ADVERTISEMENT

ഭരതനാട്യത്തിലെ ശൈലിഭേദങ്ങളിൽ മേളത്തൂർ ശൈലി കുച്ചിപ്പുടിയിൽനിന്നും പ്രേരണ ഉൾക്കൊണ്ടിട്ടുണ്ട്. ഭക്തിരസപ്രധാനമായ ഈ നൃത്തശൈലി വികസിപ്പിച്ചെടുത്തവരിൽ ശ്രീദേവി ഉപാസകനായ മാൻഗുഡി ദൊരൈരാജ അയ്യർ ആദ്യം ഓർക്കേണ്ട പേരാണ്. മാൻഗുഡി ഒരു മൃദംഗവാദകനും സംഗീത പണ്ഡിതനുമായിരുന്നു. ‘സ്വബോധഭാരത നവനീതം’ എന്ന പേരിൽ മേളത്തൂർ ശൈലിയെക്കുറിച്ച് വിശദീകരിക്കുന്ന ഒരു ഗ്രന്ഥവും അദ്ദേഹത്തിന്റേതായുണ്ട്. പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി മാൻഗുഡിയുടെ ശിഷ്യപരമ്പരയിൽ ഉൾപ്പെടുന്നു. 

മേളത്തൂർ ശൈലിയുടെ ആധികാരികത നിലനിർത്തി അതിനെ കാലാനുസൃതമായി പരിഷ്കരിച്ചതിൽ കേരളത്തിൽ വേരുകളുള്ള ഗുരു ഷീല ഉണ്ണികൃഷ്ണന്റെ സംഭാവന എടുത്തുപറയേണ്ടതാണ്. മേളത്തൂർ ഭരതനാട്യത്തിൽ ഇന്ന് അറിയപ്പെടുന്ന പേരുകളാണ് ഷീല ഉണ്ണികൃഷ്ണനും പ്രിയ ശിഷ്യ ഹരിണി ജീവിതയും. ജി.നരസിംഹൻ-വിജയലക്ഷ്മി ദമ്പതികളുടെ ഇളയമകളായി 1995ൽ ചെന്നെയിൽ ജനിച്ച ഹരിണി നൃത്താഭ്യാസം നന്നേ ചെറിയ പ്രായംമുതൽ തുടങ്ങി. അക്കാലത്ത് പത്മശേഷാദ്രി ബാലഭവനിൽ ഗുരു ഷീല ഉണ്ണികൃഷ്ണൻ നൃത്താധ്യാപികയായിരുന്നു. ഹരിണി തന്റെ ഗുരുവിനെ കണ്ടെത്തുന്നതും സ്കൂളിൽവച്ചായിരുന്നു. 

harinie-jeevitha-1

നൃത്തത്തിലുള്ള കുഞ്ഞു ഹരിണിയുടെ താൽപര്യം തിരിച്ചറിഞ്ഞ മാതാപിതാക്കൾ നൃത്തം ശാസ്ത്രീയമായി അഭ്യസിക്കുന്നതിന് ഗുരു ഷീലയുടെ ചെന്നൈയിലുളള ശ്രീദേവി നൃത്താലയത്തിൽ ചേർത്തു. 2006ൽ പതിനൊന്നാം വയസ്സിൽ ഒരു വിനായക ചതുർത്ഥി ദിനത്തിൽ ഹരിണി ജീവിതയുടെ അരങ്ങേറ്റം നടന്നു. ഹരിണിക്ക് നൃത്തം പാരമ്പര്യമായി ലഭിച്ച സിദ്ധിയായിരുന്നില്ല. നൃത്താഭ്യാസത്തിന്റെ ആദ്യനാളുകളിൽ അനുഭവിച്ച യാതനകൾ നിരവധിയായിരുന്നു. ശരീരത്തെ നൃത്തത്തിനുവേണ്ടി ഒരുക്കിയെടുക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. അതിനുവേണ്ടി എങ്ങിനെ കഷ്ടപ്പെടാനും അവർ തയാറായിരുന്നു. ഒരു പൂമൊട്ട് സുഗന്ധം പരത്തുന്ന പുഷ്പമായി വിരിയുന്നതു പോലെ ഹരിണിയുടെ നൃത്തം മെല്ലെ നയന സുഖമുള്ളതായിത്തുടങ്ങി. തെറ്റുകൾ തിരുത്തി അടുത്ത സ്റ്റേജിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഹരിണിയും ആത്മാർഥമായി ശ്രമിച്ചു. ഗുരു ഷീല ഉണ്ണികൃഷ്ണൻ ശിഷ്യയുടെ കുറവുകൾ മനസ്സിലാക്കി അവർക്കു വേണ്ട നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. 

സ്കൂളിലും കോളജിലും പഠിക്കുമ്പോൾ തന്നെ തന്റെ ജീവിതം നൃത്തത്തിനുള്ളതാണെന്ന് ഹരിണി ഉറപ്പിച്ചു. അതിന് ബലം കൂട്ടുന്ന സംഭവങ്ങൾ അവരുടെ ജീവിതത്തിലും ഉണ്ടായി. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ‘ബാലശ്രീ അവാർഡ്’ നേടുമ്പോൾ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ആ അവർഡിനർഹയായ ഭരതനാട്യം നർത്തകിയായി ഹരിണി. പതുക്കെ ഹരിണി നൃത്തത്തിന്റെ പര്യായമായി മാറിത്തുടങ്ങി. മദ്രാസ് മ്യൂസിക് അക്കാദമി, കൃഷ്ണഗാന സഭ, നാരദഗാന സഭ തുടങ്ങി നിരവധി പ്രൗഢ ഗംഭീരമായ വേദികളിലും ഹരിണിക്ക് അവസരങ്ങൾ ലഭിച്ചു. അവിടെയെല്ലാം ആസ്വാദകരെ അതിശയിപ്പിക്കുന്ന നൃത്തം അവതരിപ്പിക്കാൻ ഹരിണിക്കായി. ചെന്നൈയിലും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും രാജ്യത്തിനകത്തും പുറത്തും ഹരിണിയുടെ പേര് സുപരിചിതമായിത്തുടങ്ങി. ശ്രീദേവി നൃത്യാലയയുടെ യൂട്യൂബ് ചാനൽ ഹരിണിയുടെ നൂറിലധികം നൃത്ത വിഡിയോകൾ അപ്‌ലോഡ് ചെയ്തതും ഹരിണിയുടെ നൃത്തം ലോകത്തെമ്പാടും എത്തിച്ചേരാൻ കാരണമായി. ശ്രീദേവി നൃത്യാലയയുടെ ഡാൻസ് ഡ്രാമ പ്രൊഡക്‌ഷനുകളിലും ഹരിണി നിത്യസാന്നിധ്യമാണ്.

ചടുലമായ ചുവടുകളും കരണങ്ങളുടെ പ്രാധാന്യവും മേളത്തൂർ ശൈലിയുടെ പ്രത്യേകതയാണ്. മേളത്തൂർ ശൈലി ഭക്തിരസപ്രധാനമാണ്. ചിട്ടയായ അടവു പരിശീലനത്തിന്റെ മികവ് ഹരിണിയുടെ നൃത്തത്തിന് അസാധാരണമായ പൂർണത നൽകുന്നു. ഉദാഹരണത്തിന് കുതിത്ത്മെട്ട് അടവിൽ ഉപ്പൂറ്റി പരമാവധി ഉയർത്തി കാൽവിരലുകളിൽ ശരീരത്തെ പൂർണമായും ബാലൻസ് ചെയ്തു നിർത്തുന്നത് നൃത്തത്തിന് അസാധാരണമായ സൗന്ദര്യം നൽകുന്നു. അരമണ്ഡലത്തിലിരുന്ന് സങ്കീർണങ്ങളായ പദചലനങ്ങളുടെ അനായാസ അവതരണം, കരണങ്ങളുടെ ഭംഗി, അംഗശുദ്ധി, താളബോധം എന്നിവയിൽ ഹരിണി പ്രത്യേക മികവു പുലർത്തുന്നു. ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ മുഖവും ശരീരവും ഹരിണിയെ മികച്ച നർത്തകിയാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. ഹരിണി നൃത്തം ചെയ്യുമ്പോൾ  അറിഞ്ഞോ അറിയാതെയോ ഒരു നിഷ്കളങ്കയായ കുട്ടിയെ കാണാനാകും. ആ കുട്ടിത്തം അവരുടെ നൃത്തത്തിന്റെ ആസ്വാദനത്തെ വർദ്ധിപ്പിക്കുന്നതേയുള്ളൂ. ഈയടുത്തായി സ്വന്തമായ നൃത്തസംവിധാനത്തിലേക്കും ഹരിണി കടന്നിട്ടുണ്ട്. കൃഷ്ണ ഗാനസഭയുടെ നാട്യകലാ കോൺഫറൻസിൽ അവതരിപ്പിച്ച ‘നൃത്തകേളി’യും ‘ഹസ്ത അലാരിപ്പും’ പരമ്പരാഗത മേളത്തൂർ ശൈലിയെ അൽപവും പരുക്കേൽപ്പിക്കാതെയുള്ള പുതിയ പരീക്ഷണങ്ങളാണ്. ഇരുപത് വർഷമായി നൃത്തരംഗത്ത് തുടരുന്ന ഹരിണി ജീവിത ഇതിനോടകം തന്നെ ലോകത്താകമാനം ആരാധകരെ നേടിക്കഴിഞ്ഞു. 

English Summary: Life Story Of Classical Dancer Harinie Jeevitha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com