ബിക്കിനി ധരിക്കുന്നതും ചുംബിക്കുന്നതും വിമർശിക്കപ്പെട്ടു; രാജ്യം വിട്ടു പോകേണ്ടി വന്ന കാലത്തെ കുറിച്ച് മല്ലിക
Mail This Article
മാധ്യമങ്ങളുടെ നിരന്തരമായ വേട്ടയാടലിനെ തുടർന്ന് തനിക്ക് രാജ്യം വിടേണ്ടി വന്ന അവസ്ഥയെ കുറിച്ചു പറയുകയാണ് ബോളിവുഡ് താരം മല്ലിക ഷരാവത്ത്. ചിലമാധ്യമങ്ങൾ തന്നെ മോശം സ്ത്രീയായി ചിത്രീകരിച്ചതായും മല്ലിക ഷരാവത്ത്് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ അതിനു മാറ്റം സംഭവിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മല്ലികയുടെ പ്രതികരണം.
‘ഞാൻ ചെയ്ത രംഗങ്ങളുടെയും ധരിക്കുന്ന വസ്ത്രത്തിന്റെയും പേരിൽ വിമർശനങ്ങൾ നേരിട്ടു. ഓൺസ്ക്രീനിൽ ബിക്കിനി ധരിക്കുന്നതും ചുംബന രംഗങ്ങളും വിമർശിക്കപ്പെട്ടു. ധാർമികതയില്ലാത്തവളാണെന്ന് പലരും പറഞ്ഞു. എന്നാൽ ഇപ്പോൾ സമൂഹത്തിനുള്ള വളർച്ചയിൽ എനിക്ക് സന്തോഷമുണ്ട്. ആളുകൾ കൂടുതൽ സഹിഷ്ണുതയുള്ളവരായിരിക്കണം’– മല്ലിക പറഞ്ഞു
ചില മാധ്യമങ്ങൾ തന്നെ നിരന്തരം വേട്ടയാടിയിരുന്നതായും മല്ലിക പറയുന്നു. ‘പുരുഷൻമാരെക്കാൾ കൂടുതൽ സ്ത്രീകളാണ് കുറ്റപ്പെടുത്തലുകളുമായി എത്തിയത്. എന്തുകൊണ്ടാണ് സ്ത്രീകളെല്ലാം എതിരാകുന്നതെന്ന് എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല. അത് മടുത്താണ് കുറച്ചു കാലത്തേക്ക് രാജ്യം വിടാൻ തീരുമാനിച്ചത്. കാരണം എനിക്കൊരു ബ്രേക്ക് വേണമായിരുന്നു. പക്ഷേ, ഇന്ന് അവർ എന്നെ കൂടുതല്‍ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.’– മല്ലിക വ്യക്തമാക്കി.