ഇന്ത്യൻ സ്ത്രീകൾ പാശ്ചാത്യ വസ്ത്രം ധരിക്കുന്നത് എന്തുകൊണ്ട് ? കൊച്ചുമകളോട് ജയ ബച്ചൻ
Mail This Article
ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ജയ ബച്ചൻ വ്യത്യസ്ത കാര്യങ്ങളിൽ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ഇന്ത്യൻ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് ജയ ബച്ചൻ പങ്കുവച്ച അഭിപ്രായമാണ് ചർച്ചയാകുന്നത്. ചെറുമകളായ നവ്യ നവേലി നന്ദയുടെ പോഡ് കാസ്റ്റിലൂടെയാണ് ഇന്ത്യൻ സ്ത്രീകളുടെ മാറിവരുന്ന വസ്ത്ര സംസ്കാരത്തെക്കുറിച്ച് ജയ ബച്ചൻ അഭിപ്രായം പ്രകടിപ്പിച്ചത്. ഇന്ത്യയിലെ പെൺകുട്ടികൾ പാശ്ചാത്യ വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നതിന്റെ കാരണം സ്വയം വിലയിരുത്തി വിശദീകരിക്കുകയായിരുന്നു ജയ ബച്ചൻ.
തന്റെ മകൾ ശ്വേതയോടും ചെറുമകൾ നവ്യയോടുമാണ് എന്തുകൊണ്ടാണ് പെൺകുട്ടികൾ ഇന്ന് കൂടുതലായി വിദേശ ശൈലിയിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് എന്ന ചോദ്യം ഉന്നയിച്ചത്. തനിക്ക് അറിയില്ല എന്ന് നവ്യ മറുപടി പറഞ്ഞതോടെ ജയ ബച്ചൻ അതിന്റെ കാരണവും വിശദീകരിച്ചു കൊടുത്തു. ഇത്തരം വസ്ത്രങ്ങൾ സ്ത്രീകൾക്ക് അല്‍പം കൂടി ചലനസ്വാതന്ത്ര്യം കൊടുക്കുന്നു എന്നതാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാട്ടിയത്.
ഇക്കാലത്ത് വീടിനുള്ളിൽ തന്നെ കഴിയുന്ന സ്ത്രീകൾ നന്നേ കുറവാണ്. ജോലിക്കായും മറ്റുകാര്യങ്ങൾക്കായും അവർ പതിവായി പുറത്തു പോകുന്നുണ്ട്. ഇത്തരം അവസരങ്ങളിൽ സാരിയുടുത്ത് ഒരുങ്ങുന്നതിലും എന്തുകൊണ്ടും എളുപ്പം പാന്റ്സും ടീഷർട്ടും ഷർട്ടും ഒക്കെ ധരിക്കുന്നത് തന്നെയാണ്. ഇന്ന് വിദേശ രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നവരാണ് ഏറെയും. ഇത് മനഃപൂർവമായി സംഭവിച്ച ഒരു കാര്യമാണെന്ന് താൻ കരുതുന്നില്ല എന്നും ജയ ബച്ചൻ പറയുന്നു.
ഒരു സ്ത്രീക്ക് മാൻപവർ നൽകാൻ ഈ വസ്ത്രധാരണത്തിന് കഴിയുന്നുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. എന്നാൽ സ്ത്രീകളെ സ്ത്രീശക്തിയിൽ തന്നെ കാണാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും ജയബച്ചൻ പറയുന്നുണ്ട്. ഇതിനർത്ഥം സ്ത്രീകളെല്ലാം സാരി ധരിക്കണം എനതല്ല. പാശ്ചാത്യ നാടുകളിൽ പോലും മുൻപ് സ്ത്രീകൾ പാന്റ്സും ഷർട്ടും അല്ലാതെയുള്ള ഡ്രസ്സുകളാണ് കൂടുതലായും ധരിച്ചിരുന്നതെന്നാണ് താൻ മനസ്സിലാക്കുന്നത് എന്നും ജയ പറയുന്നു. ഈ അഭിപ്രായത്തെ ശ്വേതയും ശരിവച്ചു. പുരുഷന്മാർ യുദ്ധത്തിനായി പോകേണ്ടി വന്നിരുന്ന കാലത്ത് ഫാക്ടറി ജോലികൾ ചെയ്യാൻ സ്ത്രീകൾ ഇറങ്ങിപ്പുറപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. സ്ത്രീകളുടേതായ രീതിയിലുള്ള വസ്ത്രധാരണം വലിയ മെഷീനുകൾ ഉപയോഗിച്ചുള്ള ജോലി ചെയ്യുന്നതിന് തടസ്സമായിട്ടുണ്ടാവാമെന്നും അതുമൂലം വസ്ത്രധാരണ ശൈലി മാറിയതാവാം എന്നുമാണ് ശ്വേതയുടെ കണ്ടെത്തൽ. എന്നാൽ വസ്ത്രധാരണം സ്ത്രീശക്തി കുറയ്ക്കുന്നില്ല എന്നത് ചൂണ്ടിക്കാണിക്കാനായി വൻകിട ബിസിനസ്സുകളുടെയും കമ്പനികളുടെയും തലപ്പത്തിരിക്കുന്ന സ്ത്രീകൾ ഇപ്പോഴും സാരി ധരിക്കുന്നുണ്ട് എന്ന കാര്യമാണ് നവ്യ ചൂണ്ടിക്കാട്ടിയത്.
English Summary: Jaya Bachchan asks why Indian women are wearing more western clothes: We've accepted it gives that 'manpower' to a woman