ADVERTISEMENT

പോപ് ഗായിക ബ്രിട്ട്നി സ്പിയേഴ്സ് കഴിഞ്ഞ ദിവസം കോടതിയില്‍ നടത്തിയ പ്രഖ്യാപനം ആരാധകരെ മാത്രമല്ല, അവരുടെ പാട്ട് ഇഷ്ടപ്പെടുന്നവരെയും അല്ലാത്തവരെയും ഒരുപോലെ ഞെട്ടിച്ചു. കഴിഞ്ഞ 12 വര്‍ഷമായി തന്റെ ജീവിതത്തില്‍ സ്വാധീനം  ചെലുത്തിക്കൊണ്ടിരിക്കുന്ന പിതാവിനെ അതില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നായിരുന്നു അവരുടെ ആവശ്യം.

ബ്രിട്ട്നിക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനാണ് ഈ ആവശ്യം ഉന്നയിക്കുന്ന പേപ്പറുകള്‍ കോടതിക്കു മുന്‍പാകെ ഹാജരാക്കിയത്. 38 വയസ്സുള്ള അമേരിക്കന്‍ ഗായിക ഇപ്പോള്‍ ആവശ്യപ്പെടുന്നത് തന്റെ ജീവിതത്തിന്റെ സംരക്ഷകനായി പിതാവ് വേണ്ട എന്നുതന്നെയാണ്. 2008 മുതല്‍ 19 വരെ ബ്രിട്ട്നി ജീവിതത്തില്‍ സ്വീകരിച്ച പ്രധാന നിലപാടുകളുടെടെല്ലാം പിന്നാല്‍ പിതാവ് ഉണ്ടായിരുന്നു. എന്നാല്‍ ഇനി അതു വേണ്ട എന്നാണ് ഗായിക ഉറപ്പിച്ച് ആവശ്യപ്പെട്ടിരിക്കുന്നത്. 

പിതാവ്  ജെയിംസിന്റെ നിഴല്‍ പോലും തന്റെ ജീവിതവഴികളില്‍ ഉണ്ടായിരിക്കരുത് എന്നാണത്രേ ബ്രിട്ട്നി ആഗ്രഹിക്കുന്നത്. വര്‍ഷങ്ങളായി ജെയിംസ് സ്പിയേഴ്സ് ആയിരുന്നു ബ്രിട്ട്നിയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ആന്‍ഡ്ര്യൂ എം വാലറ്റ് എന്ന അഭിഭാഷകനൊപ്പമായിരുന്നു ജെയിംസും ജോലി ചെയ്തിരുന്നത്. ആന്‍ഡ്ര്യൂ കഴിഞ്ഞ വര്‍ഷം രാജിവച്ചു. അതോടെ ഗായികയുടെ സ്വത്ത് പൂര്‍ണമായും കൈകാര്യം ചെയ്യുന്ന ചുമതല ജെയിംസിന്റെ ചുമലില്‍ വന്നുചേര്‍ന്നു. സാമ്പത്തികകാര്യങ്ങള്‍ക്കുപുറമെ ഗായികയുടെ പൊതുജീവിതം, കരിയര്‍ എന്നിവ നിയന്ത്രിക്കുന്നതും ജെയിംസ് തന്നെയായിരുന്നു. എന്നാല്‍ അത് ഇനി ആവര്‍ത്തിക്കേണ്ട എന്നാണ് ബ്രിട്ട്നിക്കു പറയാനുള്ളത്. വിഷയത്തെക്കുറിച്ചു പ്രതികരിക്കാന്‍ ജെയിംസ് സ്പിയേഴ്സിന്റെ അഭിഭാഷകന്‍ ഇതുവരെ തയാറായിട്ടില്ല. 

ജോഡി മോണ്ട്ഗോമറി എന്നയാളാണ് താല്‍ക്കാലികമായി ബ്രിട്ട്നിയുടെ സഹായിയായി പ്രവര്‍ത്തിക്കുന്നത്. അതു സ്ഥിരമായി തുടരുന്നതിനോടു ഗായികയ്ക്കു വിയോജിപ്പില്ല. അടുത്തിടെയൊന്നും പൊതുചടങ്ങില്‍ പാട്ട് അവതരിപ്പിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും രേഖകളില്‍ അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടുവര്‍ഷം മുന്‍പ് 2018 ഒക്ടോബറില്‍ ആയിരുന്നു ബ്രിട്ട്നിയുടെ അവസാനത്തെ പൊതുചടങ്ങ്. അതിനുശേഷം 2019 ല്‍ ലാസ് വെഗാസില്‍ സംഗീത പരിപാടി പ്ലാന്‍ ചെയ്തിരുന്നെങ്കിലും അവസാന നിമിഷം മാറ്റി.

ജെയിംസ് സ്പിയേഴ്സ് സംരക്ഷകനായി തുടരുന്നതും തന്റെ കുടുംബജീവിതവും പൊരുത്തപ്പെടാത്തതും ഗായികയെ അസ്വസ്ഥയാക്കിയിട്ടുണ്ടെന്നാണ് സൂചന. കൗമാര പ്രായത്തിലുള്ള രണ്ട് ആണ്‍മക്കളുണ്ട് ബ്രിട്ട്നിക്ക്. എന്നാല്‍ മക്കള്‍ നിലവില്‍ പിരിഞ്ഞുപോയ മുന്‍ ഭര്‍ത്താവ് കെവിന്‍ ഫെഡറിലിനൊപ്പമാണ്. എന്നാല്‍ നിരന്തരമായി ബ്രിട്ട്നി മക്കളെപ്പോയി കാണാറുണ്ടെന്നാണ് പറയപ്പെടുന്നത്. 

English Summary: Britney Spears doesn't want father to take control of her life anymore, asks court to curb power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com