ഗ്ലാമർ സിനിമയിലെ അവിഭാജ്യ ഘടകമാണെന്ന് ഞാൻ കരുതുന്നില്ല: തുറന്നു പറഞ്ഞ് വിദ്യാ ബാലൻ
Mail This Article
കഹാനി2, ദുർഗാറാണി സിങ്, ബീഗം ജാൻ, നത്ഖത്, ഷെർണി, ജൽസ എന്നിങ്ങനെ ഗ്ലാമറിന് അധികം പ്രാധാന്യം നൽകാത്ത സിനിമകളിൽ വിദ്യാ ബാലൻ അഭിനയിച്ചിരുന്നു. ഗ്ലാമർ ഘടകമായി വരാത്ത സിനികളിൽ അഭിനയിച്ചതിനെ കുറിച്ചു തുറന്നു പറയുകയാണ് താരം. ഗ്ലാമർ സിനിമയിൽ അവിഭാജ്യ ഘടകമാണെന്നു കരുതുന്നില്ലെന്നും താരം വ്യക്തമാക്കി.
‘ഞാൻ ഇത്തരം കാര്യങ്ങൾ അധികം ശ്രദ്ധിക്കാറില്ല. ഞാൻ സിനിമകള് തിരഞ്ഞെടുക്കുന്നതിൽ ഗ്ലാമർ ഒരു ഘടകമല്ല. ഞാൻ ഇവിടെ കഥകൾ പറയാനാണ് വരുന്നത്. ഇവിടെ നിന്നും എനിക്ക് കഥകൾ ലഭിക്കുന്നു. അവ ഓരോന്നും ഓരോസമയത്തും തികച്ചും വ്യത്യസ്തമായിരിക്കും. യാഥാർഥ്യത്തോട് വളരെ അടുത്തു നിൽക്കുന്ന കഥകൾ ഞാൻ സ്വീകരിക്കും.’– വിദ്യ പറയുന്നു.
2005 ൽ പരിനീത എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിൽ വിദ്യ ബാലൻ അരങ്ങേറിയത്. വ്യത്യസ്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധനേടിയ വിദ്യ അവതരിപ്പിച്ച കഥാപാത്രങ്ങൾ സമകാലിക വാണിജ്യ സിനിമകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ‘ഒരു സിനിമ ചെയ്യാമെന്ന് തീരുമാനിക്കുമ്പോൾ, ആ സിനിമയിൽ ഞാൻ എങ്ങനെയാണ് എത്തേണ്ടതെന്നും ചിന്തിക്കും. അതിനാണ് ആദ്യത്തെ പരിഗണന. ജനങ്ങൾ എന്താണ് എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്ന് എനിക്ക് വ്യക്തമല്ല. കാരണം, ഓരോരുത്തരും ഓരോന്നായിരിക്കും പ്രതീക്ഷിക്കുന്നത്. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു കഥാപാത്രം ചെയ്യാൻ എനിക്കു സാധിക്കില്ല.’– വിദ്യ വ്യക്തമാക്കി.
‘നിങ്ങൾ ആത്മവിശ്വാസമുള്ള ഒരു സ്ത്രീ ആണെങ്കിൽ പറയുന്ന കാര്യം കൃത്യമായിരിക്കും. നിങ്ങളുടെ ശബ്ദം പലരെയും ഭയപ്പെടുത്തിയേക്കാം. നമുക്കെല്ലാവർക്കും ശബ്ദമുണ്ട്. പക്ഷേ, നമ്മളിൽ പലരും അത് കൃത്യമായി ഉപയോഗിക്കുന്നില്ല.’– വിദ്യ കൂട്ടിച്ചേർത്തു.
English Summary: Vidya Balan on playing deglam parts: Glamour isn’t the reason why I joined films