ADVERTISEMENT

2010ലാണ് ഇന്ത്യൻ വനിതാ ഹോക്കി ടീമിനൊപ്പം റാണി രാംപാൽ എത്തിയത്. കായിക രംഗത്തെ തന്റെ യാത്രകളെ കുറിച്ച് മനസ്സു തുറക്കുകയാണ് ഹരിയാന സ്വദേശിയായ ഈ യുവതി. ഹ്യുമൻസ് ഓഫ് മുബൈയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റാണി ജീവിത യാത്രയെ കുറിച്ച് പറയുന്നത്.

ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിൽ ഷഹാബാദ് മർക്കണ്ടയിലാണ് റാണി രാംപാലിന്റെ ബാല്യം. അക്കാലത്ത് പരിശീലനം ആരംഭിച്ചത് പൊട്ടിയ ഹോക്കി സ്റ്റിക്കിലായിരുന്നു എന്ന് റാണി പറഞ്ഞു. ‘അച്ഛൻ ഉന്തുവണ്ടി വലിക്കുന്ന തൊഴിലാളിയായിരുന്നു. പലവീടുകളിൽ ജോലിക്കു പോയി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഈ ജീവിതത്തിൽ നിന്ന് എനിക്ക് രക്ഷപ്പെടണമായിരുന്നു. എന്നും വൈദ്യുതി മുടങ്ങും. കൊതുകു ശല്യം കാരണം ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. രണ്ടു നേരവും ആവശ്യത്തിനു ഭക്ഷണം പോലും ഉണ്ടായിരുന്നില്ല. ഇടയ്ക്ക് വീട്ടിൽ വെള്ളം കയറും. ഇത്രയുമായിരുന്നു എന്റെ മാതാപിതാക്കൾക്ക് സാധിച്ചിരുന്നത്.  

ചെറുപ്പം മുതലേ ഹോക്കിയോട് താത്പര്യമുണ്ട്. വീടിനടുത്തുള്ള പരിശീലനകേന്ദ്രത്തിൽ കുട്ടികൾ കളിക്കുന്നത് കണ്ടിരിക്കുകയായിരുന്നു പ്രധാന വിനോദം. എല്ലാ ദിവസവും ഞാൻ പരിശീലകനോട് എന്നെ കൂടെ ഉൾപ്പെടുത്താമോ എന്നു ചോദിക്കും. നിരാശയായിരുന്നു ഫലം. പരിശീലനം നേടാനുള്ള ആരോഗ്യം നിനക്കില്ലെന്നു പറഞ്ഞ് അദ്ദേഹം എന്നെ ഒഴിവാക്കും. ഒടുവിൽ പൊട്ടിയ ഹോക്കി സ്റ്റിക്കുമായി ഞാൻ പരിശീലനം തുടങ്ങി. സൽവാറായിരുന്നു വേഷം. അങ്ങനെ എനിക്ക് കോച്ചിനെ സമ്മതിപ്പിക്കാൻ സാധിച്ചു. കുട്ടിപ്പാവാടയണിഞ്ഞ് മകൾ നാട്ടുകാർക്കു മുന്നിൽ ഹോക്കി കളിക്കുന്നത് കുടുംബത്തിനു താത്പര്യം ഉണ്ടായിരുന്നില്ല. എന്നെ ഒരു തവണ കളിക്കാൻ വിടു. ഇതിൽ ഞാൻ തോറ്റാൽ നിങ്ങള്‍ പറയുന്നതെന്തും ഞാൻ അനുസരിക്കാമെന്നും അദ്ദേഹത്തോട് പറഞ്ഞു. 

അതിരാവിലെ തന്നെ പരിശീലനം ആരംഭിക്കും. സമയം അറിയാൻ എന്റെ വീട്ടിൽ ക്ലോക്ക് ഉണ്ടായിരുന്നില്ല. അമ്മ രാവിലെ ഉണർന്ന് പുലരാറായോ എന്ന് അകാശം നോക്കി എന്നെ വിളിച്ചുണർത്തും. അക്കാദമിയിൽ എല്ലാവരും 500 മില്ലി ലിറ്റർ പാൽ കൊണ്ടുവന്ന് കുടിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. എന്റെ മാതാപിതാക്കൾക്ക് 200 മില്ലിലിറ്റർ മാത്രമേ എനിക്കു നൽകാൻ സാധിച്ചിരുന്നുള്ളൂ. ബാക്കി ഞാൻ വെള്വം ചേർത്തു കുടിക്കും. 

പരിശീലകനാണ് പലപ്പോഴും ഭക്ഷണകാര്യങ്ങളിൽ എന്നെ സഹായിച്ചത്. അദ്ദേഹം എനിക്കും ഹോക്കി കിറ്റും ഷൂസും വാങ്ങി നൽകി. എല്ലാദിവസവും ഞാൻ പരിശീലനം നടത്തി. ഒരു മത്സരത്തിന് എനിക്ക് സമ്മാനമായി ലഭിച്ച 500 രൂപ അച്ഛനു നൽകി. അദ്ദേഹത്തിന് അത്രയും ഒന്നിച്ച് ഒരിക്കലും ലഭിച്ചിരുന്നില്ല. നമുക്ക് സ്വന്തമായി വീടുണ്ടാക്കണമെന്ന് ഞാൻ വീട്ടുകാരോട് ഒരിക്കൽ പറഞ്ഞു. നിന്റെ ഹൃദയം ചെയ്യുന്നതുപോലെ ചെയ്യൂ എന്നു പറഞ്ഞ് വീട്ടുകാർ കൂടെ നിന്നു. അവരുടെ എല്ലാം പിന്തുണയാണ് എന്നെ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വരെ എത്തിച്ചത്. എന്റെ വാഗ്ദാനം പോലെ തന്നെ 2017ൽ ഞങ്ങള്‍ പുതിയ വീടുവാങ്ങി. അന്ന് ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു.’– റാണി ജീവിതത്തെ കുറിച്ച് പറയുന്നു. 

English Summary: Rani Rampal's Inspiring Journey From Broken Hockey Sticks To Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com