയും ഏറെ പരിശ്രമിച്ചാണ് തന്റെ ദുശ്ശീലങ്ങൾ മാറ്റിയെടുത്തതെന്നും നിയ പറയുന്നു. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുമ്പോഴും മറ്റും അവരാണ് തന്നെ നേർവഴിക്കു നടത്തുന്നതെന്നും നിയ വ്യക്തമാക്കുന്നു.

തന്റെ അനുഭവത്തിൽ നിന്ന് മറ്റു സ്ത്രീകളോട് നിയ പറയാനാഗ്രഹിക്കുന്നതിതാണ് :-

' ഇത്തരം അനാരോഗ്യപരമായ ഭക്ഷണ ശീലങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ദയവായി അത് അവസാനിപ്പിക്കുക. ആരോഗ്യമുള്ള ഭക്ഷണം പോലെ തന്നെ പ്രധാനമാണ് കൃത്യമായ വ്യായാമവും. ഇതു രണ്ടും തുല്യമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോയാലേ ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കൂ. നല്ല ഭക്ഷണസാധനങ്ങൾ കഴിക്കുകയും അതോടൊപ്പം തന്നെ വർക്കൗട്ട് ചെയ്യുകയും വേണം. ഈറ്റിങ് ഡിസോർഡർ തിരിച്ചറിഞ്ഞതുകൊണ്ടും പരിഹരിച്ചതുകൊണ്ടുമാണ് തനിക്ക് അത്തരം പ്രശ്നങ്ങളെ അതിജീവിക്കാൻ കഴിഞ്ഞതെന്നും നിയ പറയുന്നു.

English Summary I have starved to look a certain way Says Nia Sharma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com