ADVERTISEMENT

മലയാളി സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ. മലയാളത്തിലും തമിഴിലും എല്ലാം ഒട്ടേറെ മികച്ച വേഷങ്ങൾ ചെയ്തു. പിന്നീട് മിനിസ്ക്രീനിലും തന്റെതായ സ്ഥാനം ഉറപ്പിച്ച താരം ഇപ്പോൾ തന്റെ ഇപ്പോഴത്തെ ജീവിതം  തുറന്നു പറയുകയാണ്. ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പു വിറ്റാണ് ജീവിക്കുന്നതെന്നും താരം തുറന്നു പറയുന്നു. ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യയുടെ പ്രതികരണം. 

ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ: ‘ജോലിയുണ്ടെങ്കിലേ സാമ്പത്തിക ഭദ്രതയുണ്ടാകൂ. ഇപ്പോൾ എനിക്ക് ജോലിയില്ല. സാമ്പത്തിക ഭദ്രതയും ഇല്ല. തെരുവു തോറും സോപ്പു വിറ്റാണ് ജീവിക്കുന്നത്. ഞാനാണ് എന്റെ കുടുംബം. മകൾ വിവാഹിതയാണ്. കടങ്ങളില്ല. എന്തു ജോലി നൽകിയാലും ചെയ്യാൻ ഞാൻ തയാറാണ്. നാളെ നിങ്ങളുടെ ഓഫിസിൽ ജോലി നൽകിയാലും ഞാൻ സ്വീകരിക്കും. അടിച്ചു വാരി കക്കൂസ് കഴുകി ഞാൻ സന്തോഷത്തോടെ തിരിച്ചു പോകും. 

സിനിമകൾ ചെയ്യാൻ എനിക്കിപ്പോഴും താത്പര്യമുണ്ട്. ആരെങ്കിലും വിളിക്കും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ. സ്ത്രീകൾ അവർ നേരിടുന്ന പ്രശ്നങ്ങൾ തുറന്നു പറയണം. പൊതുയിടത്തിലേക്ക് സ്ത്രീകൾ കടന്നു വരുമ്പോൾ എന്തും കേൾക്കാൻ അവർ തയ്യാറാകണം. നല്ലകാര്യങ്ങളും മോശം കാര്യങ്ങളും അതിലുണ്ടാകാം.  ഒരു സ്ത്രീക്ക് ഒരു പുരുഷനും ഒരു പുരുഷന് ഒരുസ്ത്രീയും വേണമെന്നില്ല. നമ്മൾ ജനിക്കുമ്പോഴും മരിക്കുമ്പോഴും തനിച്ചാണ്. അതുകൊണ്ടു തന്നെ വിവാഹമൊന്നും നിർബന്ധമുള്ള കാര്യമല്ല. ആൺകുട്ടികൾ എന്തിനാണ് കാമുകിയിലും ഭാര്യയിലും അമ്മ സങ്കൽപങ്ങൾ കൊണ്ടുനടക്കുന്നത്. അമ്മയെ പോലെയാകണമെങ്കിൽ നിങ്ങൾ അമ്മയുടെ അടുത്ത് പോകണം. അത് ഭാര്യയിൽ നിന്നു പ്രതീക്ഷിക്കരുത്. 

വിവാഹ മോചനം എന്നെ സംബന്ധിച്ച് ഒഴിച്ചു കൂടാനാകാത്തതായിരുന്നു. വിവാഹം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോൾ തന്നെ ഈ ബന്ധം ശരിയാകില്ലെന്ന് എനിക്കു തോന്നി. കുഞ്ഞിന് ഒന്നരവയസ്സായപ്പോൾ വേർപിരിഞ്ഞു. വിവാഹമോചനത്തിനു ശേഷം പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നു. ചിലർക്ക് നമ്മൾ ഇഷ്ടമാണെന്നു പറഞ്ഞാൽ പിന്നെ നിയന്ത്രണങ്ങളായി. ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാൻ സമ്മതിക്കില്ല. നമ്മൾ കാശുമുടക്കി വാങ്ങിയ വസ്ത്രം ധരിക്കാൻ അനുവദിക്കില്ലെന്നോ? പോടാ എന്നു പറയും. ചില മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെ മുന്നോട്ടു പോകാൻ സാധിക്കുന്നു.’– ഐശ്വര്യ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com