‘ചിലപ്പോൾ ഭയം തോന്നാറുണ്ട്; ഏതെങ്കിലും തീപിടിത്തത്തിൽ എന്റെ ജീവൻ നഷ്ടമാകാം, പക്ഷേ...!’
Mail This Article
2018ൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന പേരാണ് എസ്.ബി. പാട്ടീലിന്റേത്. മുംബൈ ക്രിസ്റ്റൽ ടവറിലുണ്ടായ തീപിടിത്തത്തിൽ 13 പേരെ രക്ഷപ്പെടുത്തിയാണ് അവർ ധീരനായികയായത്. രക്ഷപ്പെട്ടവരിൽ രണ്ട് ഗർഭിണികളും ഉണ്ടായിരുന്നു. സ്ത്രീകൾക്ക് സാധിക്കില്ലെന്നു പറഞ്ഞ ദൗത്യം ധൈര്യ സമേതം ഏറ്റെടുത്ത് വിജയിച്ചതിനെ കുറിച്ച് പറയുകയാണ് എസ്.ബി പാട്ടീൽ. ഹ്യുമൻസ് ഓഫ് മുംബൈയിലൂടെയാണ് അവര്‍ തന്റെ ജീവിത കഥ വിവരിക്കുന്നത്.
എസ്.ബി. പാട്ടീലിന്റെ കുറിപ്പ് ഇങ്ങനെ:
എനിക്ക് 24 വയസ്സുള്ളപ്പോഴാണ് പത്രത്തില്‍ വന്ന ഒരു ജോലി ഒഴിവിന്റെ പരസ്യവുമായി എന്റെ അമ്മാവൻ വീട്ടില്‍ വന്നത്. മുംബൈയിലെ അഗ്നി സുരക്ഷാ സേനയിലേക്ക് ആദ്യമായി സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ പരസ്യമായിരുന്നു അത്. എന്റെ അച്ഛനായിരുന്നു അതറിഞ്ഞപ്പോള്‍ എന്നെക്കാള്‍ ഉത്സാഹം. നല്ല ജോലിയാണെന്നും ഇത് സ്ത്രീകള്‍ക്ക് വലിയൊരു അവസരമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നെ നിര്‍ബന്ധിച്ച് ജോലിക്ക് അപേക്ഷ അയപ്പിച്ചത് അച്ഛനും അമ്മാവനും കൂടിയായിരുന്നു. സ്ത്രീകളായതിനാല്‍ ഒന്‍പത് മുതല്‍ അഞ്ച് വരെയുള്ള സാധാരണ ഓഫീസ് ജോലിയായിരിക്കും എന്നായിരുന്നു എന്റെ വിചാരം. കാരണം അന്നുവരെ അഗ്നിരക്ഷാ സേനയിൽ പുരുഷൻമാരെ മാത്രമായിരുന്നു ഞാൻ കണ്ടത്. അതും സിനിമകളിൽ മാത്രം.
റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ സെന്ററില്‍ എത്തിയപ്പോഴാണ് ഈ ജോലിയുടെ മറ്റൊരു മുഖം തന്നെ ഞാന്‍ കാണുന്നത്. എവിടെയോ രക്ഷാദൗത്യത്തിനായി 60 സെക്കന്‍ഡുകൾ കൊണ്ട് തയ്യാറായി വണ്ടിയിൽ പുറപ്പെടുന്ന അഗ്നിശമന സേനാംഗങ്ങളെ കണ്ട് ഞാൻ അക്ഷരാർഥത്തിൽ അമ്പരന്നു. സ്‌കൂളില്‍ കായിക താരമായിരുന്നതിനാല്‍ ശാരീരിക ക്ഷമതാ പരീക്ഷകളില്‍ വിജയിക്കാന്‍ എനിക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ഞങ്ങള്‍ പത്തുപേരാണ് ആ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സാഹസികമായ ജോലികള്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമായിരുന്നു. പെണ്‍കുട്ടി എന്ന വേര്‍തിരിവില്ലാതെ എന്റെ മാതാപിതാക്കള്‍ അതിന് പ്രോത്സാഹനവും നല്‍കി. .
എന്നും ആദ്യം പരിശീലനത്തിന് എത്തിയത് ഞാനായിരുന്നു. എന്നേക്കാള്‍ ഭാരമുള്ള ഹോസ് ഉയര്‍ത്താനും ഡമ്മീസ് എടുക്കാനുമൊന്നും യാതൊരു മടിയും എനിക്കുണ്ടായിരുന്നില്ല. വെളുപ്പിനെയുള്ള പരിശീലനത്തിനായി എത്തുമ്പോള്‍ സ്‌റ്റോര്‍ റൂമില്‍ എന്റെ ആദ്യത്തെ പുഷ് അപ്പുകള്‍ ഞാന്‍ എടുക്കും. പുരുഷ സേനാംഗങ്ങളേക്കാള്‍ താഴെയാണ് സ്ത്രീ അംഗങ്ങള്‍ എന്ന് ഒരിക്കലും തോന്നരുതെന്ന് എനിക്ക് വാശിയുണ്ടായിരുന്നു. ധീരന്മാരെ സൃഷ്ടിക്കുക ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളല്ല, അത്തരം സാഹചര്യങ്ങളില്‍ നമ്മുടെ ഉള്ളിലെ ധീരത പുറത്തു വരുകയാണ് ചെയ്യുന്നതെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥർ ഞങ്ങൾക്കു നൽകിയ നിർദേശം.
ആദ്യത്തെ എന്റെ രക്ഷാ ദൗത്യം ഒരു ക്ഷേത്രത്തിലായിരുന്നു. സീലിങ് തകര്‍ന്നു വീണതിന് കീഴില്‍ പെട്ടുപോയ ഒരു സ്ത്രീയെയാണ് അന്ന് ഞാന്‍ രക്ഷപ്പെടുത്തിയത്. പണി നടന്നുകൊണ്ടിരുന്ന ഭാഗത്തെ സിമന്റ് സീലിങ് പെളിഞ്ഞുവീണ് അതിനിടയിലാണ് അവര്‍ പെട്ടുപോയത്. സിമന്റ് ഉണങ്ങിയിരുന്നില്ല. അവരെ ഞാന്‍ അതിനടിയില്‍ നിന്ന് വലിച്ച് പുറത്തെടുത്തു. ആ സ്ത്രീയുടെ അമ്മ കരഞ്ഞുകൊണ്ടാണ് അന്നെനിക്ക് നന്ദി പറഞ്ഞത്. 2018 ലാണ് എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായത്.മുംബൈയിലെ ക്രിസ്റ്റല്‍ ടവറിലുണ്ടായ വലിയ തീപിടുത്തം. അന്ന് പതിമൂന്ന് ആളുകളെ എനിക്ക് രക്ഷിക്കാന്‍ പറ്റി, അതില്‍ രണ്ട് പേര്‍ ഗര്‍ഭിണികളായിരുന്നു.
ഈ ജോലിയിലെ ഏറ്റവും വലിയ സന്തോഷം രക്ഷപ്പെടുത്തിയവര്‍ എന്നും നമ്മളെ ഓര്‍ത്തിരിക്കും എന്നതാണ്. ഒരിക്കല്‍ ഒരു ചടങ്ങിനിടെ ഒരു സ്ത്രീ എന്റെ അരികിലെത്തി കൈയില്‍ പിടിച്ചു. നിങ്ങള്‍ കാരണമാണ് ഞാനിപ്പോള്‍ ജീവിച്ചിരിക്കുന്നതെന്ന് പറഞ്ഞു. അതൊക്കെ മറക്കാനാവാത്ത അനുഭവങ്ങളാണ്. എന്റെ കുടുംബമാണ് എന്റെ ബലം. അവര്‍ ഒരിക്കലും എന്റെ പ്രൊഫഷന്‍ ഉപേക്ഷിക്കാനോ വിവാഹം കഴിച്ച് വീട്ടമ്മയാവാനോ എന്നോട് പറഞ്ഞിട്ടില്ല. പകരം ധീരയായ നിങ്ങളുടെ സഹോദരിയെ കണ്ടുപഠിക്കൂ എന്ന് എന്റെ സഹോദരന്മാരെ ഉപദേശിക്കുകയാണ് ചെയ്തത്. എനിക്ക് വിവാഹാലോചനകള്‍ വന്നപ്പോള്‍ എല്ലാവര്‍ക്കും ഞാന്‍ ഒരു നല്ല ഗൃഹനാഥയാകില്ലെന്ന് അഭിപ്രായമുണ്ടായിരുന്നു. ചിലര്‍ എന്നോട് നൈറ്റ് ഷിഫ്റ്റ് ഉപേക്ഷിക്കാമോ എന്നാണ് ചോദിച്ചത്, ചിലര്‍ നീ ജോലിക്കു പോയാല്‍ വീട്ടുകാര്യങ്ങള്‍ ആരു നോക്കുമെന്നും ചോദിച്ചു.
2016- ലാണ് ഞാന്‍ എനിക്ക് മനസ്സിനിണങ്ങിയ ആളെ കണ്ടെത്തുന്നത്. എന്റെ ജോലിക്ക് പിന്തുണ നല്‍കുന്ന ഒപ്പം നില്‍ക്കുന്നയാള്‍. രു വര്‍ഷം കഴിഞ്ഞ് ഞാന്‍ ഞങ്ങളുടെ മകന് ജന്മം നല്‍കി. എനിക്ക് ജോലിക്ക് പോകേണ്ടി വരുമ്പോള്‍ അദ്ദേഹമോ എന്റെ മാതാപിതാക്കളോ ആണ് കുഞ്ഞിനെ നോക്കിയത്. ചിലപ്പോള്‍ ഞാന്‍ ഭയക്കാറുണ്ട്, ഏതെങ്കിലും ഒരു തീപിടുത്തത്തില്‍ എന്റെ ജീവന്‍ നഷ്ടമാകാം എല്ലാ അഗ്നിസുരക്ഷാ സേനാംഗങ്ങളുടെയും ഭയം തന്നെയാണ് അത്. എന്നാല്‍ യൂണിഫോമില്‍ ഞാന്‍ നടന്നു പോകുമ്പോള്‍ വഴിയില്‍ നിന്ന് കൈ വീശുന്ന കുട്ടികളെയും മറ്റും കാണുമ്പോള്‍ മനസ്സില്‍ ഒരു അഭിമാനം ഉണരും. ഭയത്തേക്കാൾ മുകളിലാണ് അത്. എല്ലാ സ്ത്രീകള്‍ക്കും അങ്ങനെയായിരിക്കണമെന്നാണ് എന്റെ ആഗ്രഹം. നമ്മുടെയെല്ലാവരുടെയും ഉള്ളില്‍ ചെറിയൊരു തീക്കനലുണ്ട്, അത് ആളിക്കത്തിക്കുകയാണ് വേണ്ടത്. ’– എസ്.ബി. പാട്ടീൽ പറയുന്നു.
English Summary: Life Story Of SB Patil