ADVERTISEMENT

‘‘ഡ്രൈവിങ് അറിയാമോ?’’

‘‘വണ്ടി ഓടിക്കുന്നില്ലെങ്കിൽ പിന്നെയെന്തിനാ ലൈസൻസ് എടുത്ത് വച്ചിരിക്കുന്നത്?’’

‘‘വണ്ടിയുണ്ടല്ലോ അതെടുത്തങ്ങു ഓടിക്കണം.’’

‘‘എത്ര നാളായി ലൈസൻസ് എടുത്ത് വച്ചിട്ട് ഒന്നോടിച്ച് നോക്കിക്കൂടെ?’’

‘‘ഡ്രൈവിങ് അറിയില്ലേ?’’

പുച്ഛവും പരിഹാസവുമാണ് ഇത്തരം വാചകങ്ങളുടെയൊക്കെ അടിസ്ഥാനം. ലൈസൻസ് എടുത്തിട്ടും എന്തുകൊണ്ട് വണ്ടിയോടിക്കുന്നില്ല എന്ന ചോദ്യത്തിന്റെ അർഥം ഒരു പെണ്ണായതുകൊണ്ടാണെന്നും പെണ്ണുങ്ങൾക്ക് വാഹനം റോഡിലിറക്കാൻ ഭയമാണെന്നുമുള്ള ചിന്തയാണ്. എന്നാൽ ഒരിക്കൽപ്പോലും ഒരു പുരുഷനോട് ഇത്തരത്തിലുള്ള വാചകം ഒരാളും ചോദിക്കുന്നില്ല എന്നതാണ് സത്യം. 

‘‘അതെന്തിനാ ചോദിക്കുന്നത്? ആണുങ്ങൾ നല്ല അന്തസ്സായി വണ്ടിയോടിക്കും. ഒന്ന് രണ്ടു തവണ കണ്ടാൽ മതി.’’ഇങ്ങനെ ചോദിക്കാനും പരിഹസിക്കാനും മടിയില്ലാത്ത ഒരുപാട് പേരുണ്ട്. എന്നാൽ വാഹനം കണ്ടാൽ ഭയമുള്ള, വണ്ടിയോടിക്കാൻ ഇഷ്ടമില്ലാത്ത എത്രയോ പുരുഷന്മാരുണ്ട്! എല്ലാ പിഎസ്‌സി പരീക്ഷയിലും നല്ല റാങ്ക് നേടി സർക്കാർ വകുപ്പിൽ ജോലി ചെയ്യുന്ന ഒരു കസിനുണ്ട്, അദ്ദേഹം ഇപ്പോഴും ഓഫിസിൽ പോകുന്നത് ഔദ്യോഗിക വാഹനത്തിൽ ഡ്രൈവറെ വച്ചു മാത്രമാണ്. ഭാര്യയ്ക്ക് ഡ്രൈവിങ് ഇഷ്ടമായിരുന്നു, ഒരു കാറെടുക്കാം എന്ന് പറഞ്ഞപ്പോൾ, ‘‘വേണ്ട, ഞാനും വണ്ടി ഓടിക്കുന്നില്ല, നീയും ഓടിക്കണ്ട, ഇതൊക്കെ എപ്പോഴാണ് ഇടിക്കുന്നതെന്ന് പറയാൻ പറ്റില്ല’’ എന്നായിരുന്നു മറുപടി. എന്നോ ഒരിക്കൽ ഉള്ളിൽ കുരുങ്ങിപ്പോയ ഭയമായിരിക്കണം. എന്നാൽ ഇത്തരത്തിൽ ഏറ്റവും പരിഹസിക്കപ്പെടുന്നത് സ്ത്രീകളാണ്.

റോഡ് നിയമം പഠനവിഷയമാക്കും എന്ന് ഗതാഗത വകുപ്പിന്റെ പുതിയ പത്രക്കുറിപ്പ് ഇറങ്ങിയിരിക്കുന്നു. പ്ലസ്ടുവിനു തന്നെ ഗതാഗത നിയമങ്ങളെക്കുറിച്ച് പഠിപ്പിച്ച് ലേണേഴ്സ് നൽകാനുള്ള നിർദേശമാണ് ഗതാഗത വകുപ്പ് മന്ത്രിസഭയുടെ മുന്നിൽ വച്ച പുതിയ നിർദേശം. സംസ്ഥാന മന്ത്രിസഭ ഇത് അംഗീകരിച്ചാൽ കേന്ദ്ര മന്ത്രിസഭയാണ് ഇതിൽ നിയമനിർമ്മാണം നടത്തേണ്ടത്. ഈ പുതിയ കരിക്കുലം ഏറ്റവും കൂടുതൽ സഹായിക്കാൻ പോകുന്നത് പെൺകുട്ടികളെയാണെന്ന കാര്യത്തിൽ സംശയം വേണ്ട. വാഹന നിയമങ്ങളെക്കുറിച്ചുള്ള പാഠങ്ങൾ പഠനകാലത്തു തന്നെ ലഭിക്കുമ്പോൾ ഡ്രൈവിങ്ങിനെക്കുറിച്ചുള്ള അജ്ഞതയും ഭയവും പെൺകുട്ടികളിൽനിന്നു മാറിപ്പോവുകയും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത് ഡ്രൈവ് ചെയ്യാനുള്ള മടി അകറ്റുകയും ചെയ്യും. 

പലപ്പോഴും പെൺകുട്ടികൾക്ക് ഡ്രൈവിങ് അവസരങ്ങൾ ലഭിക്കുന്നില്ല എന്നതൊരു സത്യമാണ്. വീട്ടിലെ ആൺകുട്ടികൾ കോ ഡ്രൈവിങ് സീറ്റിൽ ഇരുന്ന് നോക്കിയും കണ്ടുമൊക്കെ പഠിച്ചെടുക്കുമ്പോൾ പെൺകുട്ടികൾക്ക് ഇത്തരം അവസരങ്ങൾ നിഷേധിക്കപ്പെടുന്നുണ്ട്. പൊതുവെ വാഹനങ്ങളിൽ ഡ്രൈവർ സീറ്റും കൊ ഡ്രൈവർ സീറ്റും കുടുംബത്തിലെ പുരുഷന്മാർക്കായി മാറ്റി വയ്ക്കപ്പെട്ടവയാണ്. സ്ത്രീകൾ ഇരിക്കേണ്ടത് പിന്നിലാണെന്ന ധാരണയിൽനിന്നും മിക്കവരും പുറത്ത് വന്നിട്ടില്ല. വീട്ടിൽ അമ്മയും അച്ഛനും ഉണ്ടെങ്കിൽപ്പോലും മക്കളായി ആൺകുട്ടികളുണ്ടെങ്കിൽ അവർക്കുള്ള അവകാശം കഴിഞ്ഞു മാത്രമേ അമ്മയാണെങ്കിൽപ്പോലും കാറിന്റെ മുൻസീറ്റിലിരിക്കാനാവൂ എന്നതാണ് അവസ്ഥ. ഇത്തരത്തിൽ കുട്ടിക്കാലം മുതൽ തന്നെ വെറും യാത്രിക മാത്രമായി വാഹനങ്ങളെ കാണുന്ന സ്ത്രീകൾക്ക് എപ്പോഴാണ് സ്വയം ഡ്രൈവ് ചെയ്യാനുള്ള ആത്മവിശ്വാസം വരേണ്ടത്?

മിക്ക സ്ത്രീകൾക്കും സ്വന്തം വീട്ടിലെ പുരുഷന്മാർക്കൊപ്പം ഡ്രൈവിങ് പഠിക്കാൻ ബുദ്ധിമുട്ടുണ്ട്. ‘‘പെണ്ണുങ്ങൾക്ക് ഇതൊക്കെ പഠിക്കാൻ ഭയങ്കര താമസമാണ്. ക്ഷമയുടെ നെല്ലിപ്പലക കാണണം, എത്ര പറഞ്ഞു കൊടുത്താലും മനസിലാവുമില്ല’’, ഇത്തരം സ്ഥിരം വാചകങ്ങൾ അവരിൽ നിന്നു കേൾക്കാം. ഏതൊരു അഭ്യാസവും ക്ഷമയോട് കൂടി മാത്രമേ മറ്റൊരാൾക്ക് നൽകാനാവൂ എന്നതാണ് സത്യം. എത്ര ഇഷ്ടത്തോടെ വന്നതാണെങ്കിൽപ്പോലും അക്ഷമയോടെയുള്ള പഠിപ്പിക്കൽ രീതിയും ചീത്തവിളിയും കാരണം തുടങ്ങിയ ദിവസം തന്നെ ഡ്രൈവിങ് പഠനം അവസാനിപ്പിക്കുന്നവരാണ് കൂടുതൽ പെൺകുട്ടികളും. അതുമല്ലെങ്കിൽ അവർ പുറത്ത് ഡ്രൈവിങ് കോഴ്‌സിന് ചേരേണ്ടി വരുന്നു. എന്നാൽ ഇവിടെ എത്ര ഡ്രൈവിങ് സ്‌കൂളുകളുണ്ട് കൃത്യമായി ഡ്രൈവിങ്ങിനു വേണ്ട എല്ലാ ബാല പാഠങ്ങളും പറഞ്ഞും ചെയ്യിച്ചും മനസ്സിലാക്കിക്കൊടുക്കുന്നവർ! അതിനു ശേഷം എത്ര തവണ വാഹനം സ്വയമെടുത്ത് പ്രാക്ടീസ് ചെയ്താലാണ് ആത്മവിശ്വാസവും ധൈര്യവും പഠനവും പൂർത്തിയാവുക? പക്ഷേ പെൺകുട്ടികളുടെ കയ്യിൽ വാഹനം കൊടുത്തയയ്ക്കാനുള്ള ധൈര്യക്കുറവ് കൊണ്ട് അപ്പോഴും വീടുകളിലെ വാഹനത്തിന്റെ മുൻസീറ്റിൽ നിന്ന് അവരുടെ സ്ഥാനം പിന്നിലായിരിക്കും. 

മാറ്റങ്ങളുണ്ടാകുന്നുണ്ട്, പെൺകുട്ടികൾ മാത്രമുള്ള വീടുകൾ ഇത്തരത്തിൽ മാറുന്നുണ്ട്. ‘‘എത്ര തവണ പറഞ്ഞു ഡ്രൈവിങ് പഠിക്കാൻ, പക്ഷേ അവൾക്ക് പേടിയാണ്. എനിക്ക് ഒരു പ്രയോജനവുമില്ല, രണ്ടു വണ്ടിയുണ്ട്, കറന്റ് ബിൽ അടയ്ക്കാനോ സാധനം വാങ്ങാനോ കാറെടുത്ത് ഒന്ന് പുറത്ത് പോയി ചെയ്തിരുന്നെങ്കിൽ എനിക്ക് അതൊരു ആശ്വാസമായേനെ’’– ഒരു അച്ഛന്റെ ആകുലതയാണിത്. വാഹനം വീട്ടിലുണ്ടെങ്കിലും വീട്ടുകാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഡ്രൈവിങ് താൽപര്യമില്ലാത്ത പെണ്‍കുട്ടികളുണ്ട്.. ഭയവും ആത്മവിശ്വാസക്കുറവും ഉൾപ്പെടെ ഒരുപാട് കാരണങ്ങൾ അവർക്ക് പറയാനുണ്ടാകും. സ്വയം തോന്നി മാത്രമാണ് ഇത്തരം പഠനങ്ങൾ അഭ്യസിക്കേണ്ടത്. ഭീതിയോടെ ഡ്രൈവിങ് ചെയ്‌താൽ അപകടം വരുത്തി വയ്ക്കും. അതുകൊണ്ടുതന്നെ ആദ്യം പെൺകുട്ടികൾക്ക് നൽകേണ്ടത് ഡ്രൈവ് ചെയ്യാനുള്ള ആത്മവിശ്വാസവും ധൈര്യവുമാണ്. കുറ്റപ്പെടുത്തിയോ പരിഹസിച്ചോ നൽകേണ്ട ഒന്നല്ല അത്. പെൺകുട്ടികൾ, ആൺകുട്ടികൾ എന്നിങ്ങനെ വ്യത്യാസമില്ലാതെ സ്വയം പര്യാപ്തരായി ഡ്രൈവ് ചെയ്യേണ്ടതിന്റെ ആവശ്യവും എതിരെ വരുന്ന വാഹനങ്ങളോടുള്ള ഭയമില്ലായ്മയും ഒക്കെ അവരിൽ ചെറിയ പ്രായത്തിൽത്തന്നെ വളർത്തിയെടുക്കേണ്ടതുണ്ട്. 

കേരള ഗതാഗത വകുപ്പ് പ്ലസ്ടു കാലത്ത് തന്നെ ഇത്തരത്തിലൊരു പരീക്ഷണം വിദ്യാഭ്യാസത്തിനോട് അനുബന്ധിച്ച് നടപ്പിലാക്കുന്നുണ്ടെങ്കിൽ അത് വലിയൊരു മാറ്റമായിരിക്കും. റോഡിൽ വാഹനമെടുത്തിറങ്ങാനും എതിരെ വരുന്ന വാഹനങ്ങളോടുള്ള ഭയം നീക്കാനും അത് നല്ലതുമാണ്. റോഡിലെ നിയമം അറിയാമെങ്കിലും അത് അനുസരിക്കാതെ വാഹനമോടിക്കുന്ന ഒരുപാടു ഡ്രൈവർമാരുള്ള നാടാണിത്. അല്ലെങ്കിൽ എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവർ സ്ത്രീ ആണെങ്കിൽ അനാവശ്യമായി ഹോൺ അടിക്കുന്നവർ മുതൽ അനാവശ്യ ഗോഷ്ടികൾ കാണിക്കുന്നവരും റോഡ് മര്യാദകൾ കാറ്റിൽ പറത്തുന്നവരും വരെയുണ്ട്. പഠനകാലത്ത് തന്നെ കൃത്യമായ നിയമം പഠിപ്പിച്ച് ഇത്തരത്തിലുള്ള സംസ്കാരമില്ലായ്മ മാറ്റാനായാൽ അത് റോഡിൽ വാഹനമോടിക്കുന്ന എല്ലാവർക്കും ഗുണപ്രദവുമായിരിക്കും. 

ഏറ്റവും വൃത്തിയായും ഭംഗിയായും വാഹനമോടിക്കുന്ന എത്രയോ സ്ത്രീകളുണ്ട്. കാർ മാത്രമല്ല ബസും ജെസിബിയും ഒക്കെ സ്ത്രീകളുടെ കയ്യിൽ സുരക്ഷിതം തന്നെയാണ്. സ്ത്രീ-പുരുഷൻ എന്നിങ്ങനെയുള്ള വേർതിരിവുകളൊന്നും ജീവനില്ലാത്ത വാഹനങ്ങൾക്കില്ല, അതുള്ളത് മനുഷ്യർക്ക് മാത്രമാണ്. അതുകൊണ്ടു തന്നെ വാഹനം നിയന്ത്രിക്കാനറിയുന്ന ആർക്കും അതോടിക്കാം. ആത്മവിശ്വാസമുണ്ടാവുകയും ഭീതിയെ ജയിക്കുകയുമാണ് ആവശ്യം. പിന്നെ ലൈസൻസ് കയ്യിലിരുന്നിട്ടും വാഹനമോടിക്കുന്നില്ല എന്നത് ഒട്ടുമേ പരിഹസിക്കപ്പെടേണ്ട ഒരു കുറ്റമല്ല, വാഹനമോടിക്കാൻ ഇഷ്ടം തോന്നുമ്പോൾ, അതിനുള്ള സാഹചര്യത്തിൽ അവളെത്തുമ്പോൾ ഉറപ്പായും ഒരു സ്ത്രീ അത് ചെയ്തിരിക്കും.

English Summary: Driving Skill Of Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com