പിജിക്ക് പഠിക്കുന്ന വനിതാ ടാങ്കർ ലോറി ഡ്രൈവർ; നിർഭയത്തോടെ ഡെലീഷ്യ പറയുന്നു
Mail This Article
ചെറുപ്പക്കാര്‍ക്കെല്ലാം പ്രചോദനമാണ് ഇന്ധന ടാങ്കര്‍ലോറി ഒാടിക്കുന്ന പെണ്‍കുട്ടി ഡെലീഷ്യ ഡേവിസ്. എം കോമിന് പഠിക്കുന്ന ഡെലീഷ്യ ആദ്യം ഒഴിവുസമയങ്ങളിലായിരുന്നു ടാങ്കർ ലോറി ഓടിക്കാൻ എത്തിയിരുന്നത്. ലോക്ക്ഡൗൺ ആയി ക്ലാസുകൾ ഓൺലൈനായതോടെ പഠനത്തോടൊപ്പം ഡ്രൈവിംഗും കൊണ്ടുപോവുകയാണ് ഡെലീഷ്യ. ഹൈറേഞ്ച് ഡ്രൈവിങ് ഇഷ്ടപ്പെടുന്ന ഡെലീഷ്യയ്ക്ക് ഇനിയും ഒട്ടേറെ ലക്ഷ്യങ്ങളുണ്ട്.
300 കിലോമീറ്ററോളം ടാങ്കർ ലോറി ഓടിക്കാറുണ്ട്. നേരത്തെ തന്നെ ഡ്രൈവിങ്ങിൽ താത്പര്യം ഉണ്ടായിരുന്നു. ലൈസൻസ് എടുക്കണമെന്നും ടാങ്കർ ലോറി ഓടിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും ഡെലീഷ്യ പറഞ്ഞു. ഇന്ധനം നിറച്ച ടാങ്കർ ലോറികൾ ഡ്രൈവ് ചെയ്യുന്നത് അത്യാവശ്യം റിസ്കുള്ള കാര്യമാണെന്നും ഡെലീഷ്യ പറയുന്നു. ‘കല്ലും മണലും നിറച്ച ലോറികൾ കൊണ്ടു പോകുന്നതിനെക്കാൾ പ്രയാസമാണ് ഇന്ധനം നിറച്ച വാഹനം കൊണ്ടു പോകുന്നത്. മണലും കല്ലുമെല്ലാമാകുമ്പോൾ വണ്ടി സ്റ്റേബിൾ ആയിരിക്കും. എന്നാൽ ലിക്വിഡാകുമ്പോൾ ഇളക്കം ഉണ്ടാകും. അതുകൊണ്ട് തന്നെ അപകട സാധ്യത കൂടുതലാണ്. കത്തിപ്പിടിക്കാനും വാഹനം മറിയാനുമുള്ള സാധ്യത കൂടുതലാണെന്നും ഡെലീഷ്യ വ്യക്തമാക്കി.
ലോറിഡ്രൈവറായിരുന്ന അച്ഛനിൽ നിന്നാണ് ഡെലീഷ്യ ഡ്രൈവിങ് പഠിച്ചത്. പിജി വിദ്യാർഥിനിയായ ഡെലീഷ്യ പുലർച്ചെ തന്നെ ലോഡ് എടുക്കാൻ ഇരുമ്പനത്തേക്ക് പോകും. ഡ്രൈവിങ് ഒരു പ്രൊഫഷനായി തുടരാൻ തന്നെയാണ് തന്റെ തീരുമാനമെന്നും ഡെലീഷ്യ വ്യക്തമാക്കി.