‘സുഷ്, എന്റെ ഹൃദയത്തിന്റെ പാതിയും കൊണ്ടാണ് നീ പോയത്’, ആത്മാവിൽ തട്ടി കൃതിയുടെ കുറിപ്പ്
Mail This Article
ബോളിവുഡ് താരം സുശാന്ത് സിങ്ങ് രജ്പുതിന്റെ മരണമുണ്ടാക്കിയ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരാധകരും. ഞായറാഴ്ചയാണ് 34കാരനായ സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സുശശാന്തിന്റെ ഓർമയില്‍ ഹൃദയസ്പർശിയായ വാക്കുകൾ പങ്കുവയ്ക്കുകയാണ് സുഹൃത്തും നടിയുമായ കൃതി സനോൻ. സുശാന്തിന്റെ മരണത്തെ കുറിച്ചും, വിഷാദത്തെ കുറിച്ചുമായിരുന്നു കൃതി സോഷ്യല്‍ മീഡിയയിൽ കുറിച്ചത്.
കൃതിയുടെ കുറിപ്പിന്റെ സംക്ഷിപ്ത രൂപം
സുഷ്, ചിന്താശേഷിയുള്ള നിന്റെ മനസു തന്നെയായിരുന്നു എല്ലാകാലത്തും നിന്റെ ഏറ്റവും അടുത്ത മിത്രവും ശത്രുവും. ജീവിച്ചിരിക്കുന്നതിനെക്കാൾ നല്ലത് മരണമാണെന്ന് ആ മനസ്സിന്റെ ഒരു നിമിഷത്തെ തോന്നലായിരുന്നു. പക്ഷേ, ആ തീരുമാനം എന്റെ ഹൃദയം തകർക്കുന്നു. നിനക്ക് ചുറ്റിലും ആ നിമിഷത്തിൽ ആരെങ്കിലുമുണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിന്നെ സ്നേഹിച്ചിരുന്നവരെ കുറിച്ച് ഓർക്കാൻ ആ നിമിഷത്തിൽ നിനക്ക് കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിന്റെ ഹൃദയം തകർത്ത കാരണങ്ങൾ എന്താണെന്ന് അറിയാൻ ആ നിമിഷത്തിലെങ്കിലും കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് കഴിയുന്നില്ല. കുറെയേറെ കാര്യങ്ങൾ ഇങ്ങനെയായിരുന്നെങ്കിൽ എന്ന് ഞാൻ ഈ നിമിഷം ആഗ്രബിക്കുകയാണ്. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമായിരുന്നു നീ. അതാണ് ഇപ്പോൾ നിനക്കൊപ്പം പോയത്. ഒരുഭാഗത്ത് എപ്പോഴും നീ ജീവിച്ചിരിക്കുന്നു. നിന്റെ സന്തോഷത്തിനായുള്ള പ്രാർഥനകൾ ഞാൻ ഒരിക്കലും അവസാനിപ്പിക്കില്ല. തുടരുകതന്നെ ചെയ്യും.
മുൻപ് കൃതിയുടെ സഹോദരി നൂപുറും സുശാന്തിന്റെ മരണത്തിൽ പ്രതികരണവുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ‘ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ മാനസികാരോഗ്യത്തെ കുറിച്ചാണ് പറയുന്നത്. എന്നാൽ മാനസീകമായി തളർത്തിയതിൽ ആരും മാപ്പു പറയുന്നില്ല. എത്രപേരുടെ മനസ്സിനെ നോവിച്ചിരിക്കുന്ന കാര്യങ്ങൾ നമ്മൾ ചെയ്തുകാണും. മരണശേഷം അതിവൈകാരികമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടുന്നു. തയവായി ഇത് നിർത്തണം. ഇത്രയധികം ഹൃദയമില്ലാതെ സംസാരിക്കരുത്.’– നൂപുർ വ്യക്തമാക്കി. സുശാന്തിന്റെ മരണത്തിൽ പ്രമുഖ ബോളിവുഡ് താരങ്ങൾക്കെതിരെ വിവിധതരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നു.