ADVERTISEMENT

നടന്‍മാരെ അപേക്ഷിച്ച് വിവാഹം, പ്രസവം, പ്രായം എന്നിവ നടികളെ കാര്യമായി ബാധിക്കാറുണ്ട്. ഇക്കാരണങ്ങള്‍കൊണ്ട് അവസരങ്ങള്‍ കുറയുന്നതായി പലരും നേരത്തെ പരാതി പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ബോളിവുഡിലെ പ്രായ-ലിംഗ വിവേചനത്തെകുറിച്ച് വ്യത്യസ്ത അഭിപ്രായവുമായി രംഗത്തുവന്നിരിക്കുകയാണ് കരീന കപൂര്‍. ബോളിവുഡിലല്ല മറിച്ച് സോഷ്യല്‍ മീഡിയയിലാണ് അത്തരം പ്രശ്‌നങ്ങളെന്നാണ് കരീന കപൂര്‍ പറയുന്നത്. കരീനയുടെ അഭിപ്രായത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ എതിര്‍പ്പുകളാണ് ഉയരുന്നത്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

വിവാഹശേഷമുളള അഭിനയത്തെ കുറിച്ചും 40 വയസിനുശേഷം ലഭിക്കുന്ന വേഷങ്ങളെകുറിച്ചും അഭിമുഖത്തില്‍ ചോദ്യമുയര്‍ന്നു. പ്രായ-ലിംഗ വിവേചനവും ബോളിവുഡില്‍ നിലിനില്‍ക്കുന്നുണ്ടോയെന്നും കരീനയോട് ചോദിച്ചിരുന്നു. യാഥാര്‍ത്ഥത്തില്‍ ബോളിവുഡില്‍ ഇതൊന്നും ഇല്ലെന്നും സോഷ്യല്‍ മീഡിയയിലാണ് ഇതെല്ലാമുള്ളതെന്നുമാണ് കരീന അഭിപ്രായപ്പെട്ടത്. 'സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് ആളുകള്‍ നിരന്തരം സംസാരിക്കുകയും ലേഖനങ്ങള്‍ എഴുതുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നു. എന്നാല്‍ പല നടികളും ഇപ്പോഴും അവരുടെ ജോലി ചെയ്യുകയാണ്. അവര്‍ക്ക് ഇപ്പോഴും അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ അവസരങ്ങള്‍ തീര്‍ച്ചയായും ലഭിക്കും. നിങ്ങളെ കാണാന്‍ സൗന്ദര്യമുണ്ടെങ്കില്‍ അവസരം ലഭിക്കും. അതിന് നിങ്ങള്‍ നിങ്ങളായി തന്നെ ഇരിക്കുക അപ്പോള്‍ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും'  കരീന കപൂര്‍ പറയുന്നു.

അവസരങ്ങള്‍ ലഭിക്കാന്‍ തീര്‍ച്ചയായും ആത്മവിശ്വാസം അത്യാവശ്യമാണെന്നും കരീന ഉറപ്പിച്ചു പറയുന്നു. മാത്രമല്ല പ്രായമെന്നത് ഒരു അക്കം മാത്രമാണെന്ന പ്രയോഗവും കരീന ആവര്‍ത്തിച്ചു. പ്രായം നോക്കാതെ പലരും നല്ല വേഷങ്ങള്‍ ചെയ്യുന്നുണ്ട്. താന്‍ ആമിർ ഖാനൊപ്പം ലാല്‍ സിങ് ചദ്ധയില്‍ അഭിനയിക്കുമ്പോള്‍ രണ്ടാമത്തെ കുഞ്ഞിനെ അഞ്ചരമാസം ഗര്‍ഭിണിയായിരുന്നെന്നും കരീന കപൂര്‍ കൂട്ടിചേര്‍ത്തു. 

ആലിയ ഭട്ട് ഗര്‍ഭിണിയാണ്. എന്നിട്ടും അവര്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നുമുണ്ട്. അതായത് ഓരോ വ്യക്തികളും ഇത്തരത്തിലുളള വെല്ലുവിളികള്‍ ഏറ്റെടുത്ത് നിലവിലെ രീതികള്‍ മാറ്റിയെടുക്കണമെന്നും കരീന കപൂര്‍ അഭിമുഖത്തില്‍ പറയുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന സിനിമ ബഹിഷ്‌കരണത്തെ കുറിച്ചും കരീന അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകളെ താന്‍ അവഗണിക്കാന്‍ പഠിച്ചെന്നും കരീന പറഞ്ഞു.

ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ അവസരമുണ്ട്. ഇതിനായി നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുമുണ്ട്. എല്ലാവര്‍ക്കും ഓരോ അഭിപ്രായങ്ങളായിരിക്കും. അതിനെ ഉള്‍ക്കൊളളാനും അനാവശ്യമായത് അവഗണിക്കാനും എല്ലാവരും പഠിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ജീവിതം വളരെ ബുദ്ധിമുട്ടായി മാറും. ഞാനിതൊന്നും കാര്യമായി എടുക്കാറില്ല. എനിയ്ക്കിഷ്ടമുളളത് ഞാന്‍ പോസ്റ്റ് ചെയ്യും. പുതിയ പടങ്ങളെകുറിച്ചും അതിന്റെ റിലീസിങ്ങിനെകുറിച്ചുമെല്ലാം ഞാന്‍ പോസ്റ്റ് ചെയ്യും. പിന്നെ പടം നല്ലതാണെങ്കില്‍ എല്ലാ ദുഷ്പ്രചരണങ്ങളും അത് മറികടക്കും. അത്തരം സിനിമകളാണ് വിജയത്തിലെത്തുന്നതെന്നും കരീന പറയുന്നു. 

ഏതായാലും കരീന കപൂറിന്റെ സോഷ്യല്‍ മീഡിയയ്‌ക്കെതിരെയുളള അഭിപ്രായങ്ങള്‍ നിരവധി പേരെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ  #BoycottLaalSinghChaddha എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ ക്യാംപെയ്ൻ ശക്തമാണ്.

English Summary: Kareena Kapoor opens up on ageism in Bollywood: 'I've shot when I was five and a half months pregnant'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com